കേരളം കുഴിയാനയായി മാറുകയാണോ? സംസ്ഥാന ഭരണകൂടം പുരോഗതിയില്‍നിന്നും അധോഗതിയിലേക്ക് പോകുമ്പോള്‍ അത് കുഴിയാനയ്ക്ക് സദൃശമാകുകയല്ലേ? നാഷണല്‍ ഹൈവേ വികസിപ്പിക്കുമെന്ന പ്രഖ്യാപനം വെറും പ്രഖ്യാപനമായി മാറുമ്പോള്‍, പുരോഗതിക്ക് ഒച്ചിന്റെ വേഗംപോലും ഇല്ലാതാകുന്നു. കേരള ഖജനാവിലേക്ക് ഏറ്റവും പണം എത്തുന്നത് മദ്യം (ബെവറേജസ്) കഴിഞ്ഞാല്‍ വിനോദസഞ്ചാരത്തിലൂടെയാണ്. വിനോദസഞ്ചാരം വഴിക്കു ലഭിക്കുന്ന ധനമാണ് ഒരര്‍ത്ഥത്തില്‍ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത്.’ലോണ്‍ലി പ്ലാനറ്റ്’ കേരളത്തെ ലോകത്തെ ഏറ്റവും മികച്ച 10 വിനോദ സഞ്ചാര ഡസ്റ്റിനേഷനില്‍ ഒന്നായി പ്രഖ്യാപിച്ചു.
പൂരങ്ങള്‍, ആനകള്‍, ബീച്ചുകള്‍, ബോട്ടുയാത്രകള്‍, കായല്‍ വിനോദസഞ്ചാരം, ആദിവാസി മേഖലാ സന്ദര്‍ശനം, മുസിരിസ് പോലുള്ള പൈതൃക കാഴ്ചകള്‍, മൂന്നാര്‍, ഇടുക്കി മുതലായ ട്രെക്കിംഗിന് ആകര്‍ഷകമായ സ്ഥലങ്ങള്‍, വാഴച്ചാല്‍ പോലുള്ള വെള്ളച്ചാട്ടങ്ങള്‍. പിന്നെ അഭ്യസ്തവിദ്യരായ സമൂഹവും. ടൂറിസം വികസനത്തിന് ഇനി മറ്റെന്തു വേണം! ഇതെല്ലാംകൊണ്ടാണ് നാഷണല്‍ ജോഗ്രാഫിക് ട്രാവലര്‍ കേരളത്തെ മസ്റ്റ് സീ ഡെസ്റ്റിനേഷനില്‍ ഒന്നാക്കിയത്.
ഇപ്പോള്‍ കേരളാ ടൂറിസത്തെ പുറകോട്ടടിക്കുന്നത് ആദര്ശധീരനാല് പ്രചോദിതമായ സര്‍ക്കാരിന്റെ മദ്യനയമാണ്. കേരളത്തില്‍ മദ്യനിരോധനം വരുന്നു എന്നുകേട്ടതോടെ അനേകം ടൂറിസ്റ്റുകള്‍ യാത്ര കാന്‍സല്‍ ചെയ്തു. ടൂറിസ്റ്റുകള്‍ വരുന്നത് മദ്യപിക്കാനാണോ എന്ന ചോദ്യത്തിന് മറുപടി കേരളീയര്‍ വിദേശത്തുപോയാലും അരിഭക്ഷണം കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലേ എന്നാണ്. വിദേശികള്‍ ആഹാരത്തിനൊപ്പം ബിയറും വൈനും കഴിക്കുന്നവരാണ്. വൈകുന്നേരം ഒന്നോ രണ്ടോ പെഗ് ബ്രാന്ഡിയോ വിസ്കിയോ കഴിക്കുന്നവരാണ്. കേരളീയരെപ്പോലെ മദ്യം അവരെ കുടിക്കുകയല്ല, അവര്‍ മദ്യത്തെ കുടിയ്ക്കുകയാണ്.
കേരളത്തിലേക്ക് 2013 ല്‍ 8,58,143 വിദേശികളും ഒരു കോടിയിലധികം സ്വദേശികളും എത്തി. കേരളം ഒരു സീസണില്‍ ഡെസ്റ്റിനേഷന്‍ അല്ല, വര്‍ഷം മുഴുവനും വരാന്‍ പറ്റുന്ന സ്ഥലമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ ടാക്സ് കണ്‍സഷനും നല്‍കുന്നുണ്ട്. പക്ഷെ ഈ വര്‍ഷത്തെ വിനോദസഞ്ചാരികളുടെ വരവ് തീരെ കുറയുന്നു എന്നാണ് ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് വൃത്തങ്ങള്‍ പറയുന്നത്. കേരളത്തിന്റെ നഷ്ടം ലാഭമാക്കിയ ശ്രീലങ്ക വന്‍കിട ടൂറിസ്റ്റ് കേന്ദ്രമാകുകയാണ്. അതിനുള്ള പ്രധാനകാരണം ശ്രീലങ്കന്‍ എയര്‍വേസ് ഒരുക്കുന്ന വിപുലമായ യാത്രാ സൗകര്യങ്ങളാണ്.
ഇവിടെ വരുന്നവര്‍ ഓരോ സ്ഥലങ്ങളില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്നവരാണ്. ചീത്ത റോഡുകള്‍, മാലിന്യ നിര്മാര്ജനമില്ലായ്മ മുതലായവ വിനോദസഞ്ചാരികളെ അതൃപ്തരാക്കുന്നു. കേരളീയര്‍ക്ക് വിനോദസഞ്ചാര വികസനത്തെപ്പറ്റി ബോധവും കുറവാണ്. ഹോംസ്റ്റേകള്‍ക്ക് ഇന്നും സര്‍ക്കാര്‍ ക്ലാസിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് എന്നിങ്ങനെ. നല്ല ടോയ്ലറ്റ് സംവിധാനം,കോഫി ഷോപ്പുകള്‍, എടിഎം സൗകര്യം മുതലായവ സഞ്ചാരികള്ക്കാവശ്യമാണ്.
പക്ഷെ വിനോദസഞ്ചാര മേഖലയില്‍ ഇന്നും ഒരു ആര് ആന്റ് ഡി ഇല്ല. റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് വിഭാഗം സര്‍ക്കാരിലില്ല എന്നതുതന്നെ കാരണം. കേരള ടൂറിസത്തിന്റെ അനിഷേധ്യ ഘടകമാണ്. ഹൗസ് ബോട്ട് ടൂറിസം. പക്ഷേ ഹൗസ് ബോട്ടില്‍ നിന്നുള്ള മാലിന്യം, കക്കൂസ് മാലിന്യമുള്‍പ്പെടെ കായലിലേക്കൊഴുകുന്നത് വിനോദ സഞ്ചാരികളെ വെറുപ്പിക്കുന്നു. കക്കൂസ് മാലിന്യം കായലിലേക്കൊഴുകുന്നത് കോളിഫോം ബാക്ടീരിയയെ വര്‍ധിപ്പിക്കുന്നു. പാരിസ്ഥിതിക നാശവും വനനശീകരണവും കേരളത്തിന്റെ പ്രകൃതിഭംഗി നശിപ്പിക്കുന്നതും വിനോദസഞ്ചാരികളെ അകറ്റുന്നു.
കേരളത്തിലെ റോഡുകള്‍ സഞ്ചാരയോഗ്യമല്ല.
റോഡ് നന്നാക്കും എന്ന് പ്രഖ്യാപിക്കുകയല്ലാതെ പൊതുമരാമത്തു വകുപ്പോ കോര്‍പ്പറേഷനുകളോ ഇതിന് ഒരു നടപടിയും കൈക്കൊള്ളുന്നില്ല. റോഡുകള്‍ വികസിച്ചാല്‍ കോഴിക്കോട്, കണ്ണൂര്‍ മുതലായ ടൗണുകളും വിനോദസഞ്ചാരകേന്ദ്രങ്ങളാക്കാം. ഫോറിന് എക്സ്ചേഞ്ച് ലഭ്യത വര്‍ധിപ്പിക്കുന്നത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ ഉജ്ജീവിപ്പിക്കാനും സഹായകരമാണ്.
കേരളത്തില്‍ ഇന്ന് വികസിക്കുന്നത് സരിതാ ടൂറിസവും മദ്യടൂറിസവുമാണ്. 2013 ല്‍ കേരളത്തിലേക്ക് 8,58,143 വിദേശികളും ഒരു കോടിയിലധികം സ്വദേശികളും വന്നപ്പോള്‍ 10 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇവിടെ തീര്‍ത്ഥാടന ടൂറിസവും വികസനപാതയിലാണ്.
പക്ഷെ ശബരിമല പാതകള്‍ ഇന്നും ദുര്‍ഘടമാണ്. ”കല്ലും മണ്ണും കാലുക്കു മെത്ത” എന്ന് വിളിച്ച് ഭക്തജനകോടികള്‍ മലകയറുമ്പോള്‍ കോടികളാണ് ഖജനാവിലേക്ക് (ദേവസ്വം ബോര്‍ഡിന്റെ) ഒഴുകുന്നത്. ഇത് തീര്‍ത്ഥാടന ടൂറിസം വികസനത്തിന് വിനിയോഗിക്കപ്പെടുന്നുണ്ടോ? ശബരിമല കൂടാതെ ചോറ്റാനിക്കരയും വൈക്കവും ഏറ്റുമാനൂരും എല്ലാം തീര്‍ത്ഥാടനപാതയിലാണ്. ഒരല്‍പ്പം ഭാവന ഉപയോഗിച്ച് ഇത് മുതല്ക്കൂട്ടാകാന് സര്‍ക്കാര്‍ ശ്രമിക്കേണ്ടതാണ്. (കേരളത്തില്‍ 175 തീര്‍ത്ഥാടനകേന്ദ്രങ്ങളുണ്ട്). ഹോട്ടലുകളുടെ നിലവാരം ഉയര്‍ത്താനും ഭക്ഷണ മലിനീകരണം ഒഴിവാക്കാനും നിയമങ്ങള്‍ കൊണ്ടുവരണം.
പാരിസ്ഥിതിക നാശം കേരളത്തിന്റെ മനോഹാരിതയുടെ ഹൃദയമായ കായലുകളെ നശിപ്പിക്കുന്നു. വേമ്പനാട്ട് കായല്‍ 65 ശതമാനം ഭൂമാഫിയ കൈവശപ്പെടുത്തി, ചെളിയിട്ട് നിറച്ച്, ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഒരു ദശലക്ഷം ക്യൂബിക്മീറ്റര്‍ കക്കൂസ് മാലിന്യം കായലിലേക്കൊഴുകുന്നത് തടയാന്‍ സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നത് ഭൂമാഫിയാ പ്രീണനത്തിനാണ്.
ഇന്ന് കേരളത്തില്‍ വളരുന്നത് വിനോദസഞ്ചാരമല്ല, അഴിമതിയാണ്. അഴിമതിയാരോപണം നേരിടാത്ത മന്ത്രിമാര്‍ ചുരുക്കം. സരിതാബാധയും രാഷ്ട്രീയക്കാരെ ബാധിക്കുമ്പോള്‍ അവര്‍ നാടിന്റെ പുരോഗതിയല്ല ധനലാഭവും ആസക്തി തീര്‍ക്കലുമാണ് ആഗ്രഹിക്കുന്നത്. ട്രെയിനുകളിലെ സൗകര്യങ്ങളുടെ അപര്യാപ്തതയും വിനോദസഞ്ചാരത്തിന് തിരിച്ചടിയാകുന്നു.
‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ ഞാന്‍ ടൂറിസം വിഷയവും കൈാര്യം ചെയ്തിരുന്നു. അന്നാണ് പാതിരാമണല്‍ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പറഞ്ഞത് ടൂറിസം വന്നാല്‍ ബലാല്‍സംഗം കൂടും എന്ന്. ”എന്തൂട്ട് ബലാല്‍സംഗം? അമേരിക്കയില്‍ ഒരു ചായ കുടിയ്ക്കുന്നതുപോലെയാണ് ഒരു ബലാല്‍സംഗം.
ഒരു ചായ, ഒരു ബലാല്‍സംഗം.” ഇത് ‘ഇന്ത്യന്‍ എക്സ്പ്രസി’ന്റെ ഒന്നാംപേജ് വാര്‍ത്തയായപ്പോള്‍ സുഗതകുമാരി, മേരി റോയ് മുതലായവര്‍ നിരത്തിലിറങ്ങി പ്രതിഷേധിച്ചു. അപ്പോള്‍ നായനാര്‍ പറഞ്ഞത് സുഗതകുമാരിക്ക് കാറും കാടും എല്ലാമുണ്ട് എന്നാണ്. ആയിരം ഏക്കര്‍ വനവല്‍ക്കരണം പൂര്‍ത്തിയാക്കി സുഗതകുമാരി ഭൂമി തിരിച്ചേല്പ്പിച്ചുകഴിഞ്ഞതിനാല് അവര്‍ മുഖ്യമന്ത്രിയെ കണ്ട് ”എനിക്കെവിടെ കാട്, എനിക്കെവിടെ കാറ്” എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ”ആ ലീലാമേനോനാണ് നിങ്ങളെ ചീത്തയാക്കുന്നത്” എന്നായിരുന്നു. ഒരിക്കല്‍ പ്രസ്മീറ്റില്‍ നായനാര്‍ എന്നെ നോക്കി ”എനിക്ക് നിങ്ങളെപ്പറ്റി എല്ലാം അറിയാം” എന്നു പറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റുനിന്ന് ”എന്നെപ്പറ്റി എന്തറിയാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്” എന്ന് ചോദിച്ചു. ”നിങ്ങള്‍ക്ക് കാന്‍സറായിരുന്നു എന്നും നിങ്ങളുടെ ഭര്‍ത്താവിന് ഡയബറ്റിസ് ഉണ്ടെന്നും എനിക്കറിയാം എന്നാണ് ഞാന്‍ പറഞ്ഞത് എന്നായിരുന്നു നായനാരുടെ പ്രതികരണം. എല്ലാവരും ആര്‍ത്തുചിരിച്ചു.
പക്ഷെ കേരളത്തില്‍ ഇന്ന് സത്രീപീഡനവും ബലാല്‍സംഗങ്ങളും വര്‍ധിക്കുമ്പോള്‍ അത് വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ചാകരുത്. ”പറഞ്ഞ് പറഞ്ഞ്ഏറും” എന്ന പഴഞ്ചൊല്ലുപോലെ ഇത് പ്രചരിക്കും. ദല്‍ഹിയില്‍ വിമാനമിറങ്ങിയ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നല്ലോ. ഞാന്‍ കോട്ടയം ലേഖികയായിരുന്നപ്പോള്‍ ഒരു ബ്രിട്ടീഷുകാരി കുമരകത്ത് വന്ന് മടങ്ങവേ അവരെ ബോട്ടില്‍വച്ച് തൊടാനും തോണ്ടാനും ചിലര്‍ ഒരുങ്ങി. മേരി റോയ് അവരെ എന്റെയടുത്ത് കൊണ്ടുവരികയും ഞാന്‍ അത് ഒരു വാര്ത്തയാക്കുകയുകയും ചെയ്തു.
കേരളത്തില്‍ വരുന്ന വിനോദസഞ്ചാരികള്‍ ഇന്ന് ആയുര്‍വേദചികിത്സ തേടുന്നതിന്റെ കാരണം ആയുര്‍വേദത്തില്‍ കേരളം നല്കിയ പ്രചാരണമാണ്.
പക്ഷെ ഇന്ന് പല തട്ടിപ്പുസ്ഥാപനങ്ങളും ആയുര്‍വേദത്തിന്റെ പേരില്‍ വ്യാജചികിത്സയും തിരുമ്മലും നടത്തുന്നത് വിനോദസഞ്ചാര വികസനത്തിനും ആയുര്‍വേദത്തിനും ഹാനികരമാണ്. കേരളത്തിന്റെ യുഎസ്പി ഇവിടുത്തെ സംസ്കാരവും ജീവിതശൈലിയും ജനങ്ങളും പ്രകൃതിയും പൈതൃകവുമാണ്. ബുദ്ധ-ജൈന വിഹാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും കേരളത്തില്‍ കാണാമല്ലോ.
സര്‍ക്കാര്‍ ഈ മേഖലയോട് പുറംതിരിഞ്ഞുനില്‍ക്കാതെ വിനോദസഞ്ചാരികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കണം. തേക്കടി, കുമരകം, ബേക്കല്‍, സാംസ്കാരിക പ്രദര്‍ശനങ്ങള്‍, ചടങ്ങുകള്‍ മുതലായവകൊണ്ട് രംഗം കൊഴുപ്പിച്ചാല് കേരള ഖജനാവും കൊഴുക്കുമെന്ന് ആര്‍ക്കാണറിയാത്തത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: