തൃശൂര്‍: ‘ഹിന്ദുവിനെ മതംമാറ്റാം. എന്നാല്‍ മതംമാറിയവര്‍ തിരിച്ച് ഹിന്ദുക്കളാകരുത്’. രാജ്യത്തെ രണ്ടാംകിട പൗരന്മാരാണോ ഹിന്ദുസമൂഹമെന്ന ചോദ്യം ഒരിക്കല്‍ക്കൂടി ഉയര്‍ത്തുന്നു ഘര്‍ വാപസി വിവാദമാക്കുന്ന ‘മതേതര’ പ്രസ്ഥാനക്കാരുടെ നിലപാടുകള്‍. മതപരിവര്‍ത്തനം രാജ്യത്ത് സജീവചര്‍ച്ചയാകുമ്പോള്‍ മതേതരര്‍ എന്ന് സ്വയം അവകാശപ്പെടുന്നവരുടെ ഇരട്ടത്താപ്പും കൂടിയാണ് വെളിപ്പെടുന്നത്. എത്രത്തോളം ഹിന്ദു വിരുദ്ധമാണ് സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെന്നും ഘര്‍ വാപസി ചൂണ്ടിക്കാണിക്കുന്നു.
ജിഹാദികളും ക്രൈസ്തവ സംഘടനകളും മതപരിവര്‍ത്തനത്തിന്റെ മൊത്തക്കച്ചവടം നടത്തുമ്പോള്‍ മതംമാറ്റം മൗലികാവകാശമാണെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. അപ്പോഴില്ലാത്ത മതേതര പ്രതിസന്ധിയാണ് ഏതാനുംപേര്‍ സ്വധര്‍മ്മത്തിലേക്ക് തിരികെയെത്തുമ്പോള്‍ ഇവരെ അസ്വസ്ഥമാക്കുന്നത്. ആദിവാസി വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ ചൂഷണം ചെയ്തും അത്ഭുത(?) രോഗശാന്തി നടത്തിയും ക്രിസ്ത്യന്‍ മിഷണറിമാര്‍ ഹിന്ദുവിഭാഗങ്ങളെ മതംമാറ്റിക്കൊണ്ടിരിക്കുന്നു. സാമൂഹ്യ ദുരാചാരങ്ങള്‍ വിശ്വാസത്തിന്റെ കുഴപ്പമാണെന്ന് പ്രചരിപ്പിച്ച് മതംമാറ്റിയവര്‍ ‘പാപി’കളായി തന്നെ മാറ്റിനിര്‍ത്തപ്പെട്ടതാണ് ഇപ്പോഴത്തെ തിരിച്ചുവരവിന് കാരണം.
‘ദളിത് ക്രൈസ്തവര്‍’ എന്ന പദം തന്നെ ഹിന്ദുസമൂഹത്തില്‍ ഏല്‍പ്പിച്ചിരിക്കുന്ന മതപരിവര്‍ത്തന മുറിവിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വിദേശഫണ്ടിന്റെ പിന്‍ബലത്തില്‍ പൂര്‍ണമായും ക്രൈസ്തവവല്ക്കരിക്കപ്പെട്ട് കഴിഞ്ഞു. ഇതില്‍ ദുഃഖിതരാകാത്തവര് പുനഃപരിവര്ത്തനത്തില് ആശങ്കപ്പെടുന്നതില്‍ അടിസ്ഥാനമില്ല.
ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ മതംമാറ്റപ്പെട്ടപ്പോള് മൗനത്തിലായിരുന്ന സിപിഎമ്മും കോണ്‍ഗ്രസുമാണ് ഇപ്പോള്‍ ബഹളം വെക്കുന്നത്.
പുനഃപരിവര്‍ത്തനം തടയണമെന്നാണ് പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടത്. ഹിന്ദുക്കളെ മതംമാറ്റുന്നത് തെറ്റല്ല. അത് വ്യക്തിസ്വാതന്ത്ര്യത്തില്പ്പെടും. നിര്‍ബന്ധിത മതംമാറ്റം നിരോധിക്കലും പുനഃപരിവര്‍ത്തനവും ന്യൂനപക്ഷ അവകാശത്തെ ഹനിക്കലാണെന്ന് അതേ പാര്‍ട്ടി പറയുന്നു. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനവിഭാഗം അവകാശങ്ങളില്ലാത്ത രണ്ടാംകിടയാണെന്ന സിപിഎം നിലപാട് ഹിന്ദുസമൂഹത്തെ അപമാനിക്കലാണ്.1981ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് മീനാക്ഷിപുരത്തെ കൂട്ടമതംമാറ്റം നടന്നത്. 800 ഹിന്ദുക്കളെ ഒറ്റദിവസംകൊണ്ട് മുസ്ലിങ്ങളാക്കിയ മീനാക്ഷിപുരം റഹ്മത്ത് നഗറായി മാറി.
ഇന്ദിരാഗാന്ധിയുടെ ഭരണത്തില്‍ നടന്ന മതംമാറ്റത്തില്‍ വേദനിക്കാത്ത കോണ്‍ഗ്രസുകാരും ‘മോദിയുടെ ഭരണ’ത്തിലെ ഘര്‍ വാപസിക്കെതിരെ നിലവിളിക്കുന്നുണ്ട്. ഇതിനിടയിലും ബീഹാറിലും ഉത്തര്‍പ്രദേശിലും ഹിന്ദുകുടുംബത്തെ മതംമാറ്റിയെങ്കിലും ആരും പ്രതികരിച്ചു കണ്ടില്ല. പുനഃപരിവര്‍ത്തനം സംഘര്‍ഷത്തിലേക്ക് വഴിവെക്കുമെന്നാണ് മറ്റൊരു വാദം. ലക്ഷക്കണക്കിന് ഹിന്ദുക്കളെ മതം മാറ്റിയപ്പോഴില്ലാത്ത കലാപം തിരിച്ച് വരവിലൂടെ ഉണ്ടാകുന്നുണ്ടെങ്കില്‍ അതിന് കാരണം ന്യൂനപക്ഷങ്ങളാണെന്ന് സമ്മതിക്കുകയാണ് ഇത്തരം പ്രസ്താവനകള്‍.
മതപരിവര്‍ത്തനത്തോടുള്ള എതിര്‍പ്പ് ആത്മാര്‍ത്ഥമെങ്കില്‍ നിയമംമൂലം നിരോധിക്കാനുള്ള നടപടികള്‍ക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമനിര്‍മാണത്തിന് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയപ്പോഴാണ് എതിര്‍പ്പുകാരുടെ ഇരട്ടത്താപ്പ് പുറത്തായത്. പുനഃപരിവര്‍ത്തനം മാത്രമാണ് അവര്‍ക്ക് നിരോധിക്കേണ്ടത്. മതേതരത്വം മതംമാറാനുള്ള ഉപാധിയായി മാറുന്ന ദയനീയ കാഴ്ചയാണ് ഭൂരിപക്ഷ ഹിന്ദുവിന്റെ ഭാരതത്തില്‍. മതേതരത്വം സംരക്ഷിക്കേണ്ടത് ഹിന്ദുവിന്റെ മാത്രംബാധ്യതയായി മാറുന്നിടത്താണ് പുനര്ചിന്തയും അനിവാര്യമായി മാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: