ന്യൂദല്‍ഹി: പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികള്‍ക്കും സഭയില്‍ സംസാരിക്കാനുള്ള സമയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസാരിക്കുന്നതിനിടെ ക്ഷീണിതനായ എ.സമ്പത്ത് എംപി ലോക്സഭയില്‍ കുഴഞ്ഞുവീണു.
ഓടിയെത്തി പ്രഥമശുശ്രൂഷ നല്‍കിയത് കേന്ദ്രമന്ത്രിസഭാംഗങ്ങളായ ഡോക്ടര്‍മാര്‍. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഡപ്യൂട്ടി സ്പീക്കറിനുനേരെ ആര്‍ജെഡിയുടെ പപ്പുയാദവിന്റെ കടലാസുചുരുട്ടിയേറിനും പ്രതിപക്ഷത്തെ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ബഹളത്തിനുമിടയിലാണ് എ.സമ്പത്ത് ശ്വാസതടസ്സമനുഭവപ്പെട്ട് തളര്‍ന്നുവീണത്. പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികള്‍ക്കും സംസാരിക്കാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമ്പത്ത് ഡപ്യൂട്ടി സ്പീക്കര്‍ക്കുനേരെ ബഹളമുയര്‍ത്തി സംസാരിച്ചതോടെ യാണ് രക്തസമ്മര്‍ദ്ദം ഉയര്‍ന്നത്.
ഇതോടെ ഇരിപ്പിടത്തില്‍ കുഴഞ്ഞിരുന്ന എംപിക്കു സഹായവുമായി കേന്ദ്രമന്ത്രിസഭാംഗങ്ങളായ ഡോ.ഹര്‍ഷവര്‍ദ്ധനും ഡോ. ജിതേന്ദ്രസിങ്ങും ഓടിയെത്തി പ്രഥമ ശുശ്രൂഷ നല്കി.തുടര്‍ന്ന് പാര്‍ലമെന്റിലെ ഡോക്ടര്‍മാരും എംപിയെ പരിശോധിച്ചു. കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി എം. വെങ്കയ്യ നായിഡുവും എംപിയുടെ അടുത്തെത്തി. ഇതിനിടെ പത്തുമിനുറ്റ് നേരം സഭ നിര്‍ത്തിവച്ചു.
പാര്‍ലമെന്റ് അനക്സിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപി അല്പ്പനേരത്തിനകം സാധാരണ നിലയിലെത്തി. എങ്കിലും ക്ഷീണം അനുഭവപ്പെട്ട സമ്പത്തിനോട് പൂര്‍ണ്ണവിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ സഭ വീണ്ടും സമ്മേളിച്ചെങ്കിലും എംപി ആശുപത്രിയിലാണെന്ന് ചൂണ്ടിക്കാട്ടിയതോടെ അരമണിക്കൂര്‍ നേരത്തേക്കുകൂടി സഭ നിര്‍ത്തിവെച്ചു.
ലോക്സഭയില്‍ ഇന്നലെ രാവിലെമുതല്‍ തന്നെ മതപരാവര്‍ത്തന വിഷയത്തില്‍ ബഹളമായിരുന്നു. കോണ്‍ഗ്രസിലെ കെ.സി വേണുഗോപാല്‍ കേരളത്തിലെ ആലപ്പുഴയില്‍ നടന്ന മതപരാവര്‍ത്തന ചടങ്ങിനെപ്പറ്റി ശൂന്യവേളയില്‍ സംസാരിച്ചു. സംസ്ഥാന സര്‍ക്കാരാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ടതെന്നും കേന്ദ്രസര്‍ക്കാരിന് യാതൊന്നും ചെയ്യാനില്ലെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉത്തരം നല്കി. വേണുഗോപാലിന്റെ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെന്നും അവരോട് നടപടി എടുക്കാന്‍ പറയാനും വെങ്കയ്യ നായിഡു പറഞ്ഞു.
ഇതോടെ ബഹളം ശക്തമായി.തുടര്‍ന്ന് 2.25 വരെ പിരിഞ്ഞ സഭ പിന്നീട് ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ രംഗത്തെത്തി. ഇതിനിടെ പപ്പു യാദവ് ഡപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈക്കുനേരെ കടലാസു ചുരുട്ടി എറിഞ്ഞതോടെ തമ്പിദുരൈ ചെയര്‍ ഉപേക്ഷിച്ചു പോയി. പത്തു മിനുറ്റു കഴിഞ്ഞ് തിരികെ എത്തിയ തമ്പിദുരൈ പപ്പുയാദവ് ചെയറിനെ അപമാനിച്ചെന്നും കടലാസെറിഞ്ഞെന്നും പറഞ്ഞു. പപ്പു യാദവ് ഇതിനു നിരുപാധികം മാപ്പു പറഞ്ഞു. ഇതിനുപിന്നാലെയായിരുന്നു സമ്പത്തിന്റെ കുഴഞ്ഞുവീഴലുള്പ്പെടെ നടന്നത്.
രാജ്യസഭയില്‍ ശൂന്യവേളയും ചോദ്യോത്തരവേളയും മതപരാവര്‍ത്തന വിഷയത്തില്‍ സ്തംഭിച്ചു. ഉച്ചയ്ക്ക് ശേഷം സഭചേര്‍ന്നപ്പോഴും പ്രതിപക്ഷം നടപടികള്‍ തടസ്സപ്പെടുത്തിയതോടെ ഇന്നത്തേക്ക് സഭ പിരിഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: