ന്യൂദല്‍ഹി: ബിജെപിക്ക് ബദലെന്ന് കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച ജനതാ പരിവാറിന് ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും ലഭിച്ചില്ല. ജനതാദള്‍ (യു), ആര്‍ജെഡി എന്നിവര്‍ മുപ്പത്തിമൂന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ഒരാള്‍ക്കുപോലും വിജയിക്കാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ ജെഡിയു 11 സീറ്റിലും ആര്‍ജെഡി 22 സീറ്റിലുമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.
തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുദിവസം മുമ്പ് ജനതാപരിവാറിലെ ഉന്നതനേതാക്കള്‍ ദല്‍ഹിയില്‍ സമ്മേളിച്ച് തങ്ങളാണ് ബിജെപിക്ക് ശക്തരായ ബദലുകാരെന്ന് സ്വയം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ നേതാക്കളായ ജെഡിയു സംസ്ഥാന പ്രസിഡന്റ് ജലേശ്വര് മഹതോ, മുന്‍ സംസ്ഥാന പ്രസിഡന്റ് ഖിരു മഹതോ, ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് ഗിരിനാഥ് സിംഗ് പരാജിതരായ പ്രമുഖരില്‍ പെടുന്നു. ആര്‍ജെഡി മന്ത്രിമാരായിരുന്ന അന്നപൂര്‍ണ ദേവി, സുരേഷ് പാസ്വാന്, സുധാ ചൗധരി എന്നിവരും പരാജയപ്പെട്ടു. ജെഡിയുവിന്റെ 11 സ്ഥാനാര്‍ത്ഥികളില്‍ 10 പേര്‍ക്കും കെട്ടിവെച്ച് തുക നഷ്ടപ്പെട്ടു.
കഴിഞ്ഞ സഭയില്‍ ആര്‍ജെഡിക്ക് അഞ്ചും ജെഡിയുവിന് രണ്ടും സീറ്റുകളുണ്ടായിരുന്നു. ഝാര്‍ഖണ്ഡില്‍ തങ്ങളുടെ നില ഏറെ പരിതാപകരമാണെന്ന് ബോധ്യമുണ്ടെന്നായിരുന്നു ഒരു മുതിര്‍ന്ന നേതാവിന്റെ പ്രതികരണം. അടുത്തവര്‍ഷം നടക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിനുവേണ്ടി തങ്ങളുടെ പ്രവര്‍ത്തകരെ അണിനിരത്താന്‍ കഴിഞ്ഞുവെന്നാണ് ഇദ്ദേഹം ആശ്വസിക്കുന്നത്. ബീഹാറില്‍ മികച്ച വിജയം നേടുമെന്ന് പറയാനും ഈ നേതാവ് മറന്നില്ല. അതേസമയം തങ്ങള്‍ തമാശയ്ക്കാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതെന്നാണ് ജെഡിയുവിന്റെ ബീഹാറിലെ ഒരു മന്ത്രിയുടെ അഭിപ്രായം.
അവകാശവാദങ്ങള്‍ എന്തൊക്കെ തന്നെയാണെങ്കിലും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍(യു)വിന്റെ പ്രമുഖ നേതാവുമായ നിതീഷ് കുമാര്‍ ജെഡിയു, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഝാര്‍ഖണ്ഡില്‍ എത്തിയിരുന്നു. മാത്രമല്ല, ബീഹാറിലെ ജെഡിയുവിന്റെ എട്ടു മന്ത്രിമാരും ഇവിടെ പ്രചാരണത്തിലേര്പ്പെട്ടിരുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണത്തിന് എത്തിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: