ന്യൂദല്‍ഹി: ജൈവ വൈവിധ്യത്തിന് ഭീഷണി ഉണ്ടാകുമെന്ന കാരണം മാത്രം കണക്കിലെടുത്ത് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കുള്ള അനുമതി നിഷേധിക്കരുതെന്ന് വിദഗ്ധ സമിതി.
പദ്ധതിയെ കുറിച്ചുള്ള ഔദ്യോഗിക ഏജന്‍സിയുടെ പഠനം ശരിവെച്ചുകൊണ്ടാണ് വിദഗ്ധ സമിതിയുടെ അഭിപ്രായം. ദേശീയ ജലകമ്മീഷന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് പദ്ധതിക്ക് അംഗീകാരം നല്‍കാവുന്നതാണെന്നും വിദഗ്ധ സമിതി വിലയിരുത്തി.
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കു പാരിസ്ഥിതികാനുമതി തേടിയ കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്രം ജലകമ്മിഷന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ജലകമ്മീഷനും അനുകൂല നിലപാട് സ്വീകരിച്ചാല്‍ പദ്ധതിക്ക് അനുമതി നല്‍കും. പദ്ധതിക്ക് അനുമതി നല്കുന്ന കാര്യത്തില്‍ വിദഗ്ദ്ദ സമിതിയും ഏതാണ്ട് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
പദ്ധതി പ്രദേശത്ത് അത്യപൂര്‍വ്വ ജൈവവൈവിധ്യങ്ങള്‍ ഇല്ലെന്നാണ് ഏന്‍സിയുടെ കണ്ടെത്തല്‍. വംശനാശ ഭീഷണി നേരിടുന്ന വേഴാമ്പലുകളെ മാത്രമെ ആ പ്രദേശത്ത് കണ്ടുവരാറുള്ളു. വേഴാമ്പലുകളെ വേണമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കാനാകും.
ജലനിരപ്പ് ഉയര്‍ന്നാല്‍ ജൈവ വൈവിധ്യത്തെ ഗുരുതരമായി ബാധില്ല. അതുകൊണ്ട് തന്നെ ജൈവ വൈവിധ്യത്തെ പ്രതികൂലമായി ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി പദ്ധതിക്കുള്ള അനുമതി നിഷേധിക്കേണ്ടതില്ല എന്നാണ് ഔദ്യോഗിക ഏജന്‍സിയുടെ കണ്ടെത്തലുകള്‍ അംഗീകരിച്ച് വിദഗ്ധ സമിതി നടത്തുന്നത്.
പ്രതിഷേധങ്ങളെ തുടര്‍ന്ന് അതിരപ്പള്ളി പദ്ധതിക്ക് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തിലാണ് സംസ്ഥാനം വീണ്ടും അപേക്ഷയുമായി സമീപിച്ചത്. എന്തായാലും പദ്ധതിക്ക് അനുകൂലമായ നിലപാടാണ് ഇപ്പോഴത്തെ വിദഗ്ധ സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ അതിരപ്പള്ളി പദ്ധതിക്ക് ആവശ്യമായ നീരൊഴുക്കുണ്ടെങ്കില്‍ അനുമതി നല്‍കാമെന്ന് പറയുന്നുണ്ട്. ദേശീയ ജലകമ്മീഷന്റെ അഭിപ്രായം ഇക്കാര്യത്തില്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി തീരുമാനിച്ചു. അതിന് ശേഷമായിരിക്കും കേരളത്തിന്റെ അപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: