ലക്നൗ: ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തില്‍ 31 പേര് മരിച്ചു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 28 വരെ സ്കൂളുകളെല്ലാം അടയ്ക്കാനും ട്രെയിന്‍ ഗതാഗതത്തിന് കാലതാമസം വരുത്താനും അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച മുതല്‍ രൂക്ഷമായ കാലാവസ്ഥയെത്തുടര്‍ന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ എട്ട് പേര് മരിച്ചിരുന്നു. ശക്തമായ മഞ്ഞുവീഴ്ച തുടരുന്നതില്‍ അവധ് മേഖലയില്‍ എട്ടും മീററ്റിലൂം കാണ്‍പൂരിലും രണ്ടുപേര്‍ വീതവും മൊറാദാബാദില്‍ ഏഴും അലിഗഢില്‍ ആറുപേരുമാണ് മരിച്ചത്. 150ലധികം ട്രെയിനുകളാണ് വെളിച്ചക്കുറവുമൂലം ഓട്ടം നിര്‍ത്തിവെച്ചിരിക്കുന്നത്.
പഞ്ചാബ് മെയില്‍, സരയൂ-യമുന എക്സ്പ്രസ്, ന്യൂദല്‍ഹി-ജല്‍പയ്ഗുരി എക്സ്പ്രസ്, കോട്ട-പാറ്റ്ന എക്സ്പ്രസ്, സദ്ഭാവന എക്സ്പ്രസ്, കുംഭ് എക്സ്പ്രസ്, വൈശാലി എക്സ്പ്രസ് കൂടാതെയുള്ള മറ്റ് ട്രെയിനുകള്‍ക്കും 10 ഉം 12 ഉം മണിക്കൂറുകളുടെ കാലതാമസമാണ് ഉണ്ടായിട്ടുള്ളതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ചയുണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ന്യൂദല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ആറുമണിക്കൂറിലധികം കാലതാമസം ഉണ്ടായിട്ടുണ്ട്. കൂടാതെ ജെറ്റ് എയര്‍വേയ്സ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുമുണ്ട്.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍ ഡിസംബര്‍ 28 വരെ അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും അതിശൈത്യാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: