തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കുടിശികയായ മൂന്നു മാസത്തെ പെന്ഷന് ഉടന്‍ കൊടുത്തുതീര്‍ക്കാന്‍ തീരുമാനം. ഡിസംബര്‍ 24 മുതല്‍ മുടങ്ങിയ പെന്ഷന് വിതരണം ചെയ്തു തുടങ്ങും. 15,000 രൂപ വരെ പെന്‍ഷനുള്ളവര്‍ക്ക് അവരുടെ പെന്ഷന് തുക പൂര്‍ണമായും ലഭിക്കും.
അതിന് മുകളിലുള്ളവര്‍ക്ക് ബാക്കി തുക ഗഡുക്കളായി 2015 ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായി വിതരണം ചെയ്യും. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പെന്‍ഷനും ഇതേ ക്രമത്തില്‍ വിതരണം ചെയ്യും. ബാക്കി തുക ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിതരണം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഗതാഗതമന്ത്രിയും കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ ഉണ്ടായത്.
കെഎസ്ആര്‍ടിസി പെന്ഷന് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ പാക്കേജിന് രൂപം നല്കാന് തീരുമാനിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ പെന്ഷന് ഫണ്ട് നിലവില്‍ വരും. പെന്ഷന് ഫണ്ടിലേക്ക് കെഎസ്ആര്‍ടിസി 20 കോടി രൂപ വീതം പ്രതിമാസം നല്‍കും.
സര്‍ക്കാറും തുല്യമായി 20 കോടി വീതം നല്‍കുമെന്ന് യോഗത്തിലെ തീരുമാനങ്ങള്‍ വിവരിച്ച് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. കെടിഡിഎഫ്സിയില്‍ നിന്ന് കെഎസ്ആര്‍ടിസി എടുത്തിട്ടുള്ള വായ്പ ദേശസാത്കൃത ബാങ്കുകളിലേക്ക് മാറ്റും. വന്‍ പലിശ ഈടാക്കുന്ന കെടിഡിഎഫ്സിയില്‍ നിന്ന് ദേശസാത്കൃത ബാങ്കുകളിലേക്ക് മാറുന്നതിലൂടെ കോടികള്‍ ലാഭിക്കാനാകുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്കിയ വായ്പ ഇക്വിറ്റിയായി മാറ്റും. കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി ദിവസേന 60 ലക്ഷം രൂപ അധിക വരുമാനമുണ്ടാക്കും. നഷ്ടത്തിലോടുന്ന സര്‍വീസുകളില്‍ 25 ശതമാനം നിര്‍ത്തലാക്കി പകരം ലാഭകരമായ റൂട്ടിലേക്ക് മാറ്റും. ഇതുവഴി 35 കോടി രൂപ ലാഭിക്കാനാകുമെന്ന് കണക്കാക്കുന്നതായും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ല. ഇനി കൂടുതല്‍ യാത്രാ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമുണ്ടായി. മാനേജ്മെന്റില്‍ പ്രൊഫഷണലിസം കൊണ്ടുവരാനായി മിഡില്‍ ലെവല്‍ മാനേജ് മെന്റിലേക്ക് 40 ശതമാനം പേരെ നേരിട്ട് റിക്രൂട്ട് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: