ന്യൂദല്‍ഹി: പണം വാഗ്ദാനം ചെയ്തും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നടത്തുന്ന മതപരിവര്‍ത്തനം തടയാന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി വിജയ് സാംപ്ല. തട്ടിപ്പിലൂടെ മതം മാറ്റുന്നത് തടയാന്‍ ശക്തമായ നിയമം വേണം. ഇക്കാര്യത്തില്‍ കര്‍ശനമായ നിയമം കൊണ്ടുവരാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിക്കണമെന്നും സാമൂഹ്യനീതി-ശാക്തീകരണ വകുപ്പു മന്ത്രി കൂടിയായ സാംപ്ല ആവശ്യപ്പെട്ടു.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്ന ശേഷം ഭാരതത്തിന്റെ രാജ്യാന്തര അതിര്‍ത്തിയിലെ സ്ഥിതിവിശേഷം കൂടുതല്‍ മെച്ചപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ അതിര്‍ത്തിയില്‍ നിരന്തരം പ്രശ്നങ്ങളായിരുന്നു. നിരവധി തവണ നമുക്ക് നേരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രത്തില്‍ ശക്തമായ സര്‍ക്കാരാണുള്ളത്. അതിനാല്‍ അതിര്‍ത്തിയിലുണ്ടാകുന്ന അസ്വാഭാവിക സംഭവങ്ങള്‍ക്ക് ഉടനടി ചുട്ട മറുപടിയും നല്‍കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
പഞ്ചാബില്‍ ബിജെപിയും ശിരോമണി അകാലിദളുമായി അഭിപ്രായവ്യത്യാസമുണ്ടെന്നത് മാധ്യമ പ്രചാരണം മാത്രമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ചു തന്നെ മത്സരിക്കും. പഞ്ചാബ് റവന്യൂ മന്ത്രി ബിക്രം സിംഗ് മജീതിയയെ ഒരു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്താല്‍ അതിനര്‍ഥം മന്ത്രി ആ കേസില്‍ ഉള്പ്പെട്ടിട്ടുണ്ടെന്നല്ലെന്നും സാംപ്ല കൂട്ടിച്ചേര്‍ത്തു.
തെറ്റു ചെയ്തിട്ടുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കണം. എന്തായാലും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്സി മോര്‍ച്ച പുറത്തിറക്കിയ കലണ്ടര്‍ പ്രകാശിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: