മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് തളര്‍ന്നുപോയ ലക്ഷണമാണ് കാണുന്നത്. വളരെയധികം കൊട്ടിഘോഷിച്ച സമ്പൂര്‍ണമദ്യനിരോധനം അങ്ങനെ പരാജയപ്പെടുകയാണുണ്ടായത്. മഹാത്മാവ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ലജ്ജിച്ചുപോകുമായിരുന്നു. ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഇഷ്ടമുള്ള തീരുമാനം എടുക്കാന്‍ പറ്റില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. സുധീരന്റെ പ്രസ്താവനകള്‍ സര്‍ക്കാരിന് ക്ഷീണമുണ്ടാക്കുമെന്നാണ് കെ.മുരളീധരന് അടക്കം വലിയ നേതാക്കള്‍ പറയുന്നത്.
മദ്യനയത്തില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ നടത്തിയ ധീരമായ നടപടികളെ പ്രകീര്‍ത്തിച്ച് സുധീരന് നടത്തിയ പ്രയാണങ്ങളും സന്ദേശയാത്രകളും നിഷ്ഫലമാകുകയാണ് ഉണ്ടായത്. ‘വീരാ ധീരാ സുധീരാ’ ധീരതയോടെ നയിച്ചോളൂ എന്നുപറഞ്ഞ ആളുകള്‍ മുഴുവനും അദ്ദേഹത്തെ ക്രൂശിക്കുകയാണ് ചെയ്തത്. ആ കൂട്ടത്തില്‍ എ വിഭാഗവും ഐ വിഭാഗവും ഒരേ തട്ടിലാണ്.
സര്‍ക്കാരിന്റെ മദ്യനയത്തെക്കുറിച്ചും മദ്യനയത്തിനെതിരെയും വാതോരാതെ സംസാരിച്ച് നാട്ടുകാരുടെ പരിഹാസവും കേട്ട് മടങ്ങിയ സുധീരന് ഇരുട്ടത്തടി കിട്ടിയപ്പോലെയായി. സമാപന സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന കേന്ദ്രനേതാക്കളും സംസ്ഥാന നേതാക്കളും അദ്ദേഹത്തെ പ്രശംസിച്ച് ശ്വാസംമുട്ടിച്ചാണ് ജാഥ അവസാനിപ്പിച്ചത്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മന്ത്രിസഭ കൂടി മദ്യനയം അപ്പാടെ മാറ്റുകയാണുണ്ടായത്.
‘ഡ്രയ്ഡെ’ ആയിരുന്ന ഞായറാഴ്ചകളില്‍പോലും ‘ഫുള്‍ ഡോസാക്കി’ മാറ്റിയ സര്‍ക്കാര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു! മദ്യം സേവിക്കുന്നവരും മദ്യം വില്ക്കുന്നവരും ഇന്ന് വളരെ സന്തുഷ്ടരാണ്. അവരുടെ വോട്ടുകളെല്ലാം ഭരണകക്ഷികള്‍ക്കു തന്നെയെന്നതില്‍ യാതൊരു സംശയവുമില്ല. പാവം സുധീരന് മാത്രം ദുഃഖിതനാണ്. അദ്ദേഹത്തെ ഈ സ്ഥാനത്തുകൊണ്ടുവന്ന ഹൈക്കമാന്റ് പോലും മൗനം ദീക്ഷിക്കുകയാണ്.
എന്‍.യു.പൈ, കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: