ഷില്ലോങ്: രാജ്യത്തിനകത്തുള്ള ഭീകരവാദികള്ക്കെതിരേയും കടുത്ത നടപടി വേണമെന്ന് മേഘാലയ മുഖ്യമന്ത്രി മുകുള്‍ സങ്മ അഭിപ്രായപ്പെട്ടു.
രാജ്യത്തിനു പുറത്തുള്ള ഭീകരര്‍ക്കെതിരേ മാത്രമല്ല അകത്തുള്ളവര്ക്കുമെതിരേ ശക്തമായ സംയുക്ത നടപടി വേണമെന്നും ആഭ്യന്തരമായാണ് ആദ്യം പ്രവര്‍ത്തിക്കേണ്ടതെന്നും സങ്മ പറഞ്ഞു. അസമില്‍ 80 വനവാസികള്‍ കൊലചെയ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അഭിപ്രായ പ്രകടനം.
രാജ്യത്തിനകത്തെ ഭീകരപ്രവര്‍ത്തന സംഘടനകളുടെ പ്രവര്‍ത്തനം സമൂഹത്തില്‍ അവശ്വാസം പടര്‍ത്തും. അതു തടയണം. ഇപ്പോള്‍ത്തന്നെ വൈകിയിരിക്കുന്നു, ദിവസംതോറും വിലപ്പെട്ട ജീവനുകളാണ് ഈ ക്രൂരതയില്‍ നഷ്ടമാകുന്നത്.
ഒട്ടേറെ പിഴവുകള്‍ കാലങ്ങളായി ഈരംഗത്തു സംഭവിച്ചിട്ടുണ്ട്. അത് എന്നെന്നേക്കുമുള്ള നേട്ടത്തിനായി തിരുത്തപ്പെടണം. കേന്ദ്രത്തിലും അസമിലും അധികാരത്തിലുള്ളവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേ കടുത്ത നടപടികളും നയങ്ങളും കൈക്കൊള്ളാന്‍ തയ്യാറാകണം, മുകുള്‍ സാങ്മ പറഞ്ഞു.
പരസ്പരം പഴിചാരുന്നതിനു പകരം എല്ലാവരുടെയും ഉത്തരവാദിത്തമായി ഏറ്റെടുത്ത് പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്ന് സങ്മ പറഞ്ഞു.
മേഘാലയ സര്‍ക്കാര്‍ രണ്ട് കടുത്ത ഗാരോ ഭീകരവാദ സംഘടനകളെ, എഎന്‍വിസി, എഎന്‍വിസി-ബി എന്നിവയെ, സമ്പൂര്‍ണ്ണമായി നിര്‍വീര്യമാക്കി. ഗാരോ ഹില്‍ പ്രദേശത്തെ അഞ്ച് ജില്ലകളിലെ മറ്റൊരു സംഘടനയുമായി സമാധാന ചര്‍ച്ച നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: