മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം ‘സദ്ഭരണദിന’മായി ആഘോഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിവാദത്തിലാക്കാനുള്ള സംഘടിത നീക്കം അല്പ്പത്തമെന്നേ പറയാനൊക്കൂ. ക്രിസ്തുമസ് ദിനത്തിലാണ് വാജ്പേയിയും ജനിച്ചത്. ഈ ക്രിസ്തുമസ് ദിനത്തില്‍ വാജ്പേയിക്ക് 90 വയസ്സാവുകയാണ്. ഭരതരാഷ്ട്രീയത്തിലെ അതികായനും ജനപ്രിയ ജനനായകനുമാണ് വാജ്പേയി.
അരനൂറ്റാണ്ടുകാലം പാര്‍ലമെന്റ് അംഗമായിരുന്ന വാജ്പേയി ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നുകൊണ്ടാണ് രാഷ്ട്രീയത്തിന്റെ ഉപരിപഠനത്തില്‍ പ്രവേശിച്ചത്. ജീവിതം മുഴുവന്‍ രാഷ്ട്രത്തിന് വാജ്പേയി സമര്‍പ്പിച്ചു. ദേശസ്നേഹമാണദ്ദേഹത്തിന്റെ മുഖമുദ്ര.
അടിയന്തരാവസ്ഥയിലുടനീളം ജയലിലടക്കപ്പെട്ട, സംശുദ്ധവും മൂല്യാധിഷ്ടിതവുമായ രാഷ്ട്രീയം മുറുകെ പിടിച്ച വാജ്പേയി ഭരണാധികാരി, നയതന്ത്രജ്ഞന്, കവി, വാഗ്മി, പത്രാധിപര്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ വ്യക്തിത്വമാണ്.
ജനതാ ഭരണ കാലത്ത് വിദേശകാര്യമന്ത്രി എന്ന നിലയിലും തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനത്തിരുന്നും സദ്ഭരണം പ്രദാനം ചെയ്ത വാജ്പേയിക്ക് നല്കാവുന്ന ഏറ്റവും നല്ലതും വലുതുമായ ആദരം തന്നെയാണ് അദ്ദേഹത്തിന്റെ ജന്മദിനം ‘സദഭരണദിന’മായി ആഘോഷിക്കുന്നത്.
അജാതശത്രു എന്നുതന്നെ വിശേഷിപ്പിക്കാവുന്ന വാജ്പേയിയുടെ ജീവിതം രാഷ്ട്രത്തിനും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും ഒരിക്കലും മറക്കാനും വിലമതിക്കാനാകാത്തതുമായ ചരിത്രം തന്നെയാണ്. അതിനെയൊക്കെ അവഹേളിക്കാനും അനാദരിക്കാനുമാണ് ഒരു വിഭാഗം രാഷ്ട്രീയനേതൃത്വവും മാധ്യമങ്ങളും ശ്രമിക്കുന്നതെന്നുവേണം കരുതാന്‍.
‘സദ്ഭരണദിന’മാഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്തത് ക്രിസ്തുമസ് ആഘോഷങ്ങളെ അട്ടിമറിക്കാനെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സിപിഎമ്മും അതേറ്റു പാടുന്നു. മാധ്യമങ്ങള്‍ ഇത് വച്ച് വാദങ്ങളും പ്രതിവാദങ്ങളും നടത്തുകയാണ്.
വിദ്യാലയങ്ങളില്‍ ഡിസംബര്‍ 25ന് പരിപാടികള്‍ സംഘടിപ്പിക്കാനും സദ്ഭരണദിനം കൊണ്ടാടാനും ആഹ്വാനം ചെയ്തിരിക്കുന്നു എന്നാണ് പ്രചാരണം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് പാടേ നിഷേധിച്ചു. അങ്ങനെയൊരു ഉത്തരവും നല്‍കിയിട്ടില്ലെന്ന് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി, ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി, പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു എന്നിവര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയതാണ്. ഏറ്റവും ഒടുവില്‍ യുജിസി സര്‍ക്കുലര്‍ ഇറക്കി എന്നാണ് പ്രചരിപ്പിക്കുന്നത്.
ക്രിസ്മസ് ദിനത്തില്‍ പരിപാടി നടത്താന്‍ യുജിസിയും നിര്‍ദ്ദേശം നല്‍കിയതായി അറിയില്ല. ആര് നിര്‍ദ്ദേശിച്ചാലും കേന്ദ്രസര്‍ക്കാര്‍ നിലപാടെന്താണെന്ന് പാര്‍ലമെന്റില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ വ്യക്തമാക്കിയാല്‍ അത് അവിടെക്കൊണ്ട് തീരേണ്ടതാണ്. എന്നാല്‍ പിന്നെയും അതാര്വര്ത്തിക്കുന്നവരുടെ ലക്ഷ്യം എന്തെന്ന് വ്യക്തമാണ്.
ന്യൂനപക്ഷ സുദായങ്ങളില് സംശയം ജനിപ്പിക്കുകയും അത് വിദ്വേഷമായി വളര്‍ത്തുകയും അതിലൂടെ ന്യൂനപക്ഷ സംരക്ഷകവേഷം കെട്ടി നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്നുമൊക്കെയാണ് അവരുടെ നോട്ടം. അത് നടക്കാന്‍ പോകുന്നില്ലെന്ന് ജനങ്ങള്‍ തന്നെ പറയുമെന്നുറപ്പാണ്.
എപ്പോഴൊക്കെ ബിജെപി അധികാരത്തില്‍ വന്നോ അപ്പോഴൊക്കെ ഇമ്മാതിരി പിത്തലാട്ടങ്ങള്‍ നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്.
വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടേ എന്നായിരുന്നു വിലാപം. പള്ളികള്‍ അക്രമിക്കപ്പെടുന്നു എന്നും പ്രചരിപ്പിച്ചു. അതിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടപ്പെട്ടതാണ്. ഏതാനും മാസംമുമ്പ് ദല്‍ഹിയില്‍ പള്ളി അക്രമിക്കപ്പെട്ടതിന്റെ പേരില്‍ കോലാഹലം നടത്താന്‍ നോക്കി.
കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതോടെ നാക്ക് പൊങ്ങാതായി. അതിനുശേഷമാണ് ക്രിസ്തുമസ് വിഷയമാക്കിയത്. ക്രിസ്തുമസിനെയും ക്രൈസ്തവ വിശ്വാസത്തെയും വളരെ ആദരവോടെ കാണുന്ന കക്ഷിയുടെ ഭരണമാണ് കേന്ദ്രത്തിലുള്ളത്. വിശ്വാസമുള്ളവര്‍ക്കേ വിശ്വാസികളുടെ വികാരവും വിചാരവും മനസ്സിലാക്കാന്‍ സാധിക്കൂ.
ബിജെപിയുടെ ഭരണത്തില്‍ ഒരുവിശ്വാസിയും അതിന്റെ പേരില്‍ പീഡനം അനുഭവിക്കേണ്ടി വരില്ലെന്ന് മുമ്പേതന്നെ വ്യക്തമാക്കിയതാണ്. അതുപോലെ തന്നെ പ്രീണനവും ഉണ്ടാകില്ല. കോണ്‍ഗ്രസ് ഈ വിഷയം ഇപ്പോള്‍ എടുത്തിട്ടതിന് പിന്നിലെ ലക്ഷ്യം വളരെ വ്യക്തമാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങളുടെ അംഗീകാരം നേടിക്കൊണ്ടിരിക്കുന്നു. സദ്ഭരണം എന്നത് അനുഭവിക്കാന്‍ തുടങ്ങി. അഴിമതിക്കെതിരായ ശക്തമായ നിലപാട് സ്വീകരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുപോലും വിചാരണ ചെയ്യപ്പെടുമെന്നുറപ്പാവുകയാണ്. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് ദയനീയമാംവിധം തിരസ്കരിക്കപ്പെടുമെന്ന ഭീതിയില്‍ നിന്നാണ് ‘ക്രിസ്തുമസ്’ വവാദം സൃഷ്ടിച്ചെടുത്തത്. ഇത് വിലപ്പോകില്ല.
ലോകമെമ്പാടും നടക്കുന്നതിനേക്കാള്‍ ഭംഗിയായി ഭാരതത്തില്‍ ക്രിസ്തുമസ് ആഘോഷിക്കും. അതോടൊപ്പം വാജ്പേയി ജന്മദിനം സദ്ഭരണദിനമായും നടക്കും. മറിച്ചു ചിന്തിക്കുന്നവരെല്ലാം നിരാശരാകുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: