ന്യൂദല്‍ഹി: ഉത്തരഭാരതത്തില്‍ അതിശൈത്യം തുടരുന്നത് ട്രെയിന്‍ ഗതാഗതം താറുമാറാക്കി. ഇന്നലെ മാത്രം 8 ട്രെയിനുകള്‍ റദ്ദാക്കുകയും 79 ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയോടുകയും ചെയ്തതോടെ രാജ്യതലസ്ഥാനത്തേക്കും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കുമുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ യാത്ര സ്തംഭിച്ചു.
ദൂരക്കാഴ്ചയില്ലാത്തതാണ് ട്രെയിന്‍ ഗതാഗതത്തെ ബാധിക്കുന്നത്. ലോക്കോപൈലറ്റുമാര്ക്ക് സിഗ്നൈല് ലൈറ്റുകള്‍ കാണാനാവാത്തവിധമാണ് ശൈത്യം. ഇന്നലെ രാവിലെ 8.30ന് 700 മീറ്റര്‍ മാത്രമായിരുന്നു ദൂരക്കാഴ്ച. ഉച്ചയോടെ 1400 മീറ്ററായി കാഴ്ച ഉയര്‍ന്നതോടെയാണ് ട്രെയിനുകള്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രെയിനുകള്‍ 20 മണിക്കൂറിലേറെ വൈകിയാണ് ദല്ഹിയിലേക്കെത്തുന്നത്. വടക്കന്‍ റെയില്‍വേയുടെ എല്ലാ സര്‍വ്വീസുകളേയും അതിശൈത്യം ബാധിച്ചിട്ടുണ്ട്.
ഉത്തരഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും കൊടുംതണുപ്പാണ് രേഖപ്പെടുത്തുന്നത്. ദല്‍ഹിയില്‍ ഇന്നലെ കുറഞ്ഞ താപനില 6.3 ഡിഗ്രിയും കൂടിയ താപനില 16 ഡിഗ്രിയുമായിരുന്നു. ശരാശരിയിലും നാല്- ആറ് പോയിന്റുകള്‍ താഴെയാണ് താപനില. മൂടല്മഞ്ഞിന് കുറവു വന്നതിനാല്‍ വിമാനഗതാഗതത്തെ ബാധിച്ചിട്ടില്ല. വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശിലാണ് ഉത്തരഭാരതത്തില്‍ ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്. ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയില്‍ അതിശൈത്യമാണ്. സംസ്ഥാനത്ത് ഇതുവരെ ഇരുപതിലേറെപ്പേര്‍ മരിച്ചിട്ടുണ്ട്. ഹരിയാനയില്‍ രണ്ടുപേരും ഇന്നലെ മരിച്ചു. പഞ്ചാബ്, രാജസ്ഥാന്, ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ദല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലും ശൈത്യം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: