ഒരു ഏജന്റിനെ സംബന്ധിച്ചിടത്തോളം ഒരേ സ്വഭാവമുള്ള ഒന്നില്‍ കൂടുതല്‍ കമ്പനികളില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല. കൂടാതെ ഏജന്റിനുള്ള കമ്മീഷനും മറ്റു ആനുകൂല്യങ്ങളും വ്യക്തമായി തന്നെ നിശ്ചയിച്ചിരിക്കണം. ഏജന്റുമാരെ നിയമിക്കാന്‍ കമ്പനികള്‍ക്ക് അവകാശമുണ്ട്. യോഗ്യത നിശ്ചയിക്കാനും പരിശീലനം കൊടുക്കുന്നതിനും വ്യവസ്ഥകളുണ്ട്.
പുതിയ ഇന്‍ഷ്വറന്‍സ് ബില്ലിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയും രാഷ്ട്രീയതാത്പര്യം വച്ചുകൊണ്ടുമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം സ്വീകരിച്ചിട്ടുള്ള രാജ്യം കമ്മ്യൂണിസ്റ്റ് ചൈനയാണ്.
1978 മുതല്‍ ചൈനയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചു. 85 ശതമാനം ഉത്പാദനമേഖലയും ഇന്ന് സര്‍ക്കാര്‍ മൂലധന പങ്കാളിത്വത്തിന് പുറത്താണ്. എന്നിട്ടും ലോകത്തിലെ ഒന്നാം നമ്പര്‍ സാമ്പത്തിക ഭദ്രതയുള്ള രാജ്യമായി മാറിയത് ശക്തമായ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പില്‍ വരുത്തിയതിനാലാണ്.
ഇന്ത്യയില്‍ 1991-ല്‍ മുതല്‍ സാമ്പത്തിക പരിഷ്ക്കാരം നടപ്പില്വരുത്തുവാന് ശ്രമിച്ചിരുന്നെങ്കിലും നേരായ രീതിയില്‍ കഴിഞ്ഞില്ല. മാത്രമല്ല ഈ പരിഷ്ക്കാരങ്ങളെക്കുറിച്ച് കാര്യമായ ധാരണയും പത്തുവര്‍ഷം ഭരിച്ച യുപിഎക്ക് ഇല്ലായിരുന്നു. കൂടാതെ ഈ പരിഷ്ക്കാരങ്ങള്‍ക്ക് ഒപ്പം അഴിമതികൂടി വന്നപ്പോള്‍ ജനങ്ങള്‍ ഭയപ്പെട്ടിരുന്നത് യാഥാര്‍ത്ഥ്യമാകുമെന്ന തോന്നലുണ്ടാക്കി. പരിഷ്ക്കാരങ്ങള്‍ സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്നാണ് പറയുന്നതെങ്കില്‍ എങ്ങനെ ചൈന ഈ മേഖലയില്‍ മുന്നേറി എന്ന് വിശദീകരിക്കാന്‍ എതിര്‍ക്കുന്നവര്‍ തയ്യാറാകേണ്ടിവരും.
ഭാരതത്തിലെ 6 ലക്ഷം ഗ്രാമങ്ങളില്‍ 30,000 ശാഖകള്‍ മാത്രമാണ് ദേശീയബാങ്കുകള്ക്ക് ഉള്ളത്. ഈ ബാങ്കുകള്‍ ഇനിയും കടന്നു ചെല്ലാത്ത ഗ്രാമങ്ങള്‍ ലക്ഷക്കണക്കിനാണ്. ഈ മേഖലയിലും മൂലധനം ആവശ്യമാണ്. 2016 ആകുമ്പോള്‍ ഏകദേശം 2.40 ലക്ഷം കോടി രൂപ ആവശ്യമാണ്.
ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ പുനരുദ്ധാരണത്തിന് ഈ മേഖലയില്‍ നിന്നുതന്നെ മൂലധനം കണ്ടെത്തണം. 1991-ല്‍ ബാങ്കിംഗ് മേഖലയിലേക്ക് വിദേശ നിക്ഷേപം അനുവദിച്ച് 22 വര്‍ഷം കഴിഞ്ഞു. ഇന്ന് ലോകത്തിലെ നൂറോളം രാജ്യങ്ങളില്‍ എസ്ബിഐ പ്രവര്‍ത്തിക്കുന്നു. ലോക നിലവാരത്തിലുള്ള ചുരുക്കം ബാങ്കുകളുടെ പട്ടികയില്‍ എസ്ബിഐ ഗ്രൂപ്പ് ബാങ്കുകളുമുണ്ട്.
ഇപ്പോള്‍ എസ്ബിഐയില്‍ കേന്ദ്രസര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം 58.6 ശതമാനം മാത്രമാണ്. ബാങ്ക് ഓഫ് ബറോഡയില്‍ 56.25 ശതമാനവും അലഹബാദ് ബാങ്കില്‍ 58.90ശതമാനവും സെന്‍ട്രല്‍ ബാങ്കില്‍ 59.63 ശതമാനവും കോര്പ്പറേഷന് ബാങ്കില്‍ 68.30 ശതമാനവുമാണ്. ഇതില്‍ ചെറിയ മാറ്റം വരുത്തുമ്പോള്‍ ബാങ്കിംഗ് മേഖല സ്വകാര്യവത്കരിക്കുന്നു എന്ന പ്രചാരണം നടത്തുന്നതുപോലെതന്നെയാണ് ഇന്‍ഷ്വറന്‍സ് മേഖലയിലും ഇടതുപക്ഷം എതിര്‍പ്പ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
1991 മുതല്‍ പൊതുവായി നിയന്ത്രിതമായ രീതിയില്‍ വിദേശനിക്ഷേപം അനുവദിച്ചിട്ടും ഇന്നും ഇന്ത്യന്‍ ജിഡിപിയുടെ 1.5 മുതല്‍ 2 ശതമാനംവരെ മാത്രമാണ് വിദേശനിക്ഷേപം കടന്നുവന്നിട്ടുള്ളത്.
ഭാരത ഇന്‍ഷ്വറന്‍സ് മേഖല വികസിക്കാന്‍ സര്‍ക്കാരും നിയന്ത്രണ അതോറിറ്റിയും ഭാരത കമ്പനികളും ചേര്‍ന്നുള്ള ദൃഢമായ പ്രവര്‍ത്തനം വേണം. ലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയിലും ജനറല്‍ ഇന്‍ഷ്വറന്‍സ് മേഖലയിലുമുള്ള അനന്തമായ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ വെല്ലുവിളികളെ അവസരങ്ങളാക്കിമാറ്റി മുന്നേറാന്‍ കമ്പനികളും ജീവനക്കാരും മുന്നോട്ടുവന്നാല്‍ ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്കാന് കഴിയും. അല്ലാതെ രാഷ്ട്രീയ താത്പര്യം മാത്രം വച്ചുകൊണ്ട് രാജ്യതാത്പര്യത്തിനെതിരെ പ്രവര്‍ത്തിച്ചാല്‍ ഈ മേഖലയുടെ അധഃപതനത്തിന് അത് ഇടയാക്കുമെന്നുള്ള കാര്യം സൂചിപ്പിക്കട്ടെ.
തലമുറകളായി ആര്‍ജിച്ചെടുത്ത വലിയ വിശ്വാസവും പ്രശസ്തിയും ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനുണ്ട്. പുതിയ ബില്ലില്‍ എല്‍ഐസി നല്കുന്ന പോളിസിക്ക് സര്‍ക്കാര്‍ ഉത്തരവാദിത്വം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു. 125 കോടി ജനങ്ങളുള്ള ഈ രാജ്യത്തെ ജനങ്ങളുടെ പകുതി ആളുകളെയെങ്കിലും ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടു വരാന്‍ നമുക്കു കഴിയണം. ആവശ്യത്തിന് മൂലധനവും കാര്യശേഷിയും കൂട്ടിച്ചേര്‍ത്ത് ജീവനക്കാരുടെ സഹകരണവുമുണ്ടെങ്കില്‍ ലോകനിലവാരത്തിലുള്ള കമ്പനികളുടെ ഗണത്തിലേക്ക് ഉയരാന്‍ എല്‍ഐസിക്ക് കഴിയും.
അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: