ആലപ്പുഴ: വിഭാഗീയത രൂക്ഷമായ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി യോഗത്തില്‍ കയ്യാങ്കളി. ജില്ലാ സെക്രട്ടറി രാജി ഭീഷണി മുഴക്കി ഇറങ്ങിപ്പോയി. അംഗങ്ങള്‍ തമ്മില്‍ ‘വാടാ പോടാ’ വിളികളുമുണ്ടായി. പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിക്കല്‍ ഉള്‍പ്പടെ നടന്ന ആലപ്പുഴയില്‍ സിപിഎം ഇതോടെ കടുത്ത പ്രതിസന്ധിയിലായി.
പാര്‍ട്ടി സമ്മേളന വാര്‍ത്തകള്‍ ചോരുന്നതിന്റെ പേരിലാണു ഇന്നലെ ജില്ലാ കമ്മറ്റി യോഗത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞദിവസം ആലപ്പുഴയിലെ മുതിര്‍ന്ന നേതാവും ജില്ലാ കമ്മറ്റിയംഗവുമായ എ. രാഘവന് പാര്‍ട്ടിയിലെ തമ്മിലടിയിലും വിഭാഗീയതയിലും മനംനൊന്ത് സജീവ പ്രവര്‍ത്തനം ഉപേക്ഷിക്കുകയാണെന്നു കാട്ടി സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതടക്കം പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നത് ജില്ലാ കമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചിലരാണെന്നു ജി. സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ അമ്പലപ്പുഴ ഏരിയാ സെക്രട്ടറി എച്ച്. സലാം തുറന്നടിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.
ഇതിനെ എതിര്‍ത്തു വിഎസ്-ഐസക് പക്ഷക്കാരനായ മാരാരിക്കുളം ഏരിയാ സെക്രട്ടറി കെ.ഡി. മഹീന്ദ്രന് രംഗത്തെത്തി. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ‘എടാ പോടാ’ വിളികളുമുണ്ടായി. കയ്യാങ്കളിയിലെത്തിയപ്പോള്‍ മറ്റംഗങ്ങള്‍ പിടിച്ചുമാറ്റുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ സജി ചെറിയാന് സലാമിനെ പിന്തുണച്ച് സംസാരിച്ചതോടെ അംഗങ്ങള്‍ ഇരുചേരിയായി തിരിഞ്ഞ് വാക്പോരും ഏറ്റുമുട്ടലുമായി.
ഒടുവില്‍ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു താന്‍ സ്ഥാനമൊഴിയുകയാണെന്നു പ്രഖ്യാപിച്ച് കമ്മറ്റിയില്‍ നിന്നിറങ്ങിപ്പോയി. അടുത്തമാസം നടക്കുന്ന ജില്ലാ സമ്മേളനത്തോടെ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതാണ്. ഇനിയിപ്പോള്‍ ഒരുനിമിഷം പോലും തുടരാന്‍ താത്പര്യപ്പെടുന്നില്ല, ആക്ടിങ് സെക്രട്ടറിയെ നിയോഗിച്ച് ജില്ലാ സമ്മേളനം നടത്തിക്കോളൂവെന്നും ചന്ദ്രബാബു തറപ്പിച്ചുപറഞ്ഞു.
എന്നാല്‍ ഒത്തുതീര്‍പ്പിനു പോലും തയാറാകാതെ ഒരു ജില്ലാ സെക്രട്ടറിയേറ്റംഗത്തിന് സെക്രട്ടറിയുടെ ചുമതല നല്‍കണമെന്ന നിലപാടിലായിരുന്നു സുധാകരപക്ഷം. ഓഫീസ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം. സുരേന്ദ്രനെ മാറ്റി സുധാകരന് ഒപ്പമുള്ള ആര്. നാസറിന് ചുമതല നല്‍കണമെന്നും ജില്ലാസെക്രട്ടറിയെ എതിര്‍ക്കുന്നവര്‍ ആവശ്യപ്പെട്ടു. ഇതോടെ യോഗം പൂര്‍ത്തിയാക്കാന്‍ പോലും കഴിയാതെ പിരിയേണ്ടിവന്നു. ജി. സുധാകരന് അടക്കം മുതിര്‍ന്ന സംസ്ഥാന നേതാക്കളാരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. വിഭാഗീയത രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ കമ്മറ്റി യോഗം പോലും ചേരാന്‍ കഴിയാത്ത ഗതികേടിലായിരിക്കുകയാണ് സിപിഎം.
സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നേതാക്കളും അണികളും തമ്മിലടിക്കുന്നത് സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളെയും ബാധിച്ചു. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ ജില്ലാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ഉള്‍പ്പെടെയുള്ള പ്രമുഖരെ അടുത്ത ദിവസങ്ങളില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിരിക്കെയാണ്. ഇതിനിടെയാണ് ജില്ലാ കമ്മറ്റി യോഗം കയ്യാങ്കളിയില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: