അടല്‍ബിഹാരി വാജ്പേയിക്ക് ഭാരതരത്ന നല്‍കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് താങ്കളായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ അംഗീകരിക്കപ്പെടേണ്ടതല്ലേ?
മോദി സര്‍ക്കാര്‍ വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 സദ്ഭരണദിനമായി ആചരിക്കാന്‍ തീരുമാനിച്ചത് നിര്‍ണായകമാണെന്നാണ് ഞാന്‍ കരുതുന്നത്. ഭാരതരത്നയെക്കുറിച്ചാണെങ്കില് വാജ്പേയി രാജ്യത്തിന് നല്കിയ സംഭാവനകള്‍ക്കുള്ള പാരിതോഷികമായി ഞാന്‍ അതിനെ കാണുന്നില്ല. ഒരു ദേശാഭിമാനിയെന്ന നിലയ്ക്കും പ്രധാനമന്ത്രിയുടെ ചുമതല വഹിക്കാന്‍ കഴിഞ്ഞ വ്യക്തിയെന്ന നിലയ്ക്കും സ്വന്തം കടമ നിര്‍വഹിക്കുകയാണ് വാജ്പേയി ചെയ്തിട്ടുള്ളത്. ഒരാള്‍ ചെയ്യുന്ന കടമയ്ക്ക് പാരിതോഷികമായി ഭാരതരത്ന നല്‍കണമെന്ന് ഞാന്‍ കരുതുന്നില്ല. വാജ്പേയിക്ക് ഭാരതരത്ന നല്‍കണമെന്ന് ഞാന്‍ ഒരിക്കല്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. (മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗിനാണ് അദ്വാനി ഈ ശുപാര്‍ശ സമര്‍പ്പിച്ചത്) വാജ്പേയിയെപ്പോലുള്ള ഒരു ദേശാഭിമാനിക്ക് ഭാരതരത്ന നല്കിയാല് അത് ഏറ്റവും ഉചിതമായിരിക്കും.
വാജ്പേയിക്ക് ഭാരതരത്ന നല്‍കണമെന്ന് ആവശ്യമുയര്‍ന്നപ്പോഴൊക്കെ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് അതിന് താത്പര്യം പ്രകടിപ്പിക്കാതിരുന്നത്? തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗിയെ ആദരിക്കേണ്ടതില്ലെന്ന് കരുതിയാണോ ഇത്?
ഇതിനോട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭാരതരത്ന ആര്‍ക്ക് നല്‍കണം ആര്‍ക്ക് നല്‍കേണ്ടതില്ല എന്നൊക്കെ അവര്‍ തീരുമാനിക്കേണ്ടതായിരുന്നു. രാഷ്ട്രീയത്തില്‍ ഇല്ലാത്തവര്‍ക്കുപോലും ഭാരതരത്ന നല്‍കാവുന്നതാണ്. ഞാന്‍ അതിനെതിരല്ല. രാഷ്ട്രീയത്തില്‍ ഒരാള്‍ എന്താണോ, എന്തുചെയ്തുവെന്നോ നോക്കിയാവരുത് ഭാരതരത്നയ്ക്ക് പരിഗണിക്കേണ്ടത്. ഒരാളുടെ സമഗ്ര സംഭാവനകളും ഔന്നത്യവുമാണ് കണക്കിലെടുക്കേണ്ടത്.
കാലാവധി പൂര്‍ത്തിയാക്കിയ ഒരു സുസ്ഥിരമുന്നണി സര്‍ക്കാരിനെ നയിച്ചുവെന്നതാണ് വാജ്പേയിക്ക് ഭാരതരത്ന നല്കണമെന്നതിനുള്ള കാരണങ്ങളിലൊന്നായി താങ്കള്‍ ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ സമ്പൂര്‍ണ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ നരേന്ദ്രമോദി നയിക്കുകയാണ്. ഭാരതത്തില്‍ മുന്നണി രാഷ്ട്രീയത്തിന്റെയും മുന്നണി ഭരണത്തിന്റെയും കാലം കഴിഞ്ഞുവെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഞാനങ്ങനെ പറയുന്നില്ല. ഭാരതത്തെപ്പോലെ ഇത്രയേറെ വൈവിധ്യമുള്ള ഒരു രാജ്യത്ത് മറ്റൊരു മുന്നണി ഭരണം വന്നേക്കാമെന്ന് ഞാന്‍ കരുതുന്നുണ്ട്. സ്വാതന്ത്ര്യാനന്തരകാലത്തേതുപോലെ ഒറ്റപ്പാര്‍ട്ടി നയിക്കുന്നതോ വാജ്പേയി സര്ക്കാരിന്റേതുപോലത്തെയോ ഭരണം ഉണ്ടാവുക സ്വാഭാവികമാണ്. ഭാരതത്തില്‍ കുറെക്കാലത്തേക്ക് മുന്നണി സര്‍ക്കാരുകള്‍ ഇല്ലാതിരിക്കാം. ഭാരതത്തെപ്പോലുള്ള ഒരു രാജ്യത്ത് നിങ്ങള്‍ എന്തും പ്രതീക്ഷിക്കണം.
വാജ്പേയിയോടൊപ്പമുള്ള ജീവിതയാത്രയെ എങ്ങനെയാണ് കാണുന്നത്. 1984 ലെ രണ്ട് സീറ്റില്‍ നിന്ന് 1991 ലെ 120 സീറ്റിലേക്ക് ബിജെപി വളര്‍ന്നു. ഈ മാറ്റത്തോട് വാജ്പേയി എങ്ങനെയാണ് പ്രതികരിച്ചത്?
ഞങ്ങള്‍ സന്തോഷത്തിലായിരുന്നു. രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കാനുള്ള ഒരു അവസരവും പാഴാക്കരുതെന്ന് ഞങ്ങള്‍ കരുതി.
ബിജെപിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണക്കാരനായ ബിജെപി പ്രസിഡന്റ് എന്നാണ് ഭാരതരാഷ്ട്രീയത്തില്‍ താങ്കള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ജനസമ്പര്‍ക്കത്തിനായി താങ്കള്‍ നിരവധി രഥയാത്രകള്‍ നടത്തി. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടിവന്നപ്പോള്‍ വാജ്പേയിക്ക് വഴിമാറിക്കൊടുക്കുകയായിരുന്നു. ഇതിനുപിന്നിലെ രാഷ്ട്രീയചിന്ത എന്തായിരുന്നു?
അതെ, ഞാന്‍ വഴിമാറുകയായിരുന്നു.
പക്ഷേ അത് വാജ്പേയിയുടെ സ്വാഭാവിക ഇടമായിരുന്നു. ഞാന്‍ എല്ലായ്പ്പോഴും അടല്‍ജിയെ എന്റെ നേതാവായാണ് കണ്ടിട്ടുള്ളത്. എന്നുമാത്രമല്ല, അദ്ദേഹം എന്റെ മാതൃകാപുരുഷനുമാണ്. രാജ്യത്തിന്റെ നേതാവ് അദ്ദേഹത്തെപ്പോലെയാവണം. പ്രശ്നങ്ങളോടുള്ള സമീപനത്തിലും അതുപോലെതന്നെ സ്വന്തമായ നിരവധി നേട്ടങ്ങള്‍ക്കിടയിലും പുലര്‍ത്തുന്ന വിനയത്തിലും. പ്രധാനമന്ത്രിയായിരുന്ന കാലയളവിലുടനീളം ഒരിക്കല്‍പ്പോലും അദ്ദേഹം ഒരു തിരിച്ചടി നേരിട്ടതായി ഞാന്‍ കരുതുന്നില്ല.
വാജ്പേയി സജീവരാഷ്ട്രീയത്തില്‍നിന്നു വിരമിച്ചശേഷവും അദ്ദേഹം ഇടപെടേണ്ടിയിരുന്നു എന്ന് താങ്കള്‍ക്ക് തോന്നിയ ഒരുനിമിഷത്തെക്കുറിച്ച് പറയാമോ?
അങ്ങനെയൊന്നുള്ളതായി ഞാന്‍ കരുതുന്നില്ല. ഇന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ ദുഃഖം തോന്നി. ഇതിനുമുമ്പുള്ള എന്റെ എല്ലാ രഥയാത്രകള്‍ക്കും മാര്‍ഗദര്‍ശനം നല്കാന് വാജ്പേയി ഉണ്ടായിരുന്നു. ഈ യാത്രയ്ക്ക് അതില്ല എന്ന് ഏറ്റവും ഒടുവിലത്തെ യാത്രയില്‍ ഞാന്‍ പറയുകയുണ്ടായി.
(വാജ്പേയിക്ക് ഭാരതരത്ന പ്രഖ്യാപിക്കുന്നതിന്റെ മൂന്നുദിവസംമുമ്പ് സിഎന്‍എന്‍ ഐബിഎന്‍ ചാനലിന് നല്കിയ അഭിമുഖം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: