കോട്ടയം: ഹിന്ദുമതത്തില്‍നിന്നും മതപരിവര്‍ത്തനം നടത്തി മറ്റുമതത്തിലേക്കുപോയവര് തിരികെ ഹിന്ദുമതത്തിലേക്കും സമുദായസംഘടനകളിലേക്കും വരുന്നതിനെതിരേ വിവാദം ഉയര്‍ത്തുന്നവര്‍ ആര്‍ക്കുവേണ്ടിയാണ് ഇപ്രകാരം പ്രവര്‍ത്തിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. പ്രസാദ് പറഞ്ഞു.
ഭാരതത്തില്‍ ഹിന്ദുമതത്തില്‍ നിന്നുമാണ് ആളുകള്‍ മറ്റുമതങ്ങളില്‍ പല കാരണങ്ങളാലും എത്തിയതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയും അയിത്താചാരണവും ദളിത് വിഭാഗത്തിലെ കുറെ ആളുകളെ മതം മാറ്റത്തിന് പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം അനാചാരങ്ങളെ നിയമം മൂലം നിരോധിക്കുകയും ഹിന്ദുമത നവീകരണത്തില്‍ പിന്നോക്കകാരേക്കൂടി പങ്കാളികളാക്കുകയും ചെയ്തു.
കേരളത്തില്‍ ദളിതരെയാണ് കൂട്ടത്തോടെ മതപരിവര്‍ത്തനത്തിനു വിധേയരാക്കിയത്. 10.5 ശതമാനത്തോളം ക്രൈസ്തവ പിന്നോക്കകാരുണ്ട്. ഇത്രവലിയ തോതില്‍ ആളുകളെ മതപരിവര്‍ത്തനം ചെയ്തപ്പോഴൊന്നും ഉണ്ടാകാത്ത വിവാദം ഇപ്പോള്‍ ഉണ്ടാകാന്‍ കാരണമെന്താണ്. ഇപ്പോഴും പിന്നോക്ക കോളനികള്‍ കേന്ദ്രീകരിച്ച് പെന്തക്കോസ്തുസഭകളും മറ്റും മതപരിവര്‍ത്തനം നിര്‍ബാധം നടത്തുന്നുണ്ട്. ഇതിനെതിരെ എന്തുകൊണ്ടാണ് ശബ്ദം ഉയര്‍ത്താത്തതെന്നും അദ്ദേഹം ചോദിച്ചു.
പ്രീണിപ്പിച്ചും വാഗ്ദാനങ്ങള്‍ നല്‍കിയും ഹിന്ദുമതത്തില്‍നിന്നും മതപരിവര്‍ത്തനം നടത്തി ചെന്നവര്‍ക്ക് ആത്മീയമായോ ഭൗതികമായോ യാതൊരു നീതിയും ലഭിക്കാതെവരികയും ന്യൂനപക്ഷ അവകാശങ്ങളിലൂടെ ലഭ്യമായതെല്ലാം ഒരു കൂട്ടര് സ്വന്തമാക്കുകയും ശക്തമായ ജാതിവിവേചനം അനുഭവിക്കേണ്ടി വന്നതിനാലുമാണ് പുനഃമതപരിവര്‍ത്തനം ചെയ്ത് ഹിന്ദു മതത്തിലേക്ക് തിരികെ പോരാന്‍ തയ്യാറായത്. സ്വത്യം തിരിച്ചറിഞ്ഞവര്‍ വളരെ സന്തോഷത്തോടെയാണ് തീരുമാനമെടുത്തത്. പ്രീണിപ്പിച്ചോ നിര്ബന്ധിപ്പിച്ചോ പുനഃമതപരിവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. ഇപ്പോള്‍ ഉയരുന്ന ശബ്ദങ്ങള്‍ ഹിന്ദുവിരുദ്ധ അജണ്ടയുടെ ഭാഗമാണെന്നും കെ.സി. പ്രസാദ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: