തിരുവനന്തപുരം: പാലക്കാടും വയനാട്ടിലും മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണങ്ങള്‍ക്കു ചുക്കാന്‍പിടിച്ചത് മാവോയിസ്റ്റ് സ്ലീപ്പിംഗ് സെല്ലുകള്‍. വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ലീപ്പിംഗ് സെല്ലുകളുടെ നേതൃത്വത്തിലുള്ളവര്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചതും വിവിധ ജില്ലകളിലുള്ള പ്രവര്‍ത്തകരെയാണ്. മുഖ്യധാരയിലുള്ള മാവോയിസ്റ്റ് അനുഭാവ സംഘടനകളുടെ നേതൃത്വത്തിലുള്ളവര്ക്കുപോലും ഈ സ്ലീപ്പിംഗ് സെല്ലുകളുടെ തലപ്പത്തുള്ളവരെ തിരിച്ചറിയാനായിട്ടില്ല.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധ സംഘടനകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ജോലികളിലും സ്ലീപ്പിംഗ് സെല്ലിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും ചെറുതും വലതുമായ ആക്രമണങ്ങള്‍ നടത്തി ഭരണകൂടത്തെ ഞെട്ടിക്കാനാണ് ഇവര്‍ക്ക് മാവോയിസ്റ്റ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അക്രമികള്‍ പിടിക്കപ്പെട്ടാലും ഇത്തരത്തില്‍ മറഞ്ഞിരിക്കുന്നവര്‍ പിടിയിലാവരുതെന്ന് ധാരണയുള്ളതിനാല്‍ പ്രത്യക്ഷത്തില്‍ മാവോയിസ്റ്റ് അനുഭാവം പുലര്‍ത്തുന്ന സംഘടനകളുമായി ഇവരെ മാവോയിസ്റ്റ് നേതൃത്വം ബന്ധപ്പെടുത്തിയിട്ടില്ല. തമ്മില്‍ മുന്‍പരിചയമില്ലാത്തവരെ വിവിധ ജില്ലകളില്‍ നിന്നും ആക്രമണത്തിന് നിയോഗിക്കാനും നിര്‍ദ്ദേശമുണ്ട്.
ഇതിനിടെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ വനാതിര്‍ത്തികളോടു ചേര്‍ന്നു കിടക്കുന്ന പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു.
ഈ സ്റ്റേഷനുകളില്‍ വേണ്ടത്ര ആയുധങ്ങളില്ലെന്നും ആള്ബലമില്ലെന്നും മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാല്‍ പ്രത്യേക കരുതല്‍ വേണമെന്നും രണ്ട് വര്‍ഷം മുമ്പ് തന്നെ ഡിജിപി ആഭ്യന്തര വകുപ്പിനെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര വകുപ്പ് ഇക്കാര്യം ഗൗരവമായെടുത്തില്ല.
ഇതിനിടെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ വനാതിര്‍ത്തിയിലുള്ള 34 പോലീസ് സ്റ്റേഷനുകളില്‍ ആക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ് മുന്നറിയിപ്പ് നല്കി. ഇതേ തുടര്‍ന്ന് ഈ സ്റ്റേഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനും 40 വയസ്സിനു താഴെയുള്ള പോലീസുകാരെ നിയോഗിക്കാനും തീരുമാനമായി.
നിലവിലുള്ള ആയുധങ്ങളുടെ പ്രവര്‍ത്തനമികവ് പരിശോധിക്കാനും ആവശ്യമായ ആധുനിക ആയുധങ്ങള്‍ എത്തിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 34 സ്റ്റേഷനുകളില്‍ സെന്‍സിറ്റീവായ സ്റ്റേഷനുകള്‍ കണ്ടെത്തി പ്രത്യേക ആയുധപരിശീലനം ലഭിച്ച പോലീസുകാരെ നിയോഗിക്കും.
തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങളുടെ പ്രത്യേക അലവന്‍സ് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മാവോയിസ്റ്റുകളെ നേരിടാന്‍ നിയോഗിച്ച തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളുടെ പ്രത്യേക അലവന്‍സുകള്‍ എജിയുടെ വിയോജിപ്പിനെതുടര്ന്നാണ് വെട്ടിക്കുറച്ചത്. പ്രത്യേക സാഹചര്യത്തില്‍ ഇത് പുനഃസ്ഥാപിക്കുന്നതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് സേനയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: