വാരണാസി: ഭാരത റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ യാതൊരു ഉദ്ദേശ്യവും ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ആദ്ദേഹം പറഞ്ഞു.
വാരണാസിയിലെ റെയില്‍വേ ഹൈപവര്‍ ഡീസല്‍ ലോക്കോമോട്ടീവ് വികസന പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 300 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. റെയില്‍വേ ആധുനികവത്കരണത്തിന് മുന്‍ഗണന നല്‍കുമെന്നും ഇതിനായി സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കുമെന്നും മോദി പറഞ്ഞു.
യാത്രചെയ്യുവാനുള്ള ഉപാധിമാത്രമല്ല രാജ്യത്തിന്റെ ആകമാന വികസനത്തിന് റെയില്‍വേക്ക് മുഖ്യപങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിലൂടെ ഏറ്റവും പിന്നോക്കമേഖലകളില്‍ വരെ വികസനം എത്തിക്കുവാനാകും.
ഭാരതത്തിന്റെ വികസനത്തിന്റെ നട്ടെല്ലാണ് റെയില്‍വേ. റെയില്‍വേയുടെ കാര്യപ്രാപ്തി വര്‍ധിപ്പിക്കുന്നതിനായി റെയില്‍വേ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ റെയില്‍വേ സ്റ്റേഷനുകളും വൈദഗ്ധ്യ വികസന പരിശീലന കേന്ദ്രങ്ങളായി മാറണം. ഒന്നോ രണ്ടോ മുറികളില്‍ അത്യാവശ്യ ഉപകരണങ്ങള്‍ സ്ഥാപിച്ച് യുവജനങ്ങള്‍ക്ക് പരിശീലനം നല്കുവാനാകണമെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: