ലോകം പുതുവര്‍ഷത്തിലേക്ക് ഉണര്ന്നെഴുന്നേല്ക്കാനിരിക്കുകയാണ്. നാളെ പുതുപുലരിയുടെ വര്‍ണാഭമായ മുഖം കാണണമെന്ന ആഗ്രഹമാണ് ലോകത്തെല്ലായിടത്തുമുള്ള ജനങ്ങള്‍ക്കുള്ളത്. ഇന്ന് സന്ധ്യമുതല്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഹ്ലാദാരവങ്ങളില്‍ എല്ലാവരും മുഴുകും. ഓരോ വര്‍ഷത്തിലെയും ഡിസംബര്‍ 31ന് വേദനയും ആഹ്ലാദവുമായി രണ്ടുമുഖങ്ങളാണുള്ളത്.
കഴിഞ്ഞുപോയ ഒട്ടേറെ സംഭവഗതികളുടെ ഉള്ളുരുക്കുന്നതും അല്ലാത്തതുമായവയ്ക്ക് വിടചൊല്ലുന്ന മുഖം. കാണാത്ത, അറിയാത്ത ഇടങ്ങളിലേക്ക് യാത്ര തുടങ്ങാനുള്ള അഭിനിവേശം ഊര്‍ജം പകരുന്ന മറ്റൊരു മുഖം. എന്തായാലും കാലത്തിന്റെ ചെടിയില്‍ നിന്ന് ഓരോ വര്‍ഷത്തെയും പൂക്കള്‍ കൊഴിഞ്ഞേ തീരൂ. ആരെയും കാത്തുനില്‍ക്കാതെ ആരോടും ഇണക്കമോ പിണക്കമോ പ്രകടിപ്പിക്കാതെ അവ കൊഴിഞ്ഞുവീണുകൊണ്ടേയിരിക്കും.
അനുസ്യൂതമായ ഈ കാലപ്രവാഹത്തിലൂടെ നാം യാത്ര ചെയ്യുമ്പോള്‍ ഓര്‍ത്തുവെക്കാനും ഓര്‍മ്മയുണര്‍ത്താനും പറ്റിയ സംഭവഗതികളില്‍ പങ്കാളികളാവാന്‍ നാം ഓരോരുത്തരും ദത്തശ്രദ്ധരാവേണ്ടതല്ലേ? ലോകംമുഴുവന്‍ അശാന്തിയിലും അസ്വസ്ഥതയിലും ആണ്ടിറങ്ങിക്കഴിഞ്ഞിരിക്കുന്ന വര്‍ത്തമാനകാല പരിതോവസ്ഥയില്‍നിന്ന് ഊര്ജവത്തും പ്രഭാവശാലിയുമായ ഒരു അന്തരീക്ഷം സംജാതമാക്കുവാന്‍ നാം ഉണര്ന്നുപ്രവര്ത്തിക്കേണ്ടതല്ലേ.
മണ്മറഞ്ഞുപോയ പ്രപിതാമഹരുടെ സ്നേഹം നിറഞ്ഞ ഓര്മകള്ക്കുമുമ്പില് നമ്രശിരസ്കരായി നാം നില്ക്കുമ്പോള് നമ്മെ ഓര്‍ക്കാനുള്ള തലമുറയ്ക്കുവേണ്ടി കഠിനമായി പ്രയത്നിക്കാനും അവരെ മനുഷ്യസ്നേഹത്തിന്റെയും സൗഭ്രാത്രത്തിന്റെയും പ്രതീക്ഷാഭരിതമായ കാലത്തിലേക്ക് കൈപിടിച്ചുനടത്തിക്കാനും നമുക്കു കഴിയേണ്ടതല്ലേ?
എല്ലാം നഷ്ടപ്പെടുത്തിയും തച്ചുടച്ചും നീങ്ങുന്നവര്ക്കു മുമ്പില്‍ നെഞ്ചുവിരിച്ച് അരുത് എന്ന് പറയാനുള്ള കരളുറപ്പ് നാം നേടേണ്ടതല്ലേ? ക്ഷുദ്രവികാരങ്ങളുടെ വിലോഭനീയ നിമിഷങ്ങള്‍ സമ്മാനിക്കുന്ന നൈമിഷികമായ സുഖങ്ങള്‍ക്കു പിന്നാലെ പോകാന്‍ താല്‍പ്പര്യപ്പെടുന്ന യുവസമൂഹത്തിന് നേര്വഴികാണിച്ചുകൊടുക്കാനുള്ള ശ്രമമല്ലേ ആത്യന്തികമായി വേണ്ടത്?
അപരിഷ്കൃത സമൂഹത്തില്‍ നിന്ന് പരിഷ്കൃത സമൂഹത്തിന്റെ ഉമ്മറക്കോലായയിലെത്തിയ നമുക്ക് മനുഷ്യസംസ്കാരത്തിന്റെ ആര്ജിതാനുഭൂതികളെ വ്യാഖ്യാനിക്കാനും അത് അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനും ആയിട്ടുണ്ടോ? ഇത്തരമൊരു വലിയ ചോദ്യത്തിനുമുമ്പില്‍ ഉള്ളുറപ്പോടെ നില്‍ക്കാനും മറുപടി പറയാനും എത്രപേര്‍ക്ക് കഴിയുമെന്നതിനെക്കുറിച്ച് മുന്‍വിധിയില്ലാതെ വിശകലനം ചെയ്യാന്‍ നമുക്കു സാധിക്കണം.
വിവരസാങ്കേതിക വിദ്യയും ശാസ്ത്രവും അഹമഹമികയാ മുന്നേറുന്ന ആധുനിക കാലഘട്ടത്തില്‍ മനുഷ്യത്വത്തിന്റെ മഹാസംസ്കാരം നാം മറന്നുപോകുന്നുവെന്നതാണ് സത്യം. മതപ്രബോധനങ്ങളും അതുമായി ബന്ധപ്പെട്ടവയും ശക്തമാവുമ്പോള്‍ തന്നെയാണ് മനുഷ്യത്വത്തിന് ഒട്ടും പ്രാധാന്യം കിട്ടാതെ പോവുന്നത്. തത്വങ്ങളുടെ മലവെള്ളപ്പാച്ചിലിന്റെ വക്കത്ത് മനുഷ്യത്വം നിസ്സഹായനിലവിളിയാവുകയാണ്. ആ നിലവിളി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞയാവണം പുതുവര്‍ഷത്തില്‍ നമുക്ക് ശക്തിപകരേണ്ടത്.
എവിടെയും വിജയിക്കുക എന്ന ഒറ്റ അജണ്ടയുമായി നീങ്ങുമ്പോള്‍ മറ്റുള്ളവരുടെ കണ്ണീരിന്റെ വില അറിയാതെ പോകുന്നു. മൂല്യങ്ങള്‍ക്ക് തരിമ്പും പ്രാധാന്യം ഇല്ലാതെ പോവുന്നു. പുരോഗതിയും പുരോഗമനവും ചില ക്ഷുദ്രതാല്‍പ്പര്യങ്ങള്‍ വളര്‍ത്താനും പടര്‍ത്താനുമായി മാറ്റി മറിക്കപ്പെടുന്നു.
സമൂഹത്തെ ഗുണാത്മകമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു പകരം എല്ലാ തിന്മകള്ക്കും അടിവളമിട്ട് വളര്‍ത്താന്‍ ശ്രമിക്കുന്നു. ആധുനികവിദ്യയും വിദ്യാഭ്യാസവും കരസ്ഥമാക്കിയവരാണ് ഇത്തരം ദുസ്സാഹസങ്ങള്‍ക്ക് എല്ലാവിധത്തിലുമുള്ള ഒത്താശ നല്കുന്നതെന്നത് എത്ര സങ്കടകരമാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം അതിന്റെ അസ്മിതയും അസ്തിത്വവും അനുഭവിച്ചറിയാന്‍ അങ്ങേയറ്റം പരിശ്രമിക്കുകയും ഒരളവുവരെ വിജയിക്കുകയും ചെയ്ത ഒരു സംവിധാനമാണ് ഇന്ന് ഭരണത്തിലുള്ളത്.
പ്രത്യാശാഭരിതമായ ഒരന്തരീക്ഷം രാജ്യമെമ്പാടും തളിരിട്ടിട്ടുണ്ട്. അത് വളര്‍ന്ന് പൂവും കായുമായി തീരുന്ന കാലം അതിവിദൂരമൊന്നുമല്ല. ലോകം മുഴുവന്‍ തമസ്സിന്റെ ശക്തികള്‍ ആര്‍ത്തട്ടഹസിച്ച് നടക്കുമ്പോഴും ഇവിടെ അതിന് അത്രമാത്രം ശക്തി കൈവന്നിട്ടില്ല. അതിന്റെ കാരണവും മറ്റൊന്നല്ല. ലോകത്തിന് വെളിച്ചമേകാന്‍ കഴിയുന്ന ഒരു സംസ്കാരം എന്നും ഭാരതത്തില്‍ സജീവമായിരുന്നു. ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അതിന് നവോന്മേഷം കൈവന്നിട്ടുണ്ടെന്ന വ്യത്യാസമേയുള്ളൂ.
ഭാരതത്തിന്റെ ആര്‍ജിത സംസ്കാരം അക്രമത്തിനും അസ്വസ്ഥതക്കും പ്രോത്സാഹനം നല്‍കുന്നതല്ല. ലോകം മുഴുവന്‍ സുഖത്തില്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാനും ആശംസിക്കാനും കഴിയുന്ന സംസ്കാരത്തിന്റെ ഒരു നൈരന്തര്യം ഇവിടെ എന്നോ പൂത്തു തളിര്‍ത്തു കിടപ്പുണ്ട്. അതില്ലാതാക്കാനുള്ള രാഷ്ട്രീയ സംവിധാനമായിരുന്നു കൂടുതല്‍ കാലം ഈ രാജ്യത്തെ നിയന്ത്രിച്ചിരുന്നത് എന്നത് വസ്തുതയാണ്. എന്നാല്‍ അതിനൊക്കെ മാറ്റം വന്നിട്ടുണ്ട്.
2014 ന്റെ പകുതിയില്‍ തന്നെ വന്ന മാറ്റത്തിന് പുതുവര്‍ഷത്തോടെ കൂടുതല്‍ ജാജ്വല്യമാനമായ മുഖശോഭ ലഭിക്കും. എന്നാല്‍ ഛിദ്രശക്തികള്‍ അവരുടെ മടകളില്‍ സജീവമാണ് എന്നതുംകൂടി ഇതിനൊപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ കാല്‍വെപ്പിലും അതീവജാഗ്രത പുലര്‍ത്തുന്നതോടൊപ്പം അത്തരം വൈറസുകള്‍ ഒരിക്കലും സജീവമാകാതിരിക്കാനുള്ള നടപടികളുണ്ടാവുകയും വേണം.
ദുരാരോപണങ്ങള്‍, അപഖ്യാതികള്‍, സ്ഫോടനങ്ങള്‍, അട്ടിമറികള്‍ തുടങ്ങി ഏതുവിധത്തിലും രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന വൈറസുകള്‍ പ്രവര്‍ത്തനനിരതരാവും. അവക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുകയും ഭാരത സംസ്കൃതിയുടെ മുഖപ്രസാദം കൂടുതല്‍ പ്രശോഭിതമാക്കാന്‍ തന്നാലാവുന്നത് ചെയ്യുകയുമെന്നതത്രേ ഇന്ന് കാലം നമ്മോട് ആവശ്യപ്പെടുന്നത്.
പുതിയ ഊര്‍ജവും ശക്തിയും വിനിയോഗിക്കാനുള്ള അവസരം കൈവന്ന സ്ഥിതിക്ക് നമുക്കത് നിഷ്പ്രയാസം സാധിക്കാവുന്നതേയുള്ളൂ. ലോകാ സമസ്താ സുഖിനോ ഭവന്തു ആശംസിക്കാനാവുന്ന നമുക്ക് അങ്ങനെ ചെയ്യാതിരിക്കാനാവുന്നതെങ്ങനെ. എല്ലാവര്ക്കും ഞങ്ങള്‍ പുതുവത്സരാശംസകള്‍ നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: