വീണ്ടും ഒരു ശിവഗിരി തീര്‍ത്ഥാടനം കൂടി സമാഗതമാകുന്നു. ഡിസംബര്‍ 30,31, 2015 ജനുവരി ഒന്ന് തീയതികളിലാണു തീര്‍ത്ഥാടനം. തീര്ത്ഥാടനദിനങ്ങള്ക്കു മുമ്പേ ശിവഗിരിയില്‍ നിരവധി മറ്റു ചടങ്ങുകള്‍ക്കു തുടക്കം കുറിക്കും.
നാടിന്റെ നാനാ ഭാഗത്തു നിന്നുമായി നൂറിലേറെ പദയാത്രകള്‍ തിരിക്കും. ഗുരുദേവന് പ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിച്ച എറണാകുളം ജില്ലയിലെ പരവൂര്‍ മൂത്തകുന്നം ശങ്കരനാരായണ ക്ഷേത്രത്തില്‍ നിന്നും ശിവഗിരിയിലേക്ക് ഔദ്യോഗിക തീര്ത്ഥാടനപദയാ്രത പുറപ്പെടും. തൃപ്പാദങ്ങള്‍ ജീവിച്ചിരിക്കെ തന്നെ ഗുരുവിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ച തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നും ദിവ്യജ്യോതിസ് പ്രയാണവും ഉണ്ടാകും. ഇവയൊക്കെ വിജയിപ്പിക്കുന്നതിനുള്ള പ്രാരംഭ ഒരുക്കങ്ങളുമായി. നാടും നഗരവുമെല്ലാം ശിവഗിരി തീര്‍ത്ഥാടനത്തെ വരവേല്‍ക്കാനുള്ള സന്നാഹങ്ങള്‍ക്ക് ആക്കം വര്‍ധിപ്പിച്ചു കഴിഞ്ഞു.
കേരളക്കരയിലെ ഒരുക്കങ്ങള്‍ക്കൊപ്പം മറുനാടുകളിലും വിദേശരാജ്യങ്ങളിലും സജീവമായ പങ്കാളിത്തം വഹിക്കുവാനുള്ള ക്രമീകരണങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ ചെയ്തു കഴിഞ്ഞു. ശിവഗിരിമഠത്തിലെ സന്ന്യാസിശ്രേഷ്ഠന്മാരും തീര്ത്ഥാടനകമ്മറ്റിയുടെ മറ്റിതര ഭാരവാഹികളും ദേശംതോറും സഞ്ചരിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു വരുന്നു. എവിടെയും പീതാംബര മയം തന്നെ.
കാലം ചെല്ലുന്തോറും വര്‍ധിച്ച തരത്തിലുള്ള സംവിധാനങ്ങളാണു എവിടെയും ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധിപ്പിച്ചു കൊണ്ടു നിര്‍വഹിക്കപ്പെടുക. തീര്‍ത്ഥാടനലക്ഷ്യങ്ങളായി ഗുരുദേവന് എട്ടു പതിറ്റാണ്ടു മുമ്പേ അവതരിപ്പിച്ച വിഷയങ്ങളുടെ കാന്തിയും മൂല്യവും കാലം കഴിയുന്തോറും വര്‍ധിക്കുന്നു. സമൂഹം സമസ്ത മേഖലകളിലേക്കും ഏറ്റെടുത്തു നടപ്പിലാക്കുകയാണ് ഇവയെല്ലാം. ഓരോ വിഷയവും നല്കുന്ന പഠനം ഇവയെ മാറ്റി നിര്‍ത്താനാവില്ലെന്നു കാട്ടുന്നു. ഭൗതികവും ആത്മീയവുമായ മേഖലകളില്‍ അത്രയേറെയാണ് ശിവഗിരി തീര്ത്ഥാടനവിഷയങ്ങളുടെ സ്വാധീനം.
മനുഷ്യരെ ഭിന്നമായി നിര്‍ത്തിയിരുന്ന കാലത്തായിരുന്നു ശിവഗിരി തീര്‍ത്ഥാടന ആശയം ഗുരുദേവന് സമര്‍പ്പിച്ചിരുന്നത്. ഈശ്വരാരാധന മുതല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ ഒരു മേഖലകളിലൂടെയും സ്വതന്ത്രമായി സഞ്ചരിക്കാനാവാത്ത സാഹചര്യം. ഇത്തരം പശ്ചാത്തലത്തില്‍ ഒരു ക്ഷേമ രാഷ്ട്രം കെട്ടിപ്പെടുക്കുക അസാദ്ധ്യവുമാണെന്ന് ഗുരുദേവന് കണ്ടറിഞ്ഞിരുന്നു. കേരളത്തില്‍ നിലനിന്നിരുന്ന പലതരം അസന്തുലിതാവസ്ഥയ്ക്കും പരിഹാരം നിര്‍ദ്ദേശിക്കുന്നവയായി ശിവഗിരി തീര്‍ത്ഥാടന ലക്ഷ്യം.
മനുഷ്യന്റെ മോചനത്തിനു യഥാര്‍ത്ഥമായ മാര്‍ഗ്ഗം കണ്ടെത്തണമെങ്കില്‍ ഏതെല്ലാം വഴിയെ സഞ്ചരിക്കണമെന്ന് ശിവഗിരിയില്‍ നിന്നും വെളിപ്പെടുന്നു. ഈ വെളിപ്പെടുത്തലുകള്‍ കേള്‍ക്കാനാവുക കേരളത്തിലെ ശിവഗിരിയുടെ പുണ്യം നിറഞ്ഞ മണ്ണില്‍ നിന്നു മാത്രം. അതു കൊണ്ടു തന്നെ ശിവഗിരി തീര്‍ത്ഥാടനം പൗരാണിക തീര്ത്ഥാടനസങ്കല്പ്പങ്ങളില് നിന്നും വളരെ അകലെയായി നിലകൊള്ളുന്നു.
1928 ജനുവരി 16നു കോട്ടയത്തെ നാഗമ്പടം ക്ഷേത്രസന്നിധിയിലെ തേന്മാവില് ചുവട്ടില്‍ വിശ്രമിക്കവെയാണല്ലോ തൃപ്പാദങ്ങളെ സമീപിച്ച ഭക്തന്മാരായ വല്ലഭശേരി ഗോവിന്ദനാശാനോടും മാലിയില്‍ ടി. കെ. കിട്ടന് റൈറ്ററോടും ശിവഗിരിതീര്ത്ഥാടനലക്ഷ്യങ്ങള് വിശദീകരിച്ചു നല്‍കിയത്. അന്നവിടെ കൂടിയ ഭക്തര്‍ കേവലം ഒരു തീര്‍ത്ഥാടനത്തിന് ശിവഗിരിയിലേക്ക് എത്തിച്ചേരുന്നതിനുള്ള അനുമതി മാത്രമെ ആഗ്രഹിച്ചിരുന്നു.
തന്റെ സന്നിധിയില്‍ വന്നവരുടെ ആഗ്രഹം അറിഞ്ഞ ഗുരുദേവന് ശിവഗിരി തീര്‍ത്ഥാടനത്തിന് ഒരു ലക്ഷ്യം ഉണ്ടാകണമെന്നു മൊഴിഞ്ഞു. അവിടുത്തെ തിരുമൊഴിക്കായി കാതോര്‍ത്തു നിന്നവരോടായി ഗുരുദേവന് കല്പിച്ചരുളിയ വിഷയങ്ങളായ് ”വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര പരിശീലനങ്ങള്‍”, എന്നിവയെപ്പറ്റിയുള്ള ചര്‍ച്ചയും പഠനവും ശിവഗിരിയില്‍ മാത്രമെയുള്ളു എന്നു കാണാം.
ഓരോ വിഷയത്തിലും പാണ്ഡിത്യം നേടിയ പ്രമുഖരാണല്ലോ തീര്‍ത്ഥാടന സമ്മേളനങ്ങളില്‍ സാന്നിദ്ധ്യം ഉറപ്പാക്കുന്നത്. ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസത്തിലൂടെയെ ജനതയ്ക്കു പുരോഗതി കൈവരിക്കാനാവു എന്ന് അവിടുന്നു കണ്ടറിഞ്ഞു. തൃപ്പാദങ്ങളുടെ സന്ദേശങ്ങളില്‍ വിദ്യാഭ്യാസത്തിനുള്ള പങ്കും മുന്നിട്ടു കാണാം. ശുചിത്വത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് അടുക്കളയില്‍ നിന്നും ആരംഭിക്കണമെന്നായി. ഈശ്വരഭക്തിയിലുള്ള നിര്‍ദ്ദേശമാകട്ടെ ഓരോ ഗൃഹത്തിലും ഓരോ ഹൃദയത്തിലും ഈശ്വരഭക്തി ഉണ്ടാകണമെന്നും.
അസംഘടിതരായി നിന്നാല്‍ ഒന്നും തന്നെ നേടാനാവില്ലെന്നറിഞ്ഞ തൃപ്പാദങ്ങള്‍ സംഘടിച്ചു ശക്തരാകുവാന്‍ കല്പിച്ചിരുന്നു. തീര്‍ത്ഥാടനലക്ഷ്യങ്ങളില്‍ ഇപ്രകാരം തിരുമൊഴിയായി സംഘടനയും ഉള്‍പ്പെട്ടു. കൃഷിയെപ്പറ്റിയുള്ള പരാമര്‍ശം തന്നെ ശ്രദ്ധേയം. ”കൃഷി ചെയ്യണം, കൃഷിയാണു രാജ്യത്തിന്റെ നട്ടെല്ല്” പിന്നാലെ കച്ചവടവും കൈത്തൊഴിലുമായി. കച്ചവടത്തിലൂടെയും കൈത്തൊഴിലുകളിലൂടെയും ധനശേഷി വര്‍ധിപ്പിക്കാമെന്നും ഇതു ഗുരുകല്പനയാകയാല് അനുയായികളില്‍ നല്ലൊരു പങ്കും ഈ രംഗത്തു നില കൊണ്ടിരുന്നു. എങ്കിലും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഇനിയും ഈ രംഗത്തു വ്യാപകമാകേണ്ടതുണ്ട്.
വന്പിച്ച പരിവര്‍ത്തനം സമൂഹത്തില്‍ വരുത്തുംവിധ അനുദിനം മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയില്‍ ശാസ്ത്ര സാങ്കേതിക മേഖലയെപ്പറ്റി പ്രവചിക്കാന്‍ ഗുരുദേവന് എട്ടു പതിറ്റാണ്ടു മുമ്പേ കഴിഞ്ഞിരുന്നവെന്നുള്ള ആരിലും അമ്പരപ്പുണ്ടാക്കും. മേല്‍ സൂചിപ്പിച്ച തരം വിഷയങ്ങളുടെ സഹായമില്ലാതെ ഏതുവിധ പുരോഗതിയാണു കൈവരിക്കാനാവുക. സമസ്ത മേഖലയിലും മര്‍ഗനിര്‍ദ്ദേശം നല്കിയ ഗുരുദേവന്റെ വഴിയെ സഞ്ചരിക്കുക മാത്രമാണ് ഏവര്‍ക്കും ഉചിതമെന്ന് ശിവഗിരിയിലെ മഹാതീര്‍ത്ഥാടനം ബോദ്ധ്യപ്പെടുത്തുന്നു.
(ശിവഗിരി തീര്‍ത്ഥാടനകമ്മിറ്റി
ചെയര്‍മാനാണ് ലേഖകന്‍ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: