മതപരാവര്‍ത്തനം നടത്തുന്നവര്‍ തീവ്രവാദികളാണെന്ന ആര്‍ച്ച്ബിഷപ്പ് മാര്‍ പൗവ്വത്തലിന്റെ ആക്ഷേപം വസ്തുതകള്‍ക്ക് നിരക്കാത്തതും ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുന്നതും സര്‍വ്വോപരി സത്യവിരുദ്ധവുമാണ്. മതസൗഹാര്‍ദ്ദം പുലര്‍ന്നുകാണാന്‍ നിരന്തരം വിട്ടുവീഴ്ച ചെയ്ത് നിലനില്‍പ്പുപോലും അപകടത്തിലായിരിക്കുന്ന ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുന്ന ഈ പ്രസ്താവനക്കെതിരെ കേരളത്തിലെ മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും പുലര്‍ത്തിയ മൗനം അപലപനീയമായിരുന്നു.
ക്രൈസ്തവ സഭയുടെ ഉന്നതമായ ഒരു പദവി വഹിക്കുന്നയാളില്‍നിന്ന് ഇങ്ങനെയൊരു പരസ്യമായ ധിക്കാരം ആരും പ്രതീക്ഷിച്ചതല്ല. അത്യന്തം പ്രകോപനപരമായ ഈ കടന്നാക്രമണം നടത്തിയ ബിഷപ്പിനും അതിനോട് പ്രതികരിക്കാതിരുന്നവര്‍ക്കും ഉചിതമായ മറുപടി നല്കാന് ഒരു ക്രിസ്തുമതവിശ്വാസിതന്നെയുണ്ടായി എന്നത് അഭിനന്ദനാര്‍ഹമാണ്. ക്രൈസ്തവസഭയുടെ മനുഷ്യവിരുദ്ധമായ നടപടികളോട് കലഹിച്ച് അതിന് പുറത്തുകടന്ന, ‘ആമേന്‍’ എന്ന ഒരൊറ്റ പുസ്തകത്തിലൂടെ പ്രശസ്തിയാര്‍ജിച്ച സിസ്റ്റര്‍ ജസ്മിയാണ് ബിഷപ്പ് പൗവ്വത്തിലിന് അര്‍ഹിക്കുന്ന മറുപടി നല്‍കിയത്.
‘ജന്മഭൂമി’ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ബിഷപ്പ് പൗവ്വത്തിലിനെതിരെ സിസ്റ്റര്‍ ജസ്മി തുറന്നടിച്ചത്. പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും കാലങ്ങളായി ഹിന്ദുക്കളെ മതംമാറ്റിയവര്‍ പുനഃപരിവര്‍ത്തനത്തെ എതിര്‍ക്കുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് പറഞ്ഞ ജസ്മി, മതപരിവര്‍ത്തനം നടത്തുന്നവര്‍ തീവ്രവാദികളാണെങ്കില്‍ പൗവ്വത്തില്‍ പിതാവ് ഉള്‍പ്പെടെയുള്ളവരെ അങ്ങനെ വിളിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. പലരും മറച്ചുവെക്കാനിഷ്ടപ്പെടുന്ന അപ്രിയസത്യമാണ് ജസ്മി വിളിച്ചുപറഞ്ഞത്.
മതംമാറിയവരെ മാര്ഗവാസികളായി കണ്ട് പ്രത്യേക പള്ളിയും സെമിത്തേരിയും നിര്‍മിച്ച് അകറ്റിനിര്‍ത്തുകയായിരുന്നുവെന്നും ഇവര്‍ പൂര്‍വ്വമതത്തിലേക്ക് തിരിച്ചുപോകുന്നതില്‍ എന്താണ് കുഴപ്പമെന്നുമുള്ള ജസ്മിയുടെ ചോദ്യത്തിന് പൗവ്വത്തിലിനെപ്പോലുള്ളവര്‍ മറുപടി പറഞ്ഞേ തീരൂ. വലിയൊരു ജനവിഭാഗത്തെ പതിറ്റാണ്ടുകളായി അവശക്രൈസ്തവരെന്ന് മുദ്രകുത്തി അവരുടെ കഴുത്തില്‍ അടിമത്തത്തിന്റെ നുകം വച്ചുകൊടുത്തവര് യാതൊരു പശ്ചാത്താപവുമില്ലാതെ അവശേഷിക്കുന്നവരെയും മതംമാറ്റാന്‍ പട്ടികജാതി സംവരണത്തിനായി മുറവിളികൂട്ടുകയാണ്. ഇവരുടെ തനിനിറമാണ് സിസ്റ്റര്‍ ജസ്മി തുറന്നുകാട്ടിയിരിക്കുന്നത്.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട മറ്റ് ചില അപ്രിയസത്യങ്ങളും സിസ്റ്റര്‍ ജസ്മി ധീരമായി വെളിപ്പെടുത്തുന്നുണ്ട്. ക്രൈസ്തവസഭകള്‍ മതപരിവര്‍ത്തനം നേരിട്ടല്ലാതെയും നടത്തുന്നുണ്ട്. കന്യാസ്ത്രീകള്വഴി കൂടുതല്‍പേരെ മഠത്തില്‍ എത്തിക്കുന്നു. സാമൂഹ്യസേവനത്തിന്റെ മറവില്‍ മറ്റ് മതസ്ഥരെ മതംമാറ്റുന്നു.
മതംമാറ്റത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് മുന്തിയ പരിഗണനയാണ് സഭകളില്‍ ലഭിക്കുന്നത്. കോടിക്കണക്കിന് സ്വത്തുണ്ട് സഭക്ക്. അതിന് നികുതി നല്‍കുന്നുമില്ല. ക്രിസ്ത്യാനിയായ ഉമ്മന്‍ചാണ്ടിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന അഹങ്കാരമാണ് കത്തോലിക്കാസഭക്ക്. അതിനാലാണ് ബിഷപ്പ് പൗവ്വത്തിലിനെപ്പോലുള്ളവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്.ഈ വാക്കുകള്‍ മറ്റുപലരും പറഞ്ഞിട്ടുള്ളതോ പറയാനാഗ്രഹിക്കുന്നതോ ആണ്. എന്നാല്‍ സിസ്റ്റര്‍ ജസ്മിയുടെ നാവില്‍നിന്നുതന്നെ അത് വരുമ്പോള്‍ പൗവ്വത്തിലിനെപ്പോലുള്ളവര്‍ പൂര്‍ണമായും പ്രതിക്കൂട്ടിലാവുകയാണ്.
ക്രൈസ്തവസഭകള്‍ പതിറ്റാണ്ടുകളായും നൂറ്റാണ്ടുകളായും കേരളത്തിലുള്‍പ്പെടെ രാജ്യമെമ്പാടും നടത്തിക്കൊണ്ടിരിക്കുന്ന സംഘടിത മതംമാറ്റത്തെ പൂര്‍ണമായി ന്യായീകരിക്കുന്ന ബിഷപ്പ് പൗവ്വത്തിലിനെപ്പോലുള്ളവര്‍ മനംമടുത്ത ചിലര്‍ തങ്ങളെ വിട്ടുപോകുമ്പോള്‍ പ്രകോപിതരാവുകയാണ്. ഹിന്ദുക്കളെ മതംമാറ്റുന്നത് മൗലികാവകാശമാണെന്നാണോ ഇക്കൂട്ടര്‍ കരുതുന്നത്? ക്രൈസ്തവസഭകള്‍ കണ്ണില്‍ചോരയില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന മതംമാറ്റങ്ങള്‍ക്ക് യഥാര്‍ത്ഥ മതവുമായോ ആത്മീയതയുമായോ യാതൊരു ബന്ധവുമില്ല. എന്തിനാണ് ഇങ്ങനെ എണ്ണം കൂട്ടുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. പതിറ്റാണ്ടുകളുടെ മതപരിവര്‍ത്തനത്തിന്റെ ഫലമായി ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായി മാറിക്കഴിഞ്ഞു.
ചില ഉത്തരഭാരത സംസ്ഥാനങ്ങളിലെ വനവാസി മേഖലകളില്‍ അളവില്ലാത്ത വിദേശപണവും മറ്റും കൈപ്പറ്റി ക്രൈസ്തവസഭകള്‍ നിര്‍ബാധം മതപരിവര്‍ത്തനം നടത്തുകയാണ്. ഇത്തരം മതംമാറ്റങ്ങളെ എതിര്‍ത്തതിനാണ് ഒഡീഷയില്‍ സ്വാമി ലക്ഷ്മണാനന്ദയെ ചിലര്‍ മൃഗീയമായി കൊലപ്പെടുത്തിയത്. ക്രൈസ്തവ സഭകള്‍ക്കുവേണ്ടി അവര്‍ വാടകക്കെടുത്ത മാവോയിസ്റ്റ് ഭീകരരാണ് ഈ ഹീനകൃത്യം നടത്തിയത്. ഇതൊക്കെ മനുഷ്യത്വരഹിതമായി മറച്ചുപിടിച്ചുകൊണ്ടാണ് മതപരാവര്‍ത്തനത്തെ സഹായിക്കുന്നവരെ പൗവ്വത്തില്‍ ബിഷപ്പ് തീവ്രവാദികളായി മുദ്രകുത്തുന്നത്.
ക്രൈസ്തവരായ കുട്ടികള്‍ ക്രൈസ്തവര്‍ നടത്തുന്ന സ്കൂളില്‍ത്തന്നെ പോകണമെന്ന് പ്രസ്താവനയിറക്കിയ വ്യക്തിയാണ് ഈ പൗവ്വത്തിലെന്ന കാര്യം കേരളീയര്‍ മറന്നിട്ടില്ല. ഇതല്ലേ യഥാര്‍ത്ഥ മതമൗലികവാദവും തീവ്രവാദവും. പൗവ്വത്തിലിന്റെ തനിനിറം തുറന്നുകാട്ടിയ സിസ്റ്റര്‍ ജസ്മി അഭിനന്ദനം അര്‍ഹിക്കുന്നു. സാംസ്കാരിക നായകന്മാരുടെ സ്വന്തം നാടായിരുന്നിട്ടുപോലും അവരില്‍ ഒരാള്‍പോലും പ്രകടിപ്പിക്കാത്ത ധീരതയാണ് ജസ്മി കാണിച്ചിരിക്കുന്നത്. മതാധിപത്യത്തെയും കപടമതേതരവാദത്തെയും എതിര്‍ക്കുന്നവരുടെയും യഥാര്‍ത്ഥ മതത്തെ സ്നേഹിക്കുന്നവരുടെയും പിന്തുണ എന്നും ജസ്മിക്കുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: