വികസിത-വികസ്വര രാഷ്ട്രങ്ങളില്‍ പലതുകൊണ്ടും വിചിത്രമായ ഒന്നാണ് ഭാരതം. അത് സ്വയം അങ്ങനെ ആയതല്ല, രാഷ്ട്രീയക്കാര്‍ ആക്കിത്തീര്‍ത്തതാണ്. രാഷ്ട്രത്തോടും ജനതയോടും ഇക്കൂട്ടര്‍ക്ക് താത്പര്യമോ പ്രതിബദ്ധതയോ ഇല്ല. സ്വന്തം കുക്ഷി വീര്പ്പിക്കുകയെന്നതുതന്നെ പരമപ്രധാനം. അതിനായി അവരെടുത്തു പ്രയോഗിക്കുന്ന കുറെ പാഴ്വാക്കുകളാണ് മതം, മതേതരം, വര്‍ഗീയം ഇത്യാദി. ഇവയുടെ പിന്നിലെ സത്യമെന്താണ്, സങ്കല്പ്പമെന്താണ് എന്നറിയാമായിരുന്നിട്ടും സന്ദര്‍ഭവും സൗകര്യവുമനുസരിച്ച് മാറി മാറി പ്രയോഗിക്കും.
ഹിന്ദുക്കളെ മതംമാറ്റത്തിനു വിധേയമാക്കി തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഈ ദുഷ്പ്രവൃത്തി നാടിന്റെ സംസ്കാരത്തെയും നാടിനെത്തന്നെയും നശിപ്പിക്കുമെന്നു വിവരമുള്ളവരുടെ മുന്നറിയിപ്പിനും അത്രതന്നെ കാലദൈര്‍ഘ്യമുണ്ട്.
അതിനെ അംഗീകരിക്കാന്‍ കപടരാഷ്ട്രീയക്കാര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. പ്രീണനത്തിലൂടെയും ചതിയിലൂടെയും അന്യമതങ്ങളിലേക്കു തെളിക്കപ്പെട്ടവര്‍ സ്വന്തം മതത്തിലേക്ക് തിരികെവന്നാല്‍ ‘മതംമാറ്റ’മെന്നു വിളിച്ചു കൂവി ഉറഞ്ഞുതുള്ളും. അതിന്റെ പേരില്‍ ഭരണസംവിധാനത്തെ തടയുവാനും തളര്ത്തുവാനും ഇക്കൂട്ടര്ക്കുളുപ്പില്ല. നിയമനിര്മാണസഭകളെയെല്ലാം കാളച്ചന്തയേക്കാള്‍ അലങ്കോലമാക്കും. സിറ്റിംഗ് ഫീസും മറ്റ് ആനുകൂല്യങ്ങളും കണക്കുപറഞ്ഞു മേടിക്കുകയും ചെയ്യും. അങ്ങനെ ജനങ്ങളുടെ ചെലവില്‍ സുഖ ജീവിതം.
ചരിത്രമുണരാത്ത വിദൂരഭൂതകാലത്തില്‍ മനുഷ്യര്‍ എങ്ങനെയൊക്കെയോ ജീവിച്ചു. കാലക്രമത്തില്‍ വികാസപരിണാമ പ്രക്രിയയിലൂടെ രൂപഭാവമാറ്റങ്ങളുണ്ടായി. കന്നുകാലിവളര്‍ത്തലും കൃഷിയും തുടങ്ങി. അതിവൃഷ്ടിയും അനാവൃഷ്ടിയുമുണ്ടായപ്പോള് അവയില്‍നിന്നു മോചനത്തിനായി കേണപേക്ഷിച്ചു. അതിനു ഫലമുണ്ടായപ്പോള്‍ അവയെ നിയന്ത്രിക്കുന്ന ശക്തികളുണ്ടെന്നു വിചാരിച്ചു.
ചിന്തിക്കാനുള്ള കഴിവുണ്ടായപ്പോള്‍ ആ ശക്തിയെ ദൈവം എന്നുവിളിച്ചു. ഓരോന്നിനും പ്രത്യേകം പ്രത്യേകം ദൈവമില്ലെന്നും എല്ലാം നിയന്ത്രിക്കുന്ന ഒരേ ഒരു ശക്തിയെ ഉള്ളൂവെന്നും അഭിപ്രായമുണ്ടായി; അങ്ങനെ രണ്ടുവിഭാഗങ്ങളുണ്ടായി. ഒന്നായിരുന്നവര്‍ പലതായി. ആശയപരമായും ശാരീരികമായും സംഘട്ടനങ്ങളുണ്ടായി.
സഹസ്രവര്ഷങ്ങളൊരുപാടു കഴിഞ്ഞു. പലതായതിനെ ഒന്നിപ്പിക്കുവാനുള്ള ശ്രമങ്ങളാരാഞ്ഞു. അങ്ങനെ ഞലഹശഴശീ എന്ന ലാറ്റിന്‍ വാക്കില്‍ പിടിമുറുക്കി. ഹശഴശീ എന്നാല്‍ കൂട്ടിയോജിപ്പിക്കുകയെന്നര്ത്ഥം. ഇതില്‍നിന്ന് റിലീജിയണ്‍ ഉണ്ടായി. മനുഷ്യരെ യോജിപ്പിച്ചുനിര്ത്തുകയെന്നതാണ് മതത്തിന്റെ ധര്‍മം എന്നുവ്യക്തം. മതത്തിന്റെ മഹത്വമറിയാതെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം മതമാണെന്നു പുലമ്പുന്നവരോട് എന്തുപറയാന്‍! ദുര്‍വ്യാഖ്യാനവും തെറ്റായ കൈകാര്യകര്‍ത്തൃത്വവും മതത്തെ മലീമസമാക്കി.
സരസ്വതി, സത്ലജ്, വാസ്, റാവി, ഛലം, ചിനാബ്, സിന്ധു എന്നിവ സപ്ത സിന്ധു എന്നറിയപ്പെടുന്നു. മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതും സിന്ധു നദി ഒഴുകുന്നതുമായ ഭൂപ്രദേശത്തെ സിന്ധുവിന്റെ സ്ഥാനം എന്ന അര്‍ത്ഥത്തില്‍ സിന്ധുസ്ഥാന് എന്നുവിളിച്ചു. അതു പിന്നീട് ഹിന്ദുസ്ഥാന്‍ ആയി. അവിടെ ജീവിച്ചവര്‍ ഹിന്ദു എന്നറിയപ്പെട്ടു. അവരുടെ ജീവിതരീതിയാണ് ‘ഹിന്ദുമതം’ ആയിത്തീര്‍ന്നത്. ഇത് ക്രിസ്തുമതം ഇസ്ലാം മതം എന്നിങ്ങനെയുള്ളവയെപ്പോലുള്ള മതമല്ല. ഹിന്ദു എന്ന വാക്ക് ഉപനിഷത്തിലൊ വേദത്തിലൊ ഇതിഹാസത്തിലൊ ഒന്നും ഇല്ല. രാമനേയും കൃഷ്ണനേയും ആരാധിക്കാത്തവര്‍ക്ക് സ്വര്‍ഗം കിട്ടില്ല എന്നുപറയുന്നില്ല. കാവിയും കമണ്ഡലവുമില്ലെങ്കില് മോക്ഷമില്ലായെന്നും പറയുന്നില്ല.
കാണാനും കേള്‍ക്കാനും സാധ്യമല്ലാത്ത എവിടെയോ ഒരു സ്വര്‍ഗമുണ്ടെന്ന് ഹിന്ദുമതം പറയുന്നില്ല. സ്നേഹം, കരുണ, ത്യാഗം, സഹകരണം ഇവയിലൂടെ ഈ ഭൂമിയില്‍ സ്വര്‍ഗം സൃഷ്ടിയ്ക്കാമെന്നതാണ് അതിന്റെ കാഴ്ച്ചപ്പാട്. ‘ഈശാവാസ്യമിദം സര്‍വം’ എന്നുദ്ഘോഷിക്കുന്ന ഒരു മതാനുയായികള്‍ക്ക് സഹജീവിയെ വെട്ടാനും കൊല്ലാനും കഴിയില്ല. അവര്‍ക്ക് ആരേയും മതംമാറ്റേണ്ട ആവശ്യവുമില്ല. രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്ക് ഇതൊന്നും കാണാനാവില്ല. അതാണീ നാടിന്റെ ശാപം.
മതേതരം എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജനതയെ വിഭജിച്ചു എണ്ണത്തില്‍ കുറഞ്ഞവരെ ന്യൂനപക്ഷമെന്നു വിളിച്ചു. മതേതരത്വത്തിന്റെ പന്തം നെഞ്ചില്‍ കുത്തി ഉറഞ്ഞുതുള്ളുന്ന അവര്‍ക്ക് എന്തും പറയാം, പ്രവര്‍ത്തിക്കാം. അതിനുള്ള അവകാശം അധികാരമോഹികളായ രാഷ്ട്രീയക്കാര്‍ (ഭരണകൂടം) തീറെഴുതിക്കൊടുത്തു. അവര്‍ക്ക് പ്രിയമായതു പറഞ്ഞാല്‍ വര്‍ഗീയം. ഹിന്ദുത്വം നശിച്ചാലേ നാടു നന്നാവൂ എന്നവര്ക്കുപറയാം. വിഗ്രഹാരാധകരെ വെട്ടിക്കൊല്ലണമെന്നും പറയാം, ഒരു തെറ്റുമില്ല, കുറ്റവുമല്ല. പാക്കിസ്ഥാനില്‍ നൂറുകണക്കിന് കുരുന്നുകളെ വെടിവച്ചു കൊന്നത് ഇവിടുത്തെ മനുഷ്യസ്നേഹികളും മതേതര കുലപതികളുമായ പ്രതിപക്ഷം അറിഞ്ഞില്ല. ഇസ്രായേല്‍ ബോംബിങ്ങില്‍ മനുഷ്യകവചമായി നിര്‍ത്തിയിരുന്ന രണ്ടുകുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരാഴ്ച പാര്‍ലമെന്റിനെ അലങ്കോലമാക്കി.
മതേതരം എന്ന ആശയം ജനിച്ചത് യൂറോപ്പിലാണ്. ക്രിസ്തുമതത്തിന്റെ ആധിപത്യകാലത്ത് ക്രൈസ്തവമല്ലാത്ത ഒരു ചിന്താധാരയും നിലനില്ക്കരുതെന്ന് ക്രൈസ്തവസഭ തീരുമാനിച്ചു. ജനങ്ങളുടെ ഭൗതികജീവിതത്തിന്റെ ചുമതല ചക്രവര്‍ത്തിക്കും ആത്മീയകാര്യങ്ങളുടേത് പോപ്പിനുമായിരുന്നു. 11-ാം നൂറ്റാണ്ടില്‍ പോപ്പ് ഗ്രിഗറി ഏഴാമന് താന്‍ സഭയുടെ മാത്രം അധിപനല്ലെന്നും ജനതയുടെ എല്ലാ കാര്യത്തിലും അന്തിമവിധികര്ത്താവാണെന്നും പ്രഖ്യാപിച്ചു. ജര്‍മന്‍ ചക്രവര്‍ത്തി ഹെന്റി നാലാമന് പോപ്പിനെ സ്ഥാനഭ്രഷ്ടനാക്കി. പോപ്പ് അയാളെ ഭ്രഷ്ടു കല്‍പ്പിച്ച് സഭയില്‍നിന്ന് പുറത്താക്കി. ഇവര്‍ തമ്മിലുള്ള വൈരവും വടംവലിയും ഹെന്റിയുടെ മരണംവരെ നിലനിന്നു.
പതിനാറാം നൂറ്റാണ്ടിന്റെ ഹെന്റി എട്ടാമന് തന്റെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചു. പോപ്പ് ഇതിനെ എതിര്‍ത്തു. രാജാവ് റോമുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. ഇംഗ്ലണ്ടിലെ സഭയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. രണ്ടുകൂട്ടരും തമ്മിലുള്ള സ്പര്‍ദ്ധ എല്ലാ അതിരുകളും ലംഘിച്ചുമുന്നേറി. ഇതിനൊരു പരിഹാരമായി ഉഭയകക്ഷി സമ്മതപ്രകാരം ഒരു തീരുമാനത്തിലെത്തി. മതവും ആത്മീയ കാര്യങ്ങളും പോപ്പിന്റെ ചുമതലയിലാക്കി. ജനജീവിതവും രാജ്യകാര്യവും ചക്രവര്‍ത്തിക്കു വിട്ടുകൊടുത്തു. ഒരാള്‍ മറ്റെയാളിന്റെ അധികാരാവകാശങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്നു തീരുമാനിച്ചു. അതായത് മതത്തെ ഭരണകൂടത്തിനിതരമാക്കി. ഇതാണ് മതേതരം.
നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ മതേതരത്വം ബഹുവിചിത്രമാണ്. ഭരണകാര്യങ്ങളിലഭിപ്രായം പറഞ്ഞാല്‍ ‘ഹിന്ദു’ ഫാസിസ്റ്റാവും വര്‍ഗീയവാദിയാവും. ക്ഷേത്രം ഭരിക്കുന്നത് നിരീശ്വരവാദികളും രാഷ്ട്രീയക്കാരും. മിണ്ടരുത്, അനുസരിച്ചുകൊള്ളണം. ആരെ സ്ഥാനാര്‍ത്ഥിയാക്കണം, മന്ത്രിയാക്കണം എന്നെല്ലാം സഭയും വര്‍ഗീയ പാര്‍ട്ടിയും തീരുമാനിക്കും. അനുസരിച്ചില്ലെങ്കില്‍ മന്ത്രിസഭയുണ്ടാവില്ല. മുഷ്ക്കെടുത്താല് അസംബ്ലി കാണിക്കുകയില്ല. ഇതാണ് ഇവിടുത്തെ മതേതരം. യൂറോപ്പിലെ മതേതരം ഇന്ത്യന്‍ രാഷ്ട്രീയ ചെളിവെള്ളത്തില്‍ വേവുകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: