കാലങ്ങളായി ഭരണനേതൃത്വത്തിലിരുന്ന കോണ്‍ഗ്രസും മറ്റുപ്രധാന പ്രതിപക്ഷ കക്ഷികളായ സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും രാഷ്ട്രീയ കാരണങ്ങളാല്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ പ്രയോഗിച്ച കുടിലതന്ത്രങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രത്യേകിച്ചും മുസ്ലിം ജനവിഭാഗങ്ങളില്‍ വലിയൊരു വിഭാഗത്തെ ഈ രാഷ്ട്രീയപ്രസ്ഥാനത്തില്നിന്നും മാനസികമായി അകറ്റിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം അനിഷേധ്യമാണ്. കഴിഞ്ഞകാലഘട്ടങ്ങള്, ആ തന്ത്രങ്ങളുടെ പുഷ്കലകാലവുമായിരുന്നു.
ഇന്ന് സ്ഥിതിഗതികള്‍ അപ്പാടെ മാറിവരുന്നു. ഹിന്ദുത്വ ദേശീയതയില്‍ അധിഷ്ഠിതമായ ഭാവാത്മക മതേതരത്വം കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ സ്വീകരിച്ചുവരികയാണ്. പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഇച്ഛാശക്തിയുള്ള, നിശ്ചയദാര്‍ഢ്യമുള്ള കഴിവുറ്റ ഒരു യുവനേതൃനിര, യുഗപ്രഭാവനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കയാണ്. രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്കും ക്രിയാത്മകമായ പരിഹാരത്തിനായി യത്നിച്ചുവരികയാണ്. ഭാരതത്തെ ലോകത്തിലെ ഒന്നാമത്തെ ശക്തിയായി സാമ്പത്തികമായും സൈനികമായും സാമ്രാജ്യ ദുര്മോഹങ്ങളില്ലാത്ത, ആര്ഷധര്മ അനുശാസനാനുസൃത ധര്മരാഷ്ട്രമായി ഉയര്‍ത്തുന്നതിനായുള്ള യജ്ഞം. 2020 ഓടെ ഭാരതം ലോകത്തിന്റെ നെറുകയില്‍ എത്തുമെന്ന ഋഷിതുല്യനായ നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ സ്വപ്നം, സാക്ഷാത്കരിക്കണമെന്ന് ഓരോ ഭാരതീയനും വിചാരിക്കേണ്ടതും അതിനായി പ്രയത്നിക്കയും ചെയ്യേണ്ടതുണ്ട്.
കാലങ്ങളായി മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമായി കലുഷിതമാക്കപ്പെട്ട മനസ്സുകളില്‍ ഗുണാത്മക പരിവര്‍ത്തനത്തിന് മുസ്ലിങ്ങളിലെ തന്നെ മതനിരപേക്ഷ ദേശീയ സാമൂഹ്യനവീകരണ സുമനസ്സുകള്‍ ക്രിയാത്മകമായി ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്.
ഇത് ചരിത്രപരമായ ഒരു ദശാസന്ധിയാണ്. കാലം തങ്ങളില്‍ കരുതലോടെ ഏല്‍പ്പിക്കുന്ന ഈ മഹദ് ദൗത്യം, ഏറ്റെടുത്ത് മുസ്ലിം ബുദ്ധിജീവികള്‍ ഭാസുര നവഭാരത സൃഷ്ടിക്കായി കൈകോര്‍ക്കുമെന്ന് പ്രത്യാശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: