ഭാരതം എല്ലാ അര്‍ത്ഥത്തിലും വിശ്വഗുരുവാണ്. ലോകസാഹിത്യങ്ങളില്‍ തന്നെ, ഏറ്റവും മഹത്തായ കഥാസാഹിത്യം മഹാഭാരതവുമാണ്. എന്നുതന്നെയല്ല, പ്രപഞ്ചത്തിലെ ഓരോ അണുവിനെക്കുറിച്ചും കാലാതീതമായ നിരീക്ഷണങ്ങളും വര്‍ണനകളും വ്യാസഭഗവാന് മഹാഭാരത കഥകളിലൂടെ നമുക്ക് കാണിച്ചുതരുന്നുണ്ട്. പ്രപഞ്ചസൃഷ്ടിയില് അവസാനമായി സൃഷ്ടിച്ച മനുഷ്യന്, ഏതു രീതിയിലാണ് പ്രപഞ്ചവസ്തുക്കളെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതെന്നുള്ള ബാലപാഠങ്ങള്‍ ഭാരതഗ്രന്ഥത്തില് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ മറ്റ് മതഗ്രന്ഥങ്ങളില്‍, മനുഷ്യന്റെ സന്തോഷത്തിനുവേണ്ടി മാത്രമാണ് പ്രപഞ്ചവസ്തുക്കളെല്ലാം എന്ന കാഴ്ചപ്പാടാണുള്ളത്. മനുഷ്യന്റെ ജീവിതചര്യയില്‍ പാലിക്കേണ്ട എല്ലാ ധര്‍മങ്ങളെയും ഗീതകാരന്‍ ഭഗവദ്ഗീതയിലൂടെ ഉപദേശിക്കുന്നു. മുഴുവന്‍ ചരാചരങ്ങള്‍ക്കും നന്മവരണമെന്ന് ചിന്തിക്കാനും അതനുസരിച്ച് പ്രവര്ത്തിക്കുവാനുമാണ് ഭഗവാന് ഉപദേശിക്കുന്നത്. ജാതിക്കോ മതത്തിനോ നിറത്തിനോ അതീതമായി പച്ചയായ മനുഷ്യനെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ദേശകാലങ്ങള്‍ക്കതീതമായി മനുഷ്യനെ സംഘര്‍ഷത്തില്‍ നിന്നും അപചയത്തില്‍നിന്നും രക്ഷിക്കാന്‍ ഗീത സാഹിത്യം സഹായിക്കുന്നു എന്നുമാത്രമല്ല, ഏത് ഘട്ടത്തിലും അവ പ്രചോദനവുമാണ്. എന്നാല്‍ ഗീതാകാരന്റെ ഉപദേശങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ട്, മനസാ-വാചാ-കര്‍മണാ അനുസരിക്കാന്‍, ജീവിക്കാന്‍ തയ്യാറായാല്‍ മാത്രമേ ഗീത നമുക്ക് മാര്ഗദര്ശിയാകുന്നുള്ളൂ.
ചരിത്രപരമായോ പാരമ്പര്യമായോ എന്തൊക്കെ അറിവുകളാണോ (കല, സാഹിത്യം, സംഗീതം) കിട്ടുന്നത്, അത് ജീവിതചര്യയായി മാറ്റണമെന്നുണ്ടെങ്കില്‍, അവയെക്കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പാഠ്യപദ്ധതികള്‍ വേണം. ഇന്ന് രാഷ്ട്രീയക്കാരും വിദേശസിദ്ധാന്തങ്ങളുടെ ദല്ലാളന്മാരുമായ വിദ്യാഭ്യാസ വിചക്ഷണന്മാര് ഉണ്ടാക്കുന്ന പാഠ്യപദ്ധതികള്‍, കുട്ടികള്‍ക്കുള്ള ദിശാബോധത്തിന് മങ്ങല്‍ ഏല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗമനമെന്നും അത്യാന്താധുനികമെന്നുമെല്ലാം ഓമനപ്പേരില്‍ കുട്ടികളുടെ മുമ്പില്‍ അവ സമര്‍പ്പിക്കുന്നു. എന്തെങ്കിലും കാമ്പുള്ള പദ്യശകലങ്ങളോ, സാഹിത്യ-സംഗീത ശകലങ്ങളോ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ എത്രയും ഉപരിപ്ലവവും കുത്സിതവും തെറ്റിദ്ധാരണാ ജനകമായ വിവരണങ്ങളും നിര്‍വചനങ്ങളുമാണ് കൊടുത്തുകൊണ്ടിരിക്കുന്നത്.
ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥമാക്കാനുള്ള ഒരു നിര്‍ദ്ദേശം വിദേശകാര്യമന്ത്രി സുഷമസ്വരാജ് ഗീതയുടെ 5015-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്നോട്ടുവച്ചത് വലിയ വിവാദമാവുകയുണ്ടായി. ഗീത ഹിന്ദുമതഗ്രന്ഥമാണെന്ന മുദ്രകുത്തലിലൂടെ എതിര്‍ക്കുന്ന മറ്റ് മതസ്ഥരും അതിന് പിന്തുണ നല്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്തുത ഗ്രന്ഥത്തെ മറ്റ് മതങ്ങളുടെ കണ്ണില്‍ കൂടി കാണുവാന്‍ ആഗ്രഹിക്കുന്നു. എതിര്‍ക്കുന്നവര്‍ക്ക് തന്നെ അറിയാവുന്നതാണ് ഹിന്ദുധര്‍മത്തെയും ഭാരതീയ സംസ്കാരത്തെയും എല്ലാം. എന്നാല്‍ താല്ക്കാലികമായ നേട്ടങ്ങള്‍ക്കുവേണ്ടി, അവര്‍ ഒത്തുചേരുന്നു എന്നുമാത്രം. സനാതനധര്‍മ സംസ്കാരത്തിന്റെ തലമുറകളായുള്ള ജീവിതതുടര്ച്ചകളാണ് ഹൈന്ദവധര്‍മം. അത് ഈ ഭാരതഭൂമിയില്‍ ജനിച്ച് ജീവിക്കുന്നവര്‍ക്കൊക്കെ ബാധകമാണ്. ‘ഹിന്ദു’ എന്ന നാമകരണം തന്നെ ഒരു മതത്തെയല്ല, ഒരു ദേശത്തെയാണ് കാണിക്കുന്നത്. പരമ്പരാഗതമായി മഹര്ഷീശ്വരന്മാരുടെ തപോബലംകൊണ്ടും ആശിര്വാദംകൊണ്ടും ആചരിച്ചുപോന്ന ഈ ജീവിതചര്യ, ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, ഒരു പ്രത്യേക കാലഘട്ടത്തില്‍ മൂല്യച്യുതിക്ക് വിധേയമായി. ആചാരങ്ങള്‍ അനാചാരങ്ങളായി, അന്ധവിശ്വാസങ്ങളായി അടിമത്തമായി തലമുറകള്‍ അതുതന്നെ പാലിക്കാനും തുടങ്ങി. ഈ അവസ്ഥ പ്രതിയോഗികള്‍ മുതലെടുത്ത്, ഹിന്ദുത്വത്തിനെതിരെ തിരിഞ്ഞു.
വേദങ്ങളുടെ ആവിഷ്ക്കാരമായ പുരാണങ്ങളെയും ഭക്തിയുടെ മാത്രം ഉറവിടമാക്കിയുള്ള വ്യാഖ്യാനങ്ങളാണ് ഇന്ന് നടക്കുന്നത്. ഭക്തിയെ വെറും ഭൗതികസുഖത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന രീതിയായും പഠിപ്പിക്കുന്നു. ഈ പ്രവൃത്തികളും ചിന്തകളും സമൂഹത്തില്‍ പ്രബലമാകുന്നതിന് വിദേശാധിനിവേശങ്ങളെ മാത്രം കുറ്റം പറഞ്ഞാല്‍പ്പോരാ, ഒരു കാലഘട്ടം തൊട്ടുള്ള നമ്മുടെ പൂര്‍വികരും ഉത്തരവാദികളാണ്. ഇതൊന്നുമല്ല നമ്മുടെ സംസ്കാരം എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഇന്നത്തെ തലമുറ മനസ്സിലാക്കണം. ഭാരതമണ്ണില്‍ നടന്ന ഗീതോപദേശത്തിലെ കഥാപാത്രങ്ങള്‍, ഭാരതീയരായിപ്പോയി എന്നതായിരിക്കും വേറൊരു പോരായ്മ. ഭാരതമണ്ണില്‍ സൃഷ്ടിച്ചിട്ടുള്ള കഥാപാത്രങ്ങളെ എങ്ങനെ വിദേശനാമങ്ങളില് ചിത്രീകരിക്കാനാവും? കാലദേശപരമായ ആ വക വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കഥാതന്തു, ഗുണപാഠം ഇവയെല്ലാം ആഗോളപരമായി അംഗീകരിക്കുകയാണ് വേണ്ടത്. കാരണം ഏത് മനുഷ്യനും ഏത് സമൂഹത്തിനും ഉപോത്ബലകമായിട്ടുള്ള കാര്യങ്ങളെ ഭഗവാന് പറഞ്ഞിട്ടുള്ളൂ എന്നത് തന്നെ.
ഏതൊക്കെ മാനദണ്ഡങ്ങളിലാണോ ദേശീയഗീതവും ഗാനവും പുഷ്പവും മൃഗവും പക്ഷിയുമെല്ലാം അംഗീകരിക്കപ്പെട്ടത് അതേ അളവുകോലില്‍ എടുത്താലും ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമാക്കാനുള്ള എല്ലാ സാധ്യതകളും ഇന്ന് ഭാരതത്തിലുണ്ട്. അതുമാത്രമല്ല ദേശീയ വിദ്യാഭ്യാനയത്തിന്റെ ഭാഗമായി ഭഗവദ്ഗീതയെ പഠിക്കാനുള്ള പാഠ്യപദ്ധതി ഉണ്ടാക്കുകയും വേണം. ഒരു യഥാര്‍ത്ഥ ഭാരതീയന് എന്നെന്നും അഭിമാനിക്കാവുന്ന പല ഘടകങ്ങളില്‍ ഒന്നാണ് ഭഗവദ്ഗീത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: