ന്യൂദല്‍ഹി: രാജ്യത്ത് സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നതിന്റെ ഭാഗമായി കുട്ടികളിലെ പ്രതിരോധ കുത്തിവെയ്പ്പിന്റെ അളവ് പ്രതിവര്‍ഷം അഞ്ചുശതമാനം വീതം ഉയര്‍ത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.
മിഷന് ഇന്ദ്രധനുഷ് എന്നുപേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ പ്രതിരോധ കുത്തിവെയ്പ്പ് നടത്താത്ത കുട്ടികളെയാണ് പ്രധാനമായും കേന്ദ്രീകരിക്കുന്നത്. ഡിഫ്തീരിയ, വില്ലന്‍ ചുമ, ടെറ്റനസ്, പോളിയോ, ക്ഷയരോഗം, അഞ്ചാംപനി, മഞ്ഞപിത്തം എന്നീരോഗങ്ങള്ക്കെതിരെയാണ് കുത്തിവെയ്പ്പ്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2009ല്‍ 61 ശതമാനം കുട്ടികള്‍ക്കാണ് കുത്തിവെയ്പ്പ് നടത്തിയിരുന്നത്. 2013ല്‍ ഇത് 63 ശതമാനമാക്കി. പ്രതിവര്‍ഷം പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത് അഞ്ചുശതമാനം വീതം വര്‍ദ്ധിപ്പിക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. 2020 ഓടെ രാജ്യത്തെ കുട്ടികളില്‍ പ്രതിരോധകുത്തിവെയ്പ്പ് പൂര്‍ണ്ണമായും നടപ്പാക്കുമെന്നും നദ്ദ അറിയിച്ചു. സദ്ഭരണദിനത്തില്‍ ഇതിന്റെ ലോഗോ പ്രകാശന ചടങ്ങും നടത്തിയിരുന്നു. മഴവില്‍ നിറത്തിലുള്ള ലോഗോയാണ് പുറത്തിറക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ രാജ്യത്തെ 201 ജില്ലകളിലാണ് മിഷന് നടപ്പിലാക്കുന്നത്. ഇതില്‍ 82 ജില്ലകളും യുപി, ബീഹാര്‍, മധ്യപ്രദേശ്, രാജ്യസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ്. പദ്ധതിയുടെ ഭാഗമായി ജനുവരി മുതല്‍ ജൂണ്‍വരെ പ്രത്യേക വാക്സിനേഷന് കാമ്പയിനുകളും മന്ത്രാലയം നടത്തുന്നുണ്ട്.
പള്‍സ്പോളിയോ പ്രതിരോധ വാക്സിനേഷനും ഇനിമുതല്‍ ഈ പദ്ധതിയിലാണ് ഉള്‍പ്പെടുത്തുക. സാങ്കേതിക സഹായങ്ങള്‍ക്കായി ഡബ്ല്യൂഎച്ഒ, യുണിസെഫ്, റോട്ടറി ഇന്റര്‍നാഷണല്‍, മറ്റ് സാമൂഹിക സംഘടനകളുടേയും സഹായം ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
29
പ്രതികരിക്കാൻ ഇവിടെ എഴുതുക: