തൃശൂര്‍: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ പേഴ്സനല്‍ സ്റ്റാഫിലെ മുന്‍ അംഗവും ആലപ്പുഴയില്‍ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ ഒന്നാം പ്രതിയുമായ ലതീഷ് ബി. ചന്ദ്രന് തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ആര്.കെ. ജയരാജിന്റെ മുന്നില്‍ ഹാജരായി. മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യംചെയ്യലുകള്‍ക്കൊടുവില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെ ക്രൈം ബ്രാഞ്ച് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഉച്ചയ്ക്ക് ഒന്നേകാലോടെ അഭിഭാഷകനൊപ്പം തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. കീഴടങ്ങുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരെ കണ്ട ലതീഷ് വികാരാധീനനായി. അരിയാഹാരം കഴിക്കുന്നവരാരും താന്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ത്തകേസില്‍ പ്രതിയാണെന്ന് വിശ്വസിക്കില്ലെന്നായിരുന്നു ഇയാളുടെ ആദ്യപ്രതികരണം. രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായിട്ടാണ് താന്‍ പ്രതിയാക്കപ്പെട്ടത്. പിണറായി പക്ഷമാണോ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന ചോദ്യത്തിന് തന്നെ ആജീവനാന്തം ജയിലില്‍ അടയ്ക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നായിരുന്നു വിതുമ്പലോടെയുള്ള ലതീഷിന്റെ മറുപടി.
തനിക്ക് ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുണ്ടെന്നും അവരുടെ ജീവന്‍കൂടിയാണ് തകരുന്നതെന്നും അയാള്‍ പറഞ്ഞു. ക്രൈം ബ്രാഞ്ച് എസ്.പി ജയരാജിന്റേയും ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി:എം.വി രാജേന്ദ്രന്റേയും നേതൃത്വത്തിലുള്ള അന്വേഷണസംഘം അഞ്ച് മണിക്കൂറോളും ലതീഷിനെ ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ സംഭവത്തില്‍ ഇയാള്‍ക്കുള്ള പങ്ക് വ്യക്തമാക്കപ്പെട്ടതായി സംഘം പറഞ്ഞു. പല ചോദ്യങ്ങളോടും ലതീഷ് സഹകരിച്ചില്ല. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ബലിയാടാണ് താനെന്ന് ലതീഷ് പറഞ്ഞു. ആരാണ് ബലിയാടാക്കുന്നതെന്നുള്ള ചോദ്യത്തിന് മറുപടിപറഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: