ആറരദശാബ്ദത്തിനു മുന്‍പ് ഭാരതത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ഇംഗ്ലീഷുകാരനില്നിന്നും ലഭിച്ചുവെങ്കിലും ഭാരതമാകമാനമുള്ള സംസ്ഥാനങ്ങളില്‍ ജനാധിപത്യ ഭരണം നിലവില്‍ വന്നുവെങ്കിലും കേരളീയരില്‍ നല്ലൊരു ശതമാനം ഇന്നും ഇംഗ്ലീഷ് ഭാഷാ അടിമകളായി തുടരുന്നത് നാടിനെ സ്നേഹിക്കുന്നവര്‍ക്ക് മനോദുഃഖമുണ്ടാക്കുകയാണ്.
കഴിഞ്ഞയാഴ്ച ഒരു മോട്ടോര്‍കാറില്‍ എന്റെ അടുത്ത ബന്ധുവിനൊപ്പം തലയോലപറമ്പിനടുത്തുള്ള പാലംകടവ് എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യവെ, ഒരു സ്ഥലത്തിന്റെ പേര് ടി.വി.പുരം എന്നെഴുതിയത് ശ്രദ്ധയില്‍പെട്ടു. എന്റെ അന്വേഷണത്തില്‍ ബന്ധു വിശദീകരിച്ചത്, ടി.വി.പുരം എന്നാല്‍ തിരുവെങ്കിടപുരം എന്നാണെന്നും ആ സ്ഥലത്തെ ശ്രീവെങ്കിടേശ്വര ക്ഷേത്ര നാമത്തില്നിന്നാണ് തിരുവെങ്കിടപുരം എന്നത് സ്ഥലനാമമായതെന്നുമാണ്. ഭാരതസംസ്കാരം ഉള്‍ക്കൊള്ളുന്ന ‘തിരുവെങ്കിട’ എന്ന പദമാണ് ഇംഗ്ലീഷുഭാഷാടിമകള് ”ടി.വി.” എന്നാക്കിയിരിക്കുന്നത്.
ഇതിലേറെ ദുഃഖകരമാണ് ചരിത്രപ്രാധാന്യമുള്ളതും 1957 മുതല്‍ കേരളസംസ്ഥാനത്തിന്റെ തലസ്ഥാനവുമായ തിരുവനന്തപുരം എന്ന പദത്തെ ‘ടി പുരം’ എന്നാക്കി ഒരു ദേശീയ ഇംഗ്ലീഷ് പത്രം അവഹേളിക്കുന്നത്. ‘ടി പുരം’ എന്ന പദം ആ ദേശീയ പത്രം അച്ചടിക്കുന്നത്. അതേസമയം വേറൊരു ദേശീയ ഇംഗ്ലീഷു പത്രം ‘തിരുവനന്തപുരം’ എന്നുതന്നെയാണ് അച്ചടിക്കുന്നതും. അക്കാരണത്താല്‍ മനോദുഃഖത്തിന് ലേശം ആശ്വാസം ലഭിക്കുന്നു.
കേരളീയരിലെ മലയാളി വിദ്യാര്‍ത്ഥികള്‍, തിങ്കള്‍, ചൊവ്വ എന്നീ പേരുകള്‍ തീര്‍ത്തും മറന്നുപോയിരിക്കുന്നു. പകരം മണ്ഡെ, ട്യൂസ്ഡെ എന്നാണ് അവരറിയുന്നത്. ഇത് വിദ്യാര്‍ത്ഥികളില്‍ മാത്രം ഒതുങ്ങുന്നില്ല. അവരുടെ മാതാപിതാക്കളും അതേ വഴിയിലൂടെയാണ് പ്രയാണം ചെയ്യുന്നത്.
ഹിന്ദുക്കളുടെ അന്താരാഷ്ട്രീയ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് എന്നത് അതിന്റെ മിക്ക പ്രവര്‍ത്തകര്‍ക്കും മലയാള വാര്‍ത്താ പത്രങ്ങള്‍ക്കും വിഎച്ച്പിയാണ്. വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരും ഭാരതീയതയെ ബഹുമാനിക്കുന്ന മലയാള വാര്‍ത്താ പത്രങ്ങളും (സ്ഥലലാഭത്തിനാണെങ്കിലും) വിശ്വഹിന്ദു പരിഷത്ത് എന്ന് ഉപയോഗിക്കുന്നത് ഉചിതമായിരിക്കുമെന്നു കരുതുന്നു.
അതുപോലെ, വിദ്യാര്‍ത്ഥി സംഘടനയെ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് എന്ന പദത്തെ എബിവിപി എന്നു ചുരുക്കി ഉപയോഗിക്കുന്നതും ഇംഗ്ലീഷ് ഭാഷാ അടിമത്വത്തെ സൂചിപ്പിക്കുന്നു. പൂര്‍ണമായി ഉച്ചരിക്കുന്നില്ലെങ്കിലും വിദ്യാര്‍ത്ഥി പരിഷത്ത് എന്നുച്ചരിക്കുന്നത് നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കുന്ന പ്രവൃത്തിയായിരിക്കും.
കേരളീയര്‍ക്ക് മനസ്സിന് സന്തോഷവും അഭിമാനവും നല്കുന്ന ഒരു സംഘടനാനാമമുള്ളത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. ”ഹിന്ദു ഐക്യവേദി” എന്ന സംഘടനയുടെ പേര് ഉച്ചരിക്കുന്നതും പത്രങ്ങളില്‍ വരുന്നതും ഇംഗ്ലീഷ് ഭാഷാ ചുരുക്കെഴുത്തുവഴിയല്ലായെന്നതാണ് സന്തോഷത്തിനും അഭിമാനത്തിനും കാരണം. ഭാരതീയ സംസ്കാരത്തെ നമുക്ക് വീണ്ടെടുക്കുവാന്‍ അശ്രാന്തപരിശ്രമം ആവശ്യമാണ്. ലക്ഷ്യമെത്തുന്നതുവരെയും തുടര്‍ന്നും ആ പരിശ്രമം വേണ്ടതാണെന്നു പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: