1964- ലാണ് എംടി വാസുദേവന്‍ നായര്‍ മഞ്ഞ് എന്ന ചെറുനോവല്‍ എഴുതുന്നത്. അന്ന് അദ്ദേഹത്തിന് 31 വയസ്. ഇന്ന് എംടി 81 വയസ്സിലെത്തിയപ്പോള്‍ മഞ്ഞിന് 50 വയസ്സ് പ്രായമാകുന്നു. അരനൂറ്റാണ്ടുകാലം മലയാളികളുടെ മനസ്സില്‍ കുളിരു നിറച്ച ഒരു നോവല്‍. ഭാഷയുടെ മേല്‍ എഴുത്തുകാരന്റെ സര്‍ഗ്ഗാത്മകത കൈവരിച്ച വിജയത്തിന്റെ ദൃഷ്ടാന്തമാണത്.
മലയാള നോവല്‍ കവിതയോടടുത്തത് മഞ്ഞിലൂടെയാണെന്നു പറയാം. ഗദ്യത്തിലെഴുതിയ കവിതയാണ് അത്. നൈനിറ്റാളിന്റെ ഭംഗിയും കുളിരും ഋതുപ്പകര്ച്ചകളുമെല്ലാം മഞ്ഞിലൂടെ വായനക്കാരന് അനുഭവിച്ചു. നൈനിറ്റാള്‍ കണ്ടിട്ടില്ലാത്തവര്‍ക്കു പോലും മഞ്ഞ് വായിച്ചു കഴിയുമ്പോള്‍ സ്വന്തം ഗ്രാമത്തിലൂടെ നടക്കുന്ന ഒരനുഭൂതി. മൂടല്‍ മഞ്ഞ് കാഴ്ചകള്‍ മറയ്ക്കുന്ന തടാകക്കരയിലൂടെ മൂടിപ്പുതച്ച് മഞ്ഞിലെ കേന്ദ്ര കഥാപാത്രമായ വിമലയ്ക്കൊപ്പം ബുദ്ദു നടന്നുപോകുന്നത് നമ്മള് കാണുന്നു.
വായനക്കാരെ മഞ്ഞിനോളം അനുഭവിപ്പിച്ച മറ്റൊരു കൃതിയില്ലെന്നു തന്നെ പറയാം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഗാഢാനുരാഗത്തെയാണ് എംടി വായനക്കാരനിലേക്കെത്തിച്ചത്. നീലക്കണ്ണുള്ള കാമുകനെ കാത്തിരിക്കുന്ന വിമലയുടെ കഥയാണ് നൈനിറ്റാളിന്റെ പശ്ചാത്തലത്തില്‍ എംടി എഴുതിയത്. അന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അസാധാരണമായ ശൈലിയിലാണ് കഥ പറഞ്ഞിരിക്കുന്നത്. ഓരോ വാചകത്തിലും നിരവധി അര്‍ത്ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. കാല്പനിക മനസ്സുമായി ജീവിക്കുന്ന ശരാശരി മലയാളിയെ ഭ്രമിപ്പിക്കാന്‍ പോന്ന തരത്തിലുള്ള ആഖ്യാന ശൈലി. മഞ്ഞില്‍ എംടി സംഗീതം നിറച്ചിരിക്കുകയാണെന്ന് നിരൂപകര്‍ പറയാറുണ്ട്. മറ്റൊരു നോവലിനും അത്തരത്തിലൊരു പ്രശംസ ലഭിച്ചതായി അറിയില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടുമുട്ടിയ സുധീര്‍കുമാര്‍ മിശ്രയെന്ന കാമുകനുവേണ്ടി വിമലയെന്ന സ്ത്രീയുടെ കാത്തിരിപ്പ്. തിരിച്ചുവരാത്ത കാമുകനുവേണ്ടിയാണ് അവളുടെ കാത്തിരിപ്പ്. അത് അര്‍ത്ഥശൂന്യമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാകുമ്പോള്‍ വായനക്കാരന്റെ മനസ്സിലേക്കും അത് പടരുന്നു, കാത്തിരിപ്പിന്റെ അര്‍ത്ഥശൂന്യതയും പ്രണയത്തിന്റെ ഭാവതലങ്ങളുമെല്ലാം…
നോവലിലുടനീളം കാമുകനെ കാത്തിരിക്കുന്ന വിമല ഒരിക്കല്‍ പോലും അയാളെ കണ്ടെത്തുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. നോവലിന്റെ അവസാനവും അവര്‍ പറയുന്നു, വരും വരാതിരിക്കില്ല….നോവല്‍ അവസാനിക്കുന്നതും വരാതിരിക്കില്ല എന്ന പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടാണ്. നോവലിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അങ്ങനെയാണ്.
ആരെയൊക്കെയോ കാത്തിരിക്കുന്നു. താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത വെള്ളക്കാരനായ പിതാവിനെ ഒരുനോക്കു കാണുവാനുള്ള കാത്തിരിപ്പിലാണ് ബുദ്ദു എന്ന തോണിക്കാരന്. അവനും കരുതുന്നതങ്ങനെയാണ്, വരും വരാതിരിക്കില്ല എന്ന്. കാത്തിരിപ്പെന്ന അശയമാണ് നോവലിന്റെ കേന്ദ്ര ബിന്ദു. വിമല അതേക്കുറിച്ചു പറയുന്നത് ഇങ്ങനെ…
”…..നാമെല്ലാം കാത്തിരിക്കുകയാണ് ബുദ്ദു. ഓരോ വര്‍ഷവും ഈ നഗരവും കാത്തിരിക്കുന്നു. അതിനിടയ്ക്കു ദിവസങ്ങള്‍ പൊയ്ക്കോണ്ടിരിക്കുന്നു. ചുക്കാന്‍ വീഴുമ്പോള്‍ തെറിക്കുന്ന നീര്‍പ്പോളകള്‍. കാത്തിരിക്കാന്‍ നിനക്കൊരു ഗോരാ സാഹിബിന്റെ ഛായയുണ്ട്. നീല ഞരമ്പുകള്‍ തുടിക്കുന്നൊരു മുഖമായിരിക്കും മറ്റൊരാള്‍ക്ക്….”
നോവലിലെ സുധീര്‍ മിശ്ര സഞ്ചാരിയും സഹൃദയനുമാണെന്നു കാണാം. ബസ്സില്‍ വച്ചുള്ള പരിചയം വിമലയ്ക്കും അയാള്‍ക്കുമിടയില്‍ പ്രണയമായ് പടരുകയായിരുന്നു. നൈനിറ്റാളിലെ ലൗവേര്‍സ് ട്രാക്കിലൂടെ സഞ്ചരിച്ച് കാപ്പിറ്റോളില്‍ വച്ച് അവരുടെ ആത്മാവും ശരീരവും ഒന്നാകുന്നു. എന്നാല്‍ സുധീര്‍കുമാര്‍ മിശ്ര അവളെ വഞ്ചിക്കുകയായിരുന്നു. എന്നാല്‍ വിമല അങ്ങിനെ കരുതുന്നില്ല. ഒരിക്കലും മുഴുമിക്കാത്ത ചിത്രം പോലെ ലൗവേര്‍സ് ട്രാക്കിലെ ശിലാഫലകങ്ങളില്‍ തങ്ങളുടെ പേര് കൊത്തിവച്ച് ഒരു ദിനം അപ്രത്യക്ഷനാകുന്ന സുധീര്‍ മിശ്ര. എന്നിട്ട് പോലും അവള് അയാളെ സ്നേഹിക്കുകകയായിരുന്നു, പ്രതീക്ഷിക്കുകയായിരുന്നു. മഞ്ഞുമൂടിയ കൂമയൂണ്‍ കുന്നുകളുടെ പശ്ചാത്തലം വിമലയുടെ മനസ്സിലെ അന്യതാബോധത്തെയാണ് വലുതാക്കുന്നത്.
മഞ്ഞിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ എഴുത്തുകാരന് പലര്‍ത്തുന്ന ഏകാഗ്രതയാണ് എടുത്തു പറയേണ്ടത്. അടുക്കും ചിട്ടയുമില്ലാത്ത ഒട്ടേറെ നനുത്ത ചിത്രങ്ങള്‍ വിമലയുടെ മനസ്സിലൂടെ എംടി വരച്ചു കാട്ടുന്നു. പരുക്കന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്ക് കവിതയുടെ മാനം നല്കുമ്പോള് അത് വായനക്കാരനില്‍ തന്നെ സംഭവിക്കുന്ന യഥാര്‍ത്ഥ ചിത്രങ്ങളായി രൂപാന്തരപ്പെടുന്നു. ഭാവനയും തീഷ്ണമായ അനുഭവങ്ങളുമുള്ള വിമല സുന്ദരിയാണെങ്കിലും അതിനല്ല എംടി ഊന്നല്‍ നല്‍കിയിരിക്കുന്നത്.
അവളുടെ മനസ്സിന്റെ ചിന്തകള്‍ക്കാണ്. മേഘക്കീറുകള്‍ പോലുള്ള ചിന്തകള്‍ക്ക്. ഏകാന്തവും വ്യാകുലവുമായ ഒരാത്മാവ് ജീവിതത്തിന്റെ പ്രാര്‍ത്ഥനകളുമായി കാത്തു നില്ക്കുന്നു. സുധീര്‍ കുമാര്‍ വരില്ലെന്ന് അറിയാമായിരുന്നിട്ടും വിമല പ്രതീക്ഷ കൈവിടുന്നില്ല. പക്ഷേ, വിമലയുടെ പ്രതീക്ഷകള്‍ക്ക് നിറം പിടിപ്പിച്ച് കടന്നു വരുന്നതാരാണെന്നതാണ് അറിയേണ്ടത്. വേര്‍പാടും വ്യഥയും കാത്തിരിപ്പും. വരുമെന്ന് വിശ്വസിക്കുമ്പോഴും പൊട്ടലുകള്‍ വീണ ഹൃദയത്തിന്റെ നിശബ്ദമായ വിലാപമാണ് കേള്‍ക്കുന്നത്. ആരാണ് വരിക? വേര്‍പിരിഞ്ഞുപോയ ആളോ, അതോ മറ്റാരെങ്കിലുമോ, അതോ മരണം തന്നെയോ.?
മഞ്ഞ് ഓര്‍മ്മിപ്പിക്കുന്നത് മരണത്തെ കൂടിയാണ്. കാത്തിരിപ്പ് മനസ്സില്‍ സൃഷ്ടിക്കുന്നത് അരക്ഷിതാവസ്ഥയാണ്. പ്രണയവും അരക്ഷിതമായ അവസ്ഥയിലേക്കാണ് മനുഷ്യമനസ്സിനെ എത്തിക്കുന്നത്. മരണത്തോളം അരക്ഷിതമായി പ്രണയം മാത്രമേയുള്ളു എന്ന് എഴുത്തുകാരന് പറഞ്ഞത് ഓര്‍ത്തുപോകുന്നു. വിമലയും കാത്തിരിക്കുന്നത് മരണത്തെയാണോ?
മഞ്ഞ് വായിച്ചു കഴിഞ്ഞപ്പോള്‍ നൈനിത്താളില്‍ പോകാന്‍ തോന്നി. ടി.പദ്മനാഭന്റെ ഗൗരി വായിച്ചു കഴിഞ്ഞപ്പോള്‍ നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം കാണാന്‍ തോന്നിയതുപോലെ. ഗോപാല്‍പൂരിലെ മേഘങ്ങളെ പ്രണയിച്ചപോലെ. പദ്മനാഭന്റെ തന്നെ മഖന്‍സിംഗിന്റെ മരണം എന്ന കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ജമ്മുവിലെ മലനിരകള്ക്കടിവാരത്തില് സൗന്ദര്യാരാധകനായി നടക്കാന്‍ കൊതിച്ച പോലെ.
മഞ്ഞ് ഒരനുഭവമായിരുന്നു. അരനൂറ്റാണ്ട് പിന്നിടുമ്പോഴും മലയാളികളുടെ മനസ്സില്‍ വായനയുടെ കുളിരു നിറച്ച് മഞ്ഞ് അനുഭവമായി തന്നെ നിലനില്ക്കുന്നു. എംടിയുടെ എഴുത്തിനെ മനസ്സിലേക്കാവാഹിച്ച് നൈനിറ്റാളിലേക്ക് തീര്‍ത്ഥയാത്ര നടത്തിയ നിരവധി പേരുണ്ട്. നൈനിറ്റാളില്‍ ചെന്ന് കുന്നുകള്‍ കയറിയിറങ്ങി, തടാകക്കരയിലൂടെ മഞ്ഞിനെ പ്രണയിച്ച് നടക്കാന്‍ കൊതിക്കുന്നവരാണ് മഞ്ഞിന്റെ വായനക്കാര്‍. അവിടെ അവര്‍ തിരയുന്നത് വിമലയെയും ബുദ്ദുവിനെയുമാണ്. തടാകവും കുമയൂണ്‍ കുന്നുകളുമെല്ലാം കഥാപാത്രങ്ങളാണ്. മഞ്ഞിനെ പ്രണയിച്ച് നൈനിറ്റാളിലേക്ക് യാത്രപോകാന്‍ കൊതിക്കുന്ന നിരവധി പുതിയ വായനക്കാരുമുണ്ട്. ആഗ്രഹിച്ചിട്ടും പോകാന്‍ കഴിയാത്തവര്‍ വീണ്ടും വീണ്ടും മഞ്ഞ് വായിക്കുന്നു. അതിലൂടെ അവിടെയെത്തുന്നു.
അരനൂറ്റാണ്ടു കാലം ഒരു ചെറുനോവല്‍ ഇത്രത്തോളം വായനക്കാരില്‍ സ്വാധീനം ചെലുത്തുന്നത് ചെറുകാര്യമല്ല. എംടിയുടെ പ്രധാനപ്പെട്ട കൃതികളുടെ പേരുപറയുമ്പോള്‍ മഞ്ഞ് അതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യകൃതികളുടെ പട്ടികയെടുക്കുമ്പോഴും മഞ്ഞ് അതിലുണ്ടാകും.
വായനയുടെ ആഘോഷമാണ് മഞ്ഞ് സംഭവിപ്പിച്ചത്. അരനൂറ്റാണ്ട് പ്രായമെത്തുന്ന ഒരു കൃതി വീണ്ടും വീണ്ടു വായിക്കപ്പെടുന്നത് മലയാളിമനസ്സില്‍ അത് ചെലുത്തിയ സ്വാധീനത്തിന്റെ വലിപ്പമാണ് കാണിക്കുന്നത്. എംടിയെ ഒഴിവാക്കി മലയാള സാഹിത്യമില്ലാത്തതുപോലെ, മഞ്ഞിനെ ഒഴിവാക്കിയും മലയാള സാഹിത്യമില്ല.
”ഹിമാലയത്തിന്റെ ചെരുവിലെ തണുത്ത രാത്രികളില്‍ നിങ്ങളുറങ്ങിയിട്ടുണ്ടോ? അടുത്ത രാത്രിയിലെ ഏകാന്തത മാത്രം ഓര്‍ക്കാനുള്ളപ്പോള്‍? നവംബറിലും മേയിലും വാതിലുകളും ജാലകങ്ങളും അടഞ്ഞുകിടക്കുന്നു. തണുപ്പിന്റെയും ചൂടിന്റെയും വികാരങ്ങളേല്പ്പിക്കാത്ത മരപ്പലകകള്‍ പാകിയ ഭിത്തികള്‍ ചുറ്റും.
തുറന്ന ജാലകത്തിലൂടെ രാത്രി ഉറക്കം ഞെട്ടി കണ്ണുതുറക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ ഒരു കീറില് പങ്കു പറ്റാനില്ല. ആകാശമില്ലാ, നക്ഷത്രങ്ങളില്ല; ഭൂമിയുടെ നിഴലുകളും നിലാവില് വിളറുന്ന വൃക്ഷത്തലപ്പുകളുമില്ല. മഞ്ഞിന്റെ നിറമുള്ള ജാലകങ്ങള്‍, മങ്ങിയ കണ്ണാടിച്ചില്ലുകള്‍; നിങ്ങളുടെ ലോകത്തിന്റെ കാഴ്ച നശിച്ച കണ്ണുകള്‍.”
മഞ്ഞിന്റെ വായന അവസാനിക്കുകയേ ഇല്ല. നൂറ്റാണ്ടും കടന്ന് വായനക്കാരുള്ളിടത്തോളം കാലം നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: