ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില ഞായറാഴ്ച രേഖപ്പെടുത്തി. 2.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്നലത്തെ ദല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില. മൂടല്‍മഞ്ഞ് കനത്തതോടെ 55 ഫ്ളൈറ്റുകളുടെയും 70 ട്രെയിനുകളുടെയും സര്‍വീസ് താറുമാറായി.
രാവിലെ 8.30നാണ് ഈ കുറഞ്ഞതാപനില രേഖപ്പെടുത്തിയത്. അന്തരീക്ഷമര്‍ദ്ദം 97 ശതമാനമായിരുന്നു.
കൂടിയ താപനില 19.2 ഡിഗ്രിയും കുറഞ്ഞ താപനില മൂന്ന് ഡിഗ്രിയുമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം സൂചന നല്‍കിയിരുന്നു. മൂടല്‍മഞ്ഞ് കനത്തത് വിമാനസര്‍വീസിനെ കാര്യമായി ബാധിച്ചെന്ന് വിമാനത്താവളാധികൃതര്‍ പറഞ്ഞു.
55 ഫ്ളൈറ്റുകള്‍ മണിക്കൂറുകള്‍ വൈകുകയും മൂന്ന് രാജ്യാന്തര ഫ്ളൈറ്റുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. മൂടല്‍ മഞ്ഞുമൂലം സിഗ്നല്‍ കാണാന്‍ സാധിക്കാതെ വന്നതിനാലാണ് തീവണ്ടിഗതാഗതം ഏറെ നേരം സ്തംഭിച്ചത്. നാലുവണ്ടികള് റദ്ദാക്കി. ആറെണ്ണത്തിന്റെ സമയം പുനര്‍നിര്‍ണയിച്ചു. 70 തീവണ്ടികളുടെ സര്‍വീസാണ് മണിക്കൂറുകള്‍ താമസിച്ച് പുറപ്പെട്ടത്.
ചണ്ഡീഗഢ്, ഹരിയാന, കര്‍ണാല്‍, അമൃതസര്‍, ലുധിയാന, പട്യാല തുടങ്ങിയ സ്ഥലങ്ങളിലെയും താപനില ദല്‍ഹിയോട് അടുത്തുതന്നെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: