തിരുവനന്തപുരം: മതംമാറ്റത്തെക്കുറിച്ച് ദേശീയ സംവാദവും പൊതുചര്‍ച്ചയും നടത്താന്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവണമെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. സ്വധര്‍മ്മത്തിലേക്ക് മടങ്ങുവാനുള്ള പൗരന്റെ മതസ്വാതന്ത്ര്യാവകാശം പരിരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
നിര്‍ബന്ധിച്ചോ തെറ്റിദ്ധരിപ്പിച്ചോ, പ്രലോഭിപ്പിച്ചോ മതം മാറ്റുവാന്‍ നടത്തുന്ന ഏതൊരു ശ്രമത്തെയും ഫലപ്രദമായി തടയുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തണം. ഇത്തരത്തില്‍ മതസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ട സര്‍ക്കാരും ആഭ്യന്തര മന്ത്രിയും ഹിന്ദുമതത്തിലേക്കുള്ള മടങ്ങിവരവിനെ വര്‍ഗ്ഗീയ പ്രശ്നമായി ചിത്രീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്, കുമ്മനം പറഞ്ഞു.
പരസ്യമായി ആയിരക്കണക്കിന് ഹിന്ദുക്കളെ കേരളത്തില്‍ മതംമാറ്റിയപ്പോള്‍ നിശ്ശബ്ദം നോക്കി നിന്ന സംസ്ഥാന ആഭ്യന്തരമന്ത്രി, ഇപ്പോള്‍ ഹിന്ദുധര്‍മ്മത്തിലേക്കുള്ള മടങ്ങി വരവിനെ ശക്തിയായി എതിര്‍ക്കുമെന്ന് പറയുന്നത് പക്ഷപാതപരവും മതവിവേചനവുമാണ്. സ്വന്തം ഇഷ്ടമനുസരിച്ച് ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങിവരുവാന്‍ ഏതൊരു പൗരനും അവകാശമുണ്ട്. അതിനാലാണ് 1966 ല്‍ നാല് ഹിന്ദു സംഘടനകള്‍ക്ക് മതം മാറ്റ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുവാന് സര്‍ക്കാര്‍ അധികാരം നല്‍കിക്കൊണ്ട് ഉത്തരവിട്ടത്.
ഈ സംഘടനകള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നാളിതുവരെ ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി മതം മാറ്റത്തിന് സര്‍ക്കാര്‍ തന്നെ ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ, ഇപ്പോള്‍ നടക്കുന്ന “ഘര്‍വാപസി എന്ന ചടങ്ങിനെ വലിയ കുറ്റകൃത്യമായി കേരള സര്‍ക്കാരും സിപിഎമ്മും, കോണ്‍ഗ്രസും ആരോപിക്കുന്നത് അര്‍ത്ഥശൂന്യമാണ്. മതന്യൂനപക്ഷ സമുദായങ്ങളില്‍ ഭയാശങ്കകള്‍ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
25 ലക്ഷം വരുന്ന പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ 20 വര്‍ഷം മുമ്പ് ‘പരിവര്‍ത്തിത ക്രൈസ്തവ കോര്പ്പറേഷന്’രൂപീകരിച്ച് കോടികളുടെ പ്രോജക്ടുകള്‍ വഴി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അവരുടെ മതംമാറ്റത്തെ അംഗീകരിച്ച സര്‍ക്കാര്‍ ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചു വരുന്നതിനെ മാത്രം ശക്തിയായി എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങളോട് വ്യക്തമാക്കണം.
ഹിന്ദുധര്‍മ്മം സ്വീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്സും സിപിഎമ്മും കൈകോര്‍ത്തു പിടിച്ച് സംഘടിതമായി രംഗത്തു വന്നിട്ടുള്ളത് അപലപനീയമാണ്. ഹിന്ദുക്കളുടെ അടിസ്ഥാനാവശ്യങ്ങളും മൗലികാവകാശങ്ങളും നിഷേധിക്കുന്നതില്‍ നാളിതുവരെ പുലര്‍ത്തിയ അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോഴത്തെ അവരുടെ നിലപാടിലും നിഴലിച്ചു കാണുന്നത്. സത്യസന്ധവും വസ്തുനിഷ്ഠവുമായ ഒരു വിലയിരുത്തലിന് ഈ രാഷ്ട്രീയ നേതൃത്വങ്ങള്‍ മുന്നോട്ടുവരണം. അതിന് വേണ്ടി ദേശീയ സംവാദത്തിനും പൊതുചര്‍ച്ചയ്ക്കും തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: