ജെയ്പൂര്‍: രാജസ്ഥാനിലെ 16 മന്ത്രിമാരെയും കൊലപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം ഇ-മെയില്‍ ചെയ്ത 34 കാരന് പിടിയിലായതായി രാജസ്ഥാന് ഭീകരവിരുദ്ധ സേനയിലെ മുതിര്‍ന്ന പോലീസുദ്യോഗസ്ഥന് അറിയിച്ചു.
സംസ്ഥാനത്ത് ഭീകരാക്രമണം നടത്തുമെന്ന വ്യാജസന്ദേശം തയ്യാറാക്കിയ സുശീല്‍ ചൗധരി എന്നയാളാണ് കഴിഞ്ഞ രാത്രി പിടിയിലായത്. ഇന്റര്‍നെറ്റ് സേവനദാതാവായ ഗൂഗിള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എടിഎസ് ഇയാളെ സ്വവസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് എടിഎസ് എഡിജിപി അലോക് ത്രിപാഠി പറഞ്ഞു.
മെയില്‍ അയച്ച കമ്പ്യൂട്ടറിന്റെ ഐപി വിലാസം ലഭിച്ചയുടന്‍ തന്നെ ഇയാളെ പിടികൂടുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഇയാള്‍ക്ക് ഭീകരബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും പ്രതിയെ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 22നാണ് രാജസ്ഥാനിലെ 16 മന്ത്രിമാര്‍ക്കും അവരുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തില്‍ ഭീഷണി സന്ദേശം അടങ്ങിയ മെയില്‍ ലഭിച്ചത്. ഒരു വ്യാജ ഇ-മെയില്‍ വിലാസമുണ്ടാക്കിയ ശേഷം പ്രതി ഒരു സൈബര്‍ കഫേയില്‍ നിന്നും ഭീഷണി സന്ദേശം അയയ്ക്കുകയായിരുന്നെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭീഷണി സന്ദേശം വന്ന ഇ-മെയില്‍ വിലാസത്തിന്റെ ഉറവിടം തേടി എടിഎസ് ഇ-മെയില്‍ കമ്പനിയെ സമീപിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പ്രതി പിടിയിലായത്.
ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ, സാമൂഹ്യനീതിയും ശാക്തീകരണവും വകുപ്പു മന്ത്രി അരുണ്‍ ചതുര്‍വേദി തുടങ്ങിയ ക്യാബിനറ്റ് മന്ത്രിമാരടക്കമുള്ളവര്‍ക്കാണ് ഭീഷണി സന്ദേശം ഇ-മെയിലിലൂടെ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: