വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഗ്രാമസഭക്കുണ്ടായിരുന്ന അധികാരം എടുത്തുകളയുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ മാര്‍ഗരേഖ എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയ ഉപജാപങ്ങള്‍ മൂലം ഗ്രാമസഭയില്‍ നിന്ന് ആനുകൂല്യങ്ങളൊന്നും കിട്ടാതെ നിഷ്കാസിതരാവുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് ഇത് ഉപകാരപ്രദമാവും.
വികസനം ഗ്രാമങ്ങളില്‍നിന്നു തുടങ്ങണമെന്ന ഗാന്ധിയന്‍ കാഴ്ചപ്പാടിന്റെ വേരുകളില്‍നിന്നാണ് ഗ്രാമസഭകള്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായിത്തീരുന്നത്. ജനങ്ങള്‍ക്ക് ഭരണ-വികസന കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ വേര്‍തിരിച്ചറിഞ്ഞ് അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ഗ്രാമസഭകള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്ന് പൊതുവെ കരുതപ്പെടുന്നു. അധികാരവികേന്ദ്രീകരണം ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെടുകയും ചിലയിടങ്ങളില്‍ അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്ത കാലഘട്ടത്തില്‍ ഭാരതത്തിലും 1993 ല്‍ അതിനുവേണ്ടിയുള്ള ഭരണഘടനാ പരിഷ്ക്കാരങ്ങളുണ്ടായി. സര്‍ഗാത്മകമായ ജനാധിപത്യപ്രക്രിയക്ക് ജനങ്ങളുടെ ഫലപ്രദമായ ഇടപെടല്‍ അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അതിനാവശ്യമായ രീതിയില്‍ 73, 74 ഭരണഘടനാ ഭേദഗതി നിയമങ്ങള്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. അതോടെ പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ ഒരു പരിധിവരെ സ്വയംഭരണ സര്ക്കാരുകളായിമാറി.
ഭരണഘടനാ ഭേദഗതി നിയമങ്ങള്‍ പാസ്സാക്കപ്പെട്ടതനുസരിച്ച് കേരളത്തിലും പുതിയ പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി നിയമങ്ങള്‍ 1994 ല്‍ പാസ്സാക്കുകയും 1995 മുതല്‍ ഈ രീതിയിലുള്ള പ്രാദേശികഭരണ സംവിധാനം ഇവിടെ നിലവില്‍ വരികയും ചെയ്തു. പ്രാദേശിക ഭരണസംവിധാനത്തിന്റെ അടിത്തറ അതിന്റെ നിയമാനുസൃത ജനപങ്കാളിത്ത വേദികളായ ഗ്രാമസഭകളാണ്. ജനാധിപത്യത്തിന്റെ കാവല്‍നായ എന്നാണ് ഗ്രാമസഭയെ ഭരണഘടനയില്‍ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. പഞ്ചായത്ത് രാജ് നിയമത്തിലെ 187-ാം വകുപ്പ് പ്രകാരം ഗ്രാമസഭകള്‍ കൂടി ഉള്‍പ്പെട്ടതാണ് പഞ്ചായത്ത് ഭരണം. സജീവമായ ഗ്രാമസഭകള്‍ ജനപങ്കാളിത്തം, സുതാര്യത, കാര്യക്ഷമത, അക്കൗണ്ടബിലിറ്റി തുടങ്ങിയ കാര്യങ്ങള്‍ സംശുദ്ധമായി സാധ്യമാക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
എന്നാല്‍ ഇതെത്ര മാത്രം പ്രയോജനപ്പെടുത്തുന്നു എന്നറിയണമെങ്കില്‍ ഒരു സര്‍വേ തന്നെ നടത്തേണ്ടിവരും. പ്രദേശത്തിന്റെ വികസനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനമെടുക്കുന്നതിനുമുള്ള ഗ്രാമസഭകളെ ഒരു പരിധിവരെ നമുക്ക് അംഗീകരിക്കാം. അതില്‍ പൊതുവേ ജനപങ്കാളിത്തം കുറവാകുമെന്ന ന്യൂനതയുണ്ടെങ്കിലും പ്രദേശത്തിന്റെ വികസനത്തിന് അത് കുറേയൊക്കെ ഗുണംചെയ്യുന്നുണ്ട്. എന്നാല്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്ന ഗ്രാമസഭയുടെ സ്ഥിതി അതല്ല. വെള്ളപൂശിയ അഴിമതിയാണ് അവിടെ നടമാടുന്നത്. ഭൂമി വാങ്ങുന്നിനും വീടുവെക്കലിനുമുള്ള ധനസഹായം നല്കുന്നതിലാണ് ഇത് കൂടുതലും.
കഴിവതും ഏഴു ദിവസം മുന്‍പുതന്നെ ഗ്രാമസഭ അറിയിപ്പ് നല്‍കണമെന്നാണ് പറയുന്നതെങ്കിലും അതൊന്നും പലയിടത്തും നടക്കാറില്ല. ബന്ധപ്പെട്ട ഗ്രാമസഭ ചേരുന്നത് പ്രദേശവാസികളെ അറിയിക്കുന്നതില്‍ പോലും അലംഭാവം കാട്ടുന്നവരാണ് നമ്മുടെ പല ജനപ്രതിനിധികളും. അഞ്ച് വര്‍ഷം കൂടുമ്പോള്‍ വോട്ട് ചോദിച്ച് പലവട്ടം വീടുകളില്‍ കയറിയിറങ്ങുന്നവരാണ് ഇവരെന്നോര്‍ക്കുക. അതുകൊണ്ടുതന്നെ ആറ് മാസത്തിലൊരിക്കലായി നിജപ്പെടുത്തിയ ഗ്രാമസഭ നേരിട്ടറിയിക്കാന്‍ സമയം കിട്ടുന്നില്ലെന്ന ന്യായം ഒരര്‍ത്ഥത്തില്‍ വോട്ടര്‍മാരോടുള്ള അവഗണന തന്നെ.
ഗ്രാമസഭ അറിയിപ്പ് നല്‍കുന്നതിനായി അയല്‍ക്കൂട്ടങ്ങള്‍, എഡിഎസ്, വിദ്യാര്‍ത്ഥികള്‍, ക്ലബുകള്‍ തുടങ്ങിയവയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് പറയുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ വാര്‍ഡിലെ ഒരു വോട്ടര്‍പോലും ഗ്രാമസഭ നടക്കുന്നത് അറിയാതെ വരില്ല. എന്നാല്‍ സംഭവിക്കുന്നത് മറിച്ചാണ്. ഇതറിയണമെങ്കില്‍ വാര്‍ഡ് സഭ നടന്നയിടങ്ങളില്‍ ഒരന്വേഷണം നടത്തിയാല്‍ മാത്രം മതിയാകും.
അതുപോലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ചോ അതിന് അപേക്ഷകന് പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചോ പരസ്യപ്പെടുത്തുന്നതിലും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെങ്കിലും വീഴ്ച വരുത്തുന്നുണ്ട്. പത്രങ്ങളിലൂടെയോ പ്രാദേശിക ദൃശ്യമാധ്യമങ്ങളിലൂടെയോ ഇത് നിഷ്പ്രയാസം സാധിക്കാമെന്നിരിക്കെ പലരും അത് ചെയ്യാറില്ലെന്നതാണു വാസ്തവം. എന്തിനധികം, സ്വന്തം നോട്ടീസ് ബോര്‍ഡില്‍ പോലും ഇത് പരസ്യംചെയ്യാന്‍ വൈമുഖ്യം കാണിക്കുന്നവരുമുണ്ട്. ഇതിന് പ്രധാന കാരണം പ്രാദേശിക ഭരണകൂടങ്ങളുടെ ചില സ്ഥാപിതതാത്പര്യങ്ങളാണ്. വ്യക്തിഗത ആനുകൂല്യങ്ങളെക്കുറിച്ചും മറ്റും കൂടുതലാളുകള്‍ അറിയുന്നത് തങ്ങള്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വിഘാതമായിത്തീരുമെന്ന് കണ്ടാണ് പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ ഈവിധം പെരുമാറുന്നത്. ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ഇതിനുവേണ്ട ഒത്താശയും ചെയ്തുകൊടുക്കുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹരിലേക്കെത്താതെ അട്ടിമറിക്കപ്പെടുന്നതിനു പിന്നില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥതലത്തിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടാണ് കാരണമായിത്തീരുന്നത്.
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതില്‍പ്പോലും ചിലരെ ഒഴിവാക്കുന്നതിനായി വാര്‍ഡ് കണ്‍വീനറായ മെമ്പറും പ്രാദേശിക ഭരണസ്ഥാപനവും ചില ഒത്തുകളികള്‍ നടത്താറുണ്ട്. പഞ്ചായത്ത്-മുനിസിപ്പല്‍ സെക്രട്ടറിക്ക് ആനുകൂല്യത്തിനുള്ള അപേക്ഷ നല്കി രസീത് കൈപ്പറ്റുന്നിടത്തുനിന്നും തുടങ്ങുന്നു അത്. സാധാരണ വോട്ടര്‍ക്ക് ഗ്രാമസഭയുടെ അറിയിപ്പ് കിട്ടുമ്പോഴേക്കും പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്കി രസീത് കൈപ്പറ്റാനുള്ള സമയപരിധി കഴിഞ്ഞിരിക്കും. എന്നാല്‍, ഇതിനകം വാര്‍ഡ് മെമ്പറും അദ്ദേഹത്തിന്റെ ശിങ്കിടികളും കൂടി തങ്ങളുടെ ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ രഹസ്യമായി അപേക്ഷാഫോറം എത്തിച്ചുകൊടുത്ത് അവരെക്കൊണ്ട് നിശ്ചിതതീയതിക്കകം അപേക്ഷിച്ച് രസീത് കൈപ്പറ്റാനുള്ള അവസരം ഒരുക്കിക്കൊടുത്തിട്ടുണ്ടായിരിക്കും. ഇതുകൊണ്ടുള്ള മെച്ചം, അപേക്ഷ കൊടുത്ത് രസീത് കൈപ്പറ്റിയവര്‍ ആനുകൂല്യങ്ങള്‍ക്കുള്ള മുന്‍ഗണനാ ലിസ്റ്റില്‍ സ്ഥാനം പിടിക്കുമെന്നുള്ളതാണ്. അപേക്ഷാഫോമിന്റെ അടിയില്‍ ഒരു കോളത്തില്‍ ഇത് വ്യക്തമായി രേഖപ്പെടുത്തിയുമിരിക്കും. മാത്രമല്ല, അപേക്ഷ കൊടുത്ത് രസീത് കൈപ്പറ്റുന്നവര്‍ക്ക് നിയമപരമായ സംരക്ഷണമുണ്ടാകും. ഗ്രാമസഭ തീരുമാനങ്ങളില്‍ പരാതി നല്‍കാനും അത് മുന്നോട്ടുകൊണ്ടുപോകാനും ഇവര്‍ക്ക് എളുപ്പം സാധിക്കുകയും ചെയ്യും. ശേഷംവരുന്ന ആളുകളാണ് ഗ്രാമസഭയില്‍ നേരിട്ട് അപേക്ഷവക്കുന്നത്. എങ്കിലും ഇവരില്‍ ചിലര്‍ രസീതിനെ ചൊല്ലി തങ്ങള്‍ക്കുള്ള ആശങ്കയും സംശയവും മെമ്പറോടു പങ്കുവെക്കും. എന്നാല്‍ ”എവിടെ അപേക്ഷ വച്ചാലും ഗ്രാമസഭയിലാണ് ഗുണഭോക്താക്കളുടെ അവസാനമായി തീരുമാനിക്കുക”യെന്ന് വാര്‍ഡ് മെമ്പര്‍ ഇവരെ ആശ്വസിപ്പിക്കും. പാവങ്ങള്‍ അത് വിശ്വസിക്കുകയും ചെയ്യും. പക്ഷേ, സംഭവിക്കുന്നതെന്താണ്?
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: