ദല്‍ഹിയിലെ ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരണമടഞ്ഞ പെണ്‍കുട്ടിക്ക് നല്കപ്പെട്ട പേരാണ് നിര്‍ഭയ. നിര്‍ഭയ എന്നാല്‍ ഭയമില്ലാത്തവള്‍. എത്ര അര്‍ത്ഥശൂന്യമായ പ്രയോഗം! രാജ്യത്ത് നിര്‍ഭയമായി പുറത്തിറങ്ങി സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്കാകുമോ?
ഇപ്പോള്‍ കേരളത്തിലും ഒരു നിര്‍ഭയ കേന്ദ്രം സര്‍ക്കാര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ കീഴില്‍ തുടങ്ങിയിരിക്കുന്നു. ആദ്യം തിരുവനന്തപുരത്തായിരുന്ന സ്ഥാപനത്തില്‍ വാച്ച്മാന് വരെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയുണ്ടായി. ഇപ്പോള്‍ സാമൂഹ്യപ്രവര്‍ത്തകയും സ്ത്രീകള്‍ക്കുവേണ്ടി ‘സഖി’ എന്ന സംഘടന നടത്തുന്നയാളുമായ ബീന സെബാസ്റ്റ്യന്‍ ‘നിര്‍ഭയ’ കൈമാറിയിരിക്കുകയാണ്.
നിര്‍ഭയ കേന്ദ്രത്തില്‍ കേരളത്തിലെ പല സ്ഥലങ്ങളില്‍നിന്നും വരുന്ന 18 വയസ്സിന് താഴെയുള്ള 25 പെണ്‍കുട്ടികളാണുള്ളത്. എല്ലാവരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍. എല്ലാവരും മനോരോഗികള്‍. ചിരിക്കാന്‍ മറന്നവര്‍. എങ്ങനെ ഇവര്‍ പെണ്‍വാണിഭ കുരുക്കില്പ്പെട്ടുവെന്നല്ലേ? അവര്‍ വെറും പെണ്ശരീരങ്ങള്. അല്ലെങ്കില്‍ പുരുഷ ദൃഷ്ടിയില് അവര്‍ ലൈംഗിക അവയവങ്ങള്‍ മാത്രം എന്നാണിതിന് കാരണം.
‘മാതാപിതാ ഗുരു ദൈവം’ എന്ന തത്വം ഇന്ന് അപ്രസക്തമാണ്. അമ്മ മകളെ പെണ്‍വാണിഭക്കാര്‍ക്ക് വില്‍ക്കുന്നു, അച്ഛന് മൂന്നു വയസ്സായ മകളെ പോലും ദുരുപയോഗം ചെയ്യുന്നു, സഹോദരന് സഹോദരിയെ ബലാത്സംഗം ചെയ്യുക മാത്രമല്ല, അവളെ കൂട്ടുകാരുമായി പങ്കുവയ്ക്കുന്നു.
വീട്ടിലെ ആണ്ബന്ധുക്കള് ആരായാലും തരം കിട്ടിയാല്‍, പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നു. ഗുരുനാഥന് നഴ്സറി ക്ലാസിലെ കുട്ടിയെ പീഡിപ്പിച്ചത് വാര്‍ത്തയായിരുന്നു. ഒരു സ്കൂളിലെ സംഗീതാധ്യാപകന് ഒരു പെണ്‍കുട്ടിയെ അഞ്ചാംക്ലാസ് മുതല്‍ എട്ടാംക്ലാസ് വരെ പീഡിപ്പിച്ചു. ഒടുവില്‍ അവള് സഹികെട്ട് മുത്തശ്ശിയോട് പറയുകയും മുത്തശ്ശി സ്കൂളില്‍ പോയി പരാതി എഴുതി നല്‍കുകയും ചെയ്തു. 16 വയസ്സിനുള്ളില്‍ രണ്ടു പ്രാവശ്യം പ്രസവിച്ച ഒരു കുട്ടിയും ‘നിര്‍ഭയ’യിലുണ്ട്.
ആവര്‍ത്തന വിരസമായ കാര്യമാണെങ്കിലും പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ചരക്കുവല്‍ക്കരണം ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് സമൂഹം തിരിച്ചറിയണം. ഇന്ന് കുടുംബബന്ധങ്ങള്‍ ശിഥിലമാണ്. കുട്ടികളെ ഉപദേശം നല്കി നേര്‍വഴിക്ക് നയിക്കേണ്ട അമ്മമാരിലധികവും മകളുമായി ആശയവിനിമയം പോലും നടത്തുന്നില്ല.
വഴക്കുപറഞ്ഞാല്‍ ബാലപീഡന പരാതി, ചെറുതായി എന്തെങ്കിലും ജോലിചെയ്യിച്ചാല്‍ ബാലവേല-സമൂഹം വൈരുദ്ധ്യങ്ങളുടെ നടുവിലാണ്. ഇത് ‘റോമിയോ’കളുടെ കാലമാണ്. പെണ്‍കുട്ടികളാകട്ടെ പൈങ്കിളി കഥകള്‍ വായിച്ചും സീരിയല്‍ കണ്ടും പ്രേമം എന്ന ആശയത്തോട് പ്രണയത്തിലാണ്; ഗ്ലാമറിനുവേണ്ടി ദാഹിക്കുന്നവര്‍. ഒരു ആണ്‍കുട്ടി പ്രേമമാണെന്ന് പറഞ്ഞാല്‍ അവനോടൊപ്പം ബൈക്കില്‍ കറങ്ങി, സിനിമ കണ്ട്, ഹോട്ടലില്‍ ആഹാരം കഴിച്ച് ഉന്മത്തയാകുന്നു. ഇതൊന്നും വീട്ടുകാര്‍ അറിയുന്നില്ല.
ഹൈ-ഫൈ ജീവിതം കൊതിക്കുന്ന ഇന്നത്തെ പെണ്‍കുട്ടികളില്‍ നല്ലൊരു ശതമാനവും വീട്ടില്‍നിന്നും സ്നേഹമോ ഉപദേശങ്ങളോയില്ലാതെ വഴിതെറ്റുന്നു. അച്ഛനും അമ്മയും ജോലിക്കുപോയാല്‍ വീട്ടില്‍ പെണ്‍കുട്ടി ഒറ്റയാണെങ്കില്‍ അയല്പക്കക്കാരന് അവളെ ലൈംഗികമായി പീഡിപ്പിക്കുന്നു.
മറ്റൊരു പ്രശ്നം ദൃശ്യമാധ്യമങ്ങളുടെ സ്വാധീനമാണ്. ഇന്നും പെണ്‍കുട്ടികളുടെ ദൈവം ദൃശ്യമാധ്യമങ്ങളാണ്. സിനിമാ സ്റ്റാറുകള്‍ റോള്‍ മോഡല്‍സും. മൂഢസ്വര്‍ഗത്തില്‍ വിരാജിക്കുന്ന പെണ്‍കുട്ടികളോട് സാന്മാര്ഗികതയെപ്പറ്റി പറഞ്ഞാല്‍ പരിഹാസമായിരിക്കും മറുപടി. ‘മൊറാലിറ്റി’ പഴഞ്ചന്‍ സങ്കല്പ്പമാണെന്നാണവരുടെ വിശ്വാസം. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ഫേസ് ബുക്ക്, ബ്ലൂ സൈറ്റുകള്‍ ഇതെല്ലാം ഇവര്‍ക്ക് അഡിക്ഷനാണ്. സീരിയലുകളില്‍ റോള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ പല പെണ്‍കുട്ടികളും വലയിലാകുന്നുമുണ്ട്.
കുടുംബങ്ങള്‍ ഛിന്നഭിന്നമാകുന്നത് കാരണം കേരളത്തില്‍ വിവാഹമോചനങ്ങള്‍ വര്‍ധിക്കുകയാണ്. ഗാര്‍ഹിക പീഡനം ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ”ഗാര്‍ഹിക പീഡനം ഒരു സാമൂഹിക ക്യാന്‍സര്‍ ആണ്” എന്നാണ് ബീന സെബാസ്റ്റ്യന്‍ പറയുന്നത്. ഗാര്‍ഹിക പീഡനം സഹിക്കാന്‍ വയ്യാതെ ‘സഖി’യില്‍ എത്തുന്നവര്‍ വര്‍ധിക്കുകയാണ്. പക്ഷേ പോലീസില്‍ പരാതിപ്പെട്ടാല്‍ അവര്‍ പുരുഷന്മാരെയാകും പലപ്പോഴും സഹായിക്കുക.
‘നിര്‍ഭയ’യിലുള്ള പെണ്‍കുട്ടികളെ ഞാനും കണ്ടു. ആഘോഷംപോലും മുഖത്തെ മ്ലാനത തുടച്ചുമാറ്റാതെ ഒരു കൃത്രിമ ചിരി ചുണ്ടില്‍ വരുത്തി തികച്ചും അന്തര്‍മുഖരായ അവരില്‍ പലരും പോലീസ് കേസില്‍പ്പെട്ടവരാണ്. പെണ്വാണിഭത്തിലോ അല്ലെങ്കില്‍ ലൈംഗിക പീഡന പരാതിയിലോ ഉള്‍പ്പെട്ട് പോലീസ് സ്റ്റേഷനില്‍ പോകേണ്ടവര്‍. അവരില്‍ കുറച്ചുപേര്‍ മാത്രം പഠിക്കാന്‍ പോകുന്നു. പക്ഷേ ആശയറ്റ, ഭാവി നശിച്ച, കാറ്റില്‍ അലയുന്ന കരിയിലയാണ് നിര്‍ഭയയിലെ കുട്ടികള്‍. അവരില്‍ അനാശാസ്യം ഇഷ്ടപ്പെടുന്നവരും ഉണ്ട് എന്നതാണ് സത്യം. അവര്‍ ചാടിപ്പോകാതെ സൂക്ഷിക്കേണ്ട ചുമതലയും ബീന സെബാസ്റ്റ്യന്റേതാണ്.
പെണ്‍കുട്ടികള്‍ക്ക് സ്കൂളുകള്‍ പോലും ഒരു ആശ്രയമല്ല. ആണ്‍കുട്ടികള്‍ കഞ്ചാവും മയക്കുമരുന്നും കഴിച്ച് മൊബൈല്‍ ക്യാമറയുമായി കറങ്ങുമ്പോള്‍ അവര്‍ പരിഭ്രാന്തരാകുന്നു. 13 വയസ്സായ ഒരു പെണ്‍കുട്ടി കുളിക്കുന്ന ഫോട്ടോ എടുക്കാന്‍ വന്ന യുവാവിനെ അവള് കയ്യോടെ പിടികൂടി, ബഹളം വച്ച് നാട്ടുകാരെക്കൂട്ടി പോലീസില്‍ ഏല്‍പ്പിച്ചുവത്രെ. പക്ഷേ ഈ ധൈര്യം ഇന്നത്തെ ‘നിര്‍ഭയ’മാര്‍ക്കില്ല.
നിര്‍ഭയ എന്ന സ്ഥാപനത്തിലെ അന്തേവാസികള്‍ ഭയചകിതരായ മാടപ്രാവുകളാകുമ്പോള് ഈ നിര്‍ഭയ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കേണ്ടത് ആവശ്യമാണ്. എന്നാല്‍ മാത്രമേ അവര്‍ക്ക് നോര്‍മല്‍ ആയി, സാമൂഹ്യജീവിയായി, സ്വന്തമായ വ്യക്തിത്വം നേടി, ധൈര്യത്തോടെ ജോലി ചെയ്ത് ജീവിക്കാന്‍ സാധിക്കൂ. ഇപ്പോള്‍ അവര്‍ ഭൂതകാലത്തിന്റെ തടവില്‍, പീഡനമോര്ത്ത് വിറച്ചുകഴിയുന്നവരാണ്.
ഒരു കമ്മ്യൂണിറ്റി പീസ് സെന്ററാണ് ‘നിര്‍ഭയ’ കുട്ടികള്‍ക്കാവശ്യം. അവരെ ദുരനുഭവങ്ങളുടെ തടവറയില്‍ നിന്ന് മോചിപ്പിച്ച് പുനരധിവാസപ്പിക്കാനുള്ള പരിപാടി സര്‍ക്കാര്‍ ആവിഷ്ക്കരിക്കേണ്ടതാണ്. നിര്‍ഭയയില്‍ 32 പെണ്‍കുട്ടികളാണ് ഉള്ളതെങ്കില്‍ കേരളത്തില്‍ ഇത് ആയിരക്കണക്കിനായിരിക്കില്ലേ. ഇത് ഒരു സാമൂഹിക ദുരന്തമാണെന്ന തിരിച്ചറിവില്‍ ഇവരെ രക്ഷിക്കാനുള്ള പദ്ധതികള്‍ എത്രയുംവേഗം ഉണ്ടാകണം.
മറ്റൊരു പ്രധാന സംഗതിയാണ് കൂടിവരുന്ന ഗാര്‍ഹിക പീഡനത്തിന് തടയിടുക എന്നത്. എല്ലാ വിഷയങ്ങളും പോലീസിന് വിടാതെ സമൂഹം ഇതില്‍ കാര്യമായി ഇടപെട്ട് റസിഡന്റ്സ് അസോസിയേഷന് വഴിയും മറ്റും കൗണ്‍സലിംഗ് നല്കാന് തയ്യാറാകണം. നിര്‍ഭയമാരും ലൈംഗിക പീഡനത്തിനിരയായവരും രണ്ടാംതരം പൗരന്മാരാണ്, സമൂഹത്തില്‍ സ്ഥാനമില്ലാത്തവര്. ഇവരുടെ അവസ്ഥ, സാമൂഹ്യപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ വരേണ്ടതാണ്.
സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ നിസ്സംഗത പാലിക്കുന്നു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഏറ്റവും പ്രകടമാകുന്ന രംഗമാണിത്. കേരളത്തില്‍ വിപ്ലവം പ്രസംഗിക്കുന്നവര്‍ ഇത്തരം അധഃസ്ഥിതരുടെ പ്രശ്നങ്ങളെ നിരാകരിക്കുന്നു. പാര്‍ട്ടികള്‍ക്ക് വേണ്ടത് അധികാരവും പണവും മാത്രമാണ്. സാമൂഹിക പരിഷ്ക്കരണമോ വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ നിരാധാരാക്കുന്ന സ്ത്രീകളെ രക്ഷിക്കലൊ അല്ല.
അന്തര്‍മുഖരായ ‘നിര്‍ഭയ’മാരെ സാമൂഹ്യ ജീവികളാക്കാന്‍ അവര്‍ക്ക് ലക്ഷ്യബോധം നല്‍കണം. എന്തെങ്കിലും തൊഴില്‍ ചെയ്യാന്‍ അവരെ പരിശീലിപ്പിക്കണം. ഇപ്പോള്‍ ‘നിര്‍ഭയ’യില്‍ പോലീസ് കേസില്‍പ്പെട്ടവര്‍ക്ക് സ്കൂളില്‍ പോകാന്‍ സാധ്യമല്ല. മറ്റുള്ളവര്‍ സ്കൂളില്‍ പോകുന്നുണ്ടെങ്കിലും ഭൂതകാലം അവരെ വേട്ടയാടുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ (സിഡബ്ല്യുസി) ഇതില്‍ കാര്യമായി ഇടപെട്ട് അവര്‍ക്ക് കൗണ്‍സലിംഗ് നല്കി, ആത്മവിശ്വാസം പുനര്‍ജീവിപ്പിച്ച് മനുഷ്യജീവികളായി വളരാന്‍ സഹായിക്കേണ്ടതാണ്. ഇവരുടെ സേവനം ഏതുതരത്തില്‍ ഉപയോഗിക്കണം എന്ന് പരിശോധിക്കേണ്ടതും സര്‍ക്കാരാണ്.
‘നിര്‍ഭയ’ കള്‍ച്ചറല്‍ അക്കാദമിയും ‘സഖി’യും സിഡബ്ല്യുസി തനിക്ക് കൈമാറിയതോടെ അതിലെ പെണ്‍കുട്ടികളെ ബീന സെബാസ്റ്റ്യന്‍ ആഭരണമുണ്ടാക്കാനും പൂക്കള്‍ നിര്‍മിക്കാനും ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മിക്കാനും പഠിപ്പിക്കുന്നു. ഇതിന് ധനസഹായം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരം എന്‍ജിഒകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നില്ല എന്നത് ഖേദകരമാണ്.
നിര്‍ഭയയിലെ രണ്ടുകുട്ടികളെ ബീന ഓട്ടോ ഓടിക്കാന്‍ പഠിപ്പിച്ച് അവര്‍ ഓട്ടോഡ്രൈവറായി ജോലി നോക്കുന്നു. ഒരു തൊഴില്‍ ലഭിച്ചതിലെ സന്തോഷം ആ കുഞ്ഞുമുഖങ്ങളില്‍ വിരിയുമ്പോള്‍ അവരുടെ അവസ്ഥ അറിയുന്ന എന്നെയും ബീനയെയും പോലുള്ളവരുടെ ഹൃദയഭാരം ലഘൂകരിക്കപ്പെടുന്നു. സ്ത്രീകള്‍ ഓഫീസ് ജോലി മാത്രമേ ചെയ്യൂ എന്ന സങ്കല്‍പ്പം അപ്രസക്തമായ ഈ കാലഘട്ടത്തില്‍ സ്വയംതൊഴില്‍ അവസരങ്ങള്‍ കണ്ടുപിടിച്ച് അതിലേക്ക് ശ്രദ്ധകേന്ദ്രീകരിയ്ക്കണം.
”ഞങ്ങള്‍ക്ക് ഒരു അര ഏക്കര്‍ സര്‍ക്കാര്‍ അനുവദിച്ചു തന്നെങ്കില്‍ അവിടെ കൊച്ചുകൊച്ച് വീടുകള്‍ നിര്‍മിച്ച് ഇവരെ പാര്‍പ്പിക്കാവുന്നതാണ്. അമ്മമാര്‍ ഇന്ന് സംരക്ഷകരാകാതിരിക്കുമ്പോള് സര്‍ക്കാര്‍ ‘നിര്‍ഭയ’ കുട്ടികളെ കൂട്ടിലടച്ച് കൈ കഴുകുമ്പോള്‍, സമൂഹമല്ലെ അവരുടെ രക്ഷക്കെത്തേണ്ടത്? അവര്‍ക്കും ഒരു ഭാവിക്ക് അര്‍ഹതയുണ്ടെന്ന അവബോധം സമൂഹത്തിനും സര്‍ക്കാരിനും വേണ്ടതാണ്. അവരുടെ കോളനി ഒരു മോഡല്‍ ഗ്രാമമാക്കി മാറ്റണം” ബീന പറയുന്നു.
നിര്‍ഭയകളില്‍ പലരും സ്വന്തം വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷെ ‘കളങ്കിത’ എന്ന സങ്കല്‍പ്പം അത് അന്യമാക്കുന്നു. ഇപ്പോള്‍ ഇവര്‍ യോഗ, ധ്യാനം എന്നിവ പരിശീലിപ്പിച്ച് ആര്‍ട്ട് തെറാപ്പി, മ്യൂസിക് തെറാപ്പി മുതലായവ നല്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ബീനയുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: