കൂട്ടനരഹത്യയിലൂടെ നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസിലെ ആക്ഷേപഹാസ്യ വാരികയായ ഷാർലെ ഹെബ്ദൊയുടെ ആസ്ഥാനത്ത് കടന്നുചെന്ന മൂന്ന് മതഭീകരർ. വാരികയുടെ പത്രാധിപരും നാല് കാർട്ടൂണിസ്റ്റുകളുമടക്കം പന്ത്രണ്ടുപേരെ നിഷ്കരുണം വെടിവെച്ചുകൊന്ന നടപടിയെ കാടത്തം എന്നേ വിശേഷിപ്പിക്കാനാവൂ. കലാഷ്നിക്കോവ് തോക്കുമായി കടന്നുചെന്ന ഭീകരർ കാവൽക്കാരനെ വെടിവെച്ചിട്ടശേഷം ഓരോരുത്തരുടെ പേരുവിളിച്ച് നിഷ്കരുണം നിറയൊഴിക്കുകയായിരുന്നു. എല്ലാവരും തങ്ങളുടെ ജോലിസ്ഥലത്തുതന്നെ പിടിഞ്ഞുമരിച്ചു.
തട്ടിയെടുത്ത കാറിൽ സ്ഥലത്തെത്തിയ ഭീകരർ മാധ്യമസ്ഥാപനമെന്ന് തെറ്റിദ്ധരിച്ച് മറ്റൊരിടത്താണത്രേ ആദ്യം ചെന്നത്. എത്തിപ്പെട്ടത് തെറ്റായ സ്ഥലത്താണെന്നറിഞ്ഞ് വാരികയുടെ ഓഫീസിലേക്ക് വരികയായിരുന്നു. ഹീനകൃത്യം നിർവഹിച്ചതിനുശേഷം യാതൊരു കൂസലുമില്ലാതെ പുറത്തിറങ്ങി അജ്ഞാതസ്ഥലത്തേക്ക് കാറോടിച്ചുപോവുകയും ചെയ്തു. ചെരിഫ് കൗച്ചി, സെയ്ദ് കൗച്ചി എന്നീ സഹോദരന്മാരായ ഭീകരരും ഹമീദ് മുറാദ് എന്നൊരു ഭീകരനുമാണ് മനുഷ്യമനഃസാക്ഷിയെ നടുക്കിയ ഈ കിരാതകൃത്യം ചെയ്തത്.
സ്വാതന്ത്ര്യത്തിന്റെ സ്വർഗമായി കരുതപ്പെടുന്ന പാരീസിൽ അരങ്ങേറിയ ഈ കൂട്ടക്കൊലയെ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. മതത്തിന്റെ പേരിൽ സമാനമായ നിരവധി സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ആവർത്തിക്കപ്പെട്ടിട്ടുണ്ട്.
ഷാർലെ ഹെബ്ദൊ സംഭവത്തിന്റെ ഞെട്ടലിൽനിന്ന് ലോകജനത വിമുക്തമാവുന്നതിന് മുമ്പാണ് നൈജീരിയയിലെ ബോക്കോഹറാം ഭീകരർ നൂറുപേരെ വെടിവെച്ചുകൊന്നു എന്ന വാർത്ത വന്നത്. ‘സാത്താനിക് വേഴ്സസ്’് എന്ന പുസ്തകമെഴുതിയതിന് ഇറാനിലെ മതമൗലികവാദിയായിരുന്ന ആയത്തുള്ള ഖൊമേനി വധഫത്വ പ്രഖ്യാപിച്ച സൽമാൻ റുഷ്ദി 26 വർഷത്തിനുശേഷവും ജീവനെ ഭയന്നു കഴിയുകയാണ്.
ഡച്ച് സിനിമാസംവിധായകനും നിർമാതാവും കോളമിസ്റ്റുമൊക്കെയായിരുന്ന തിയോ വാൻഗോഗ് ‘സബ്മിഷൻ’ എന്ന സിനിമയെടുത്തതിന്റെ പേരിൽ 2004 ൽ മൃഗീയമായി കൊലചെയ്യപ്പെട്ടു. സ്ത്രീകളുടെ മതപരമായ അടിമത്തത്തെ വിമർശിച്ചതിന് മൊറോക്കൻ ഭീകരനായ മൊഹമ്മദ് ബൊകേരി തെരുവിൽവെച്ച് തിയോയുടെ നെഞ്ചിൽ കുത്തി കുത്തിയിറക്കുകയായിരുന്നു.
‘ലജ്ജ’ എന്ന നോവലെഴുതിയ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിൻ ഇസ്ലാമിക ഫത്വയുടെപേരിൽ ഇപ്പോഴും വേട്ടയാടപ്പെടുകയാണ്. ചോദ്യപേപ്പർ തയ്യാറാക്കിയതിന്റെ പേരിൽ ഒരു കോളേജ് അധ്യാപകന്റെ കൈവെട്ടിയത് കേരളത്തിലാണല്ലോ. മതഭ്രാന്ത് മനുഷ്യജീവനെടുക്കുന്ന എത്ര സംഭവം വേണമെങ്കിലും ഇങ്ങനെ ചൂണ്ടിക്കാണിക്കാം.
പാരീസിൽ നടന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ ആക്രമണം മാത്രമല്ല. മാധ്യമസ്വാതന്ത്ര്യത്തിനും വ്യക്തിയുടെ വിയോജിക്കാനുള്ള അവകാശത്തിനനെതിരെയുമുള്ള ആക്രമണമാണത്. മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെതിരെയാണത്രെ ഈ അരുംകൊല നടത്തിയത്.
ആവിഷ്കാരസ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും ജനാധിപത്യത്തിൽതന്നെ ഉൾച്ചേർന്നിരിക്കുന്ന ഒന്നാണ്. ഇക്കാര്യത്തിൽ എതിരഭിപ്രായങ്ങൾ ഉണ്ടാവാം. എന്നല്ല ഉണ്ടാവണം. എന്നാൽ ഇത് പ്രകടിപ്പിക്കേണ്ടത് ജനാധിപത്യത്തെ മാനിച്ചും നിയമവാഴ്ചയെ അംഗീകരിച്ചുമായിരിക്കണം.
നിരുപാധികമായ ആവിഷ്കാരസ്വാതന്ത്ര്യം ഒരു രാജ്യവും ആർക്കും നൽകിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഭാരതത്തിന്റെ കാര്യമെടുത്താൽ ഭരണഘടനയുടെ പത്തൊമ്പതാം അനുഛേദം ആവിഷ്കാരസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ ഇതിൽതന്നെയുള്ള രണ്ടാം വകുപ്പ് നിയന്ത്രണവും ഏർപ്പെടുത്തിയിരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധി വളരെ വിശാലമായ ഫ്രാൻസിലുമുണ്ട് ഇത്തരം നിയന്ത്രണങ്ങൾ. ഇതിനുനേർക്ക് കണ്ണടച്ചുകൊണ്ട് അക്രമത്തിന്റെ ഭാഷയിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നത് വിപരീതഫലമാണുണ്ടാക്കുക.
പാരീസിലെ ഒരു മാധ്യമസ്ഥാപനത്തിനുനേർക്കാണ് ആക്രമണം നടന്നതെങ്കിലും ഭാരതമുൾപ്പെടെ മറ്റ് രാജ്യങ്ങൾക്ക് ഇതൊരു മുന്നറിയിപ്പാണ്. കാരണം മതപരമായ അസഹിഷ്ണുതയാണ് ഇതിലെ യഥാർത്ഥ വില്ലൻ. ഷാർലെ ഹെബ്ദൊയിൽ ചോരക്കളം തീർത്ത കൗച്ചി സഹോദരന്മാർ യമനിൽനിന്ന് ഭീകരപരിശീലനംലഭിച്ചവരാണ്. പാരീസിലെ ഒരു മസ്ജിദിലെ പതിവുസന്ദർശകരായ ഇവർ അവിടുത്തെ ഇമാമിൽനിന്നാണത്രെ പ്രേരണയുൾക്കൊള്ളുന്നത്.
അക്രമികൾ ഏത് ഭീകരസംഘടനയിൽപ്പെട്ടവരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും മതപരമായ അസഹിഷ്ണുതയാണ് അവരെ കൂട്ടക്കൊലക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തം. ലോകം മുഴുവൻ അപലപിക്കപ്പെട്ട പ്രാകൃതമായ ഈ കൃത്യം ചെയ്തവർക്ക് കോടികൾ വാഗ്ദാനം ചെയ്തയാൾ സ്വന്തം പൗരനാണെന്നത് ഭാരതം കരുതലോടെ കാണേണ്ടിയിരിക്കുന്നു. മറ്റ് ചില കാരണങ്ങൾ പറഞ്ഞ് മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച ഈ കൂട്ടക്കൊലയെ ന്യായീകരിക്കുന്ന മണിശങ്കർ അയ്യരെപ്പോലുള്ള രാഷ്ട്രീയനേതാക്കളും നമുക്കുണ്ടെന്നത് മറന്നുകൂടാ. പാരീസിലെ ഭീകരരെ മാത്രമല്ല അവരെ പിന്തുണക്കുന്ന ഇത്തരക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ നൽകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: