മുംബൈ: ജോലി സുരക്ഷ ആവശ്യപ്പെട്ട് ഐഎന്‍ജി വൈശ്യ ബാങ്കിലെ ജീവനക്കാര്‍ ജനുവരി 7ന് പണിമുടക്കുന്നു. കൊഡക് മഹീന്ദ്ര ബാങ്കുമായി ഐഎന്‍ജി വൈശ്യ ലയിക്കുമ്പോള്‍ നിലവിലെ ജീവനക്കാരുടെ തൊഴില്‍ അതേപടി നിലനിര്‍ത്തണമെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.
15,000 കോടി നല്കി ബാങ്ക് ലയിപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നതിനായി ബാങ്കിന്റെ ഷെയര്‍ഹോള്‍ഡര്‍മാരുടെ യോഗം 7ന് ബംഗളൂരുവിലെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ചേരും. അന്നു തന്നെ പണിമുടക്കാനാണ് ജീവനക്കാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നതും.
മുഴുവന്‍ ഓഹരി ഉടമകളുടെയും താത്പര്യം സംരക്ഷിക്കാനുള്ള വ്യവസ്ഥ ഉണ്ടാക്കി ത്രികക്ഷി ഉടമ്പടി രൂപീകരിക്കണമെന്നാണ് ഐഎന്‍ജി വൈശ്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് നേതാവായ എസ്.എ. ശ്രീധര്‍ ആവശ്യപ്പെടുന്നത്.
ബാങ്കില്‍ ഏതാണ്ട് 10,000 ജീവനക്കാരുണ്ട്. ലയനത്തെ ജീവനക്കാരാരും തന്നെ എതിര്‍ക്കുന്നില്ല. എന്നാല്‍ കൊഡാക് മഹീന്ദ്ര ബാങ്കില്‍ ജീവനക്കാരുടെ സംഘടനകളൊന്നും തന്നെയില്ല. അതിനാല്‍ തന്നെ ജോലി സുരക്ഷയുടെ കാര്യത്തില്‍ ജീവനക്കാര്‍ വളരെ ആശങ്കാകുലരാണ്. ലയനത്തിന് ശേഷം തങ്ങളുടെ ഭാവി എന്താകുമെന്ന് അവര്‍ ഭയപ്പെടുന്നു. തൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറി രാമകൃഷ്ണ റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: