നാഴികയ്ക്ക് നാല്പതുവട്ടം ഇപ്പോള്‍ ‘മതേതരത്വ’മെന്നും ‘മതനിരപേക്ഷത’യെന്നും ഇടതടവില്ലാതെ രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്നതു കേള്‍ക്കാം, പണ്ടൊക്കെ പറയുമ്പോള്‍ അതിനര്‍ത്ഥമുണ്ടായിരുന്നു. ഇപ്പോഴായപ്പോള്‍ ഇതെന്താണെന്ന് അറിയാതെ ചോദിച്ചുപോകുന്നു! തനി വര്‍ഗീയ (മുസ്ലിംലീഗ്) രാഷ്ട്രീയനേതാക്കള്‍ പോലും മതനിരപേക്ഷരാകുന്നു, അതേക്കുറിച്ച് വാചാലരാകുന്നു!! ചില ജാതി-മത നേതാക്കള്‍പോലും അടുത്തിടെ തുടര്‍ച്ചയായി മതേതരത്വത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്നു! മതേതര കാഴ്ചപ്പാടുള്ള(വെറും സങ്കല്‍പ്പമാണത്)വരുടെ മതേതരസ്നേഹത്തിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടിയത്.
അല്‍പ്പം മതേതരഹിന്ദുത്വമുള്ള ഒരു പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതില്‍ പിന്നെയാണ് ഈ മതേതരരോഗം കലശലായത്! ഈ രോഗം പടര്‍ന്നുപന്തലിച്ച് മഹാരോഗമായി അവസാനം മതനിരപേക്ഷതയുടെ അന്തഃസത്തയെ തന്നെ കുഴിച്ചുമൂടിയേ അവസാനിക്കുകയുള്ളൂവെന്നും തോന്നുന്നു! മതനിരപേക്ഷതയെന്നുവെച്ചാല് ഇന്ന് പായുന്നവര്‍ക്ക് ഇതെന്താണെന്നുപോലുമറിയാത്ത ഒരവസ്ഥയിലുമെത്തിയെന്നുവേണം അനുമാനിക്കാന്‍!
ഭൂരിപക്ഷ സമുദായം(ഹിന്ദുക്കള്‍) മതേതരത്വത്തില്‍ അടിയുറച്ചുവിശ്വസിക്കുകയും മതന്യൂനപക്ഷങ്ങളുടെ സംരക്ഷകരും സഹായികളുമായി വര്ത്തിക്കുകയുമായിരുന്നു.
അഞ്ചെട്ടുവര്ഷമായെന്നു തോന്നുന്നു മതേതരത്വത്തിന്റെ ഗുണവും മേന്മയും കുറഞ്ഞ് കുറഞ്ഞ് അത് മതന്യൂനപക്ഷങ്ങളുടെ സൗകര്യത്തിനുവേണ്ടി മാത്രമായി ചുരുങ്ങിയ കാര്യം ഭൂരിപക്ഷ വിഭാഗം അറിഞ്ഞുവന്നപ്പോള്‍, തങ്ങളുടെ കാലിനടിയിലെ തന്നെ മണ്ണാണ് ഒലിച്ചുപോയതെന്ന് തിരിച്ചറിഞ്ഞത്! ഹിന്ദുവെന്ന് ഉറക്കെയൊന്ന് ഉരിയാടാന്‍ ശേഷിയില്ലാത്തവരായിപ്പോയി ഹിന്ദുക്കള്‍, വിശിഷ്യാ കേരളത്തില്‍! രാഷ്ട്രീയ പാര്‍ട്ടികളിലെ ഹിന്ദുനേതാക്കള്‍ ‘വോട്ട് ബാങ്ക്’ രാഷ്ട്രീയത്തെ ഭയന്ന് ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഏത് സമയത്തും ‘മതേതരഗാന’ മാലപിക്കുവാന് തയ്യാറായി, അതാണ് മതേതരത്വം എന്നവര്‍ ഉദ്ഘോഷിച്ചു,
എങ്ങനെയും തെരഞ്ഞെടുപ്പുകളില്‍ ജയിച്ചുകയറണം, അതിനപ്പുറം അവരീ മതേതരത്വത്തെ ഉള്‍ക്കൊണ്ടിരുന്നില്ല! ‘മതേതരത്വം’ ‘മതനിരപേക്ഷത’ തുടങ്ങിയ പദങ്ങളെടുത്ത് ഹിന്ദുക്കളെ ആവാഹിക്കുവാന്‍ വേണ്ടി ശ്രമിക്കുന്ന ‘പൂജാരികള്‍’ മാത്രമാണ് കോണ്‍ഗ്രസിലേയും ഇടതുപക്ഷത്തേയും ‘ഹിന്ദു’ നേതാക്കള്‍!!
ഹിന്ദുക്കള്‍ മുസ്ലിമായോ ക്രിസ്ത്യാനിയായോ മതപരിവര്‍ത്തനം നടത്തിയാല്‍ അത് മതേതരത്വം, മറിച്ച് ഹിന്ദുമതം സ്വീകരിച്ചാല്‍ അത് വര്‍ഗീയത! 85 ശതമാനം ഹിന്ദുക്കളുള്ള ഒരു രാജ്യത്ത് ഒരു ഹിന്ദുക്ഷേത്രം പണിയണമെങ്കില്‍ ഈ മതേതരക്കാരുടെ ഭീഷണിയെ നേരിടണം! ക്ഷേത്രം പണിയാനാഗ്രഹിക്കുന്നതുപോലും ഇക്കൂട്ടരുടെ മുന്നില്‍ വര്‍ഗീയതയാണ്! രാമക്ഷേത്രം നിര്‍മിക്കണമെന്ന് പറഞ്ഞുപോയാല്‍ ആ നിമിഷം മതേതരത്വം തകരുമത്രെ!!? ഇതെന്തൊരു മതേതരത്വമാണ്, അതുകൊണ്ടാണ് ഇപ്പോഴത്തെ മതേതരത്വത്തിന്റെ ഉദ്ദേശശുദ്ധിയെ ഭൂരിപക്ഷം ഹിന്ദുക്കളും സംശയിക്കുന്നത്.
ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യവും അതുകൊണ്ടുതന്നെ പ്രസക്തമാണ്; മാത്രവുമല്ല മതേതരത്വത്തിന്റെ കാഴ്ചപ്പാട് സമ്പുഷ്ടമാകണമെങ്കില്‍ മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും സ്പര്‍ദ്ധയും അവസാനിക്കണം. ഒന്ന് മറ്റൊന്നിനേക്കാള്‍ നല്ലതെന്ന പ്രചാരണം തന്നെ അസംബന്ധമാണ്, അത് മതം മാറ്റത്തിനുവേണ്ടി മാത്രമുള്ള പ്രചാരവേലകളുമാണ്. അതുകൊണ്ടുതന്നെ മതംമാറ്റത്തിനെതിരെ ശക്തമായ നിയമം അനിവാര്യമാണ്.
മുഹമ്മദാലി ജിന്നയ്ക്ക് ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയാകുവാന് മോഹമുണ്ടായിരുന്നു; ഗാന്ധിജിക്കെതിര്പ്പില്ലായിരുന്നു, പക്ഷേ പ്രധാനമന്ത്രിമന്ത്രി പദം മോഹിച്ചുകഴിഞ്ഞിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന് അത് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അതിന്റെ ഫലമായി ഭാരതം വിഭജിക്കപ്പെട്ടു, തുടര്‍ന്ന് ലോകം കണ്ടിട്ടില്ലാത്ത വര്‍ഗീയ ലഹള നടമാടുകയും അനേകായിരങ്ങള്‍ മരിച്ചുവീഴുകയും ചെയ്തു. അതേത്തുടര്‍ന്നുണ്ടായ വേദനയുയും അസ്വസ്ഥതയും ഇന്നും അവസാനിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: