തിരുവനന്തപുരം: ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര. ‘സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള ധനസഹായം, അവസരങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ വ്യാപകമായി തുടങ്ങും. ഇവിടെ തൊഴിലന്വേഷകരായ ചെറുപ്പക്കാര്‍ക്ക് നൈപുണ്യ പരിശീനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമങ്ങളിലും ചെറുകിട വ്യവസായങ്ങള്‍ വളരണം. മെയ്ക്ക് ഇന്‍ ഇന്ത്യ വിജയിപ്പിക്കുന്നതില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രധാന പങ്കുവഹിക്കാനുണ്ട്. കയര്‍ബോര്‍ഡ് പതിനൊന്നാം പദ്ധതി കാലത്ത് നടപ്പാക്കിയ പുനരുജ്ജീവനം, ആധുനികവത്കരണം, സാങ്കേതിക വിദ്യ നവീകരണം (റിമോട്ട്) പദ്ധതിയിലൂടെ ഈ മേഖലയില്‍ സുസ്ഥിര വികസനം സാധ്യമാകും
. ഈ പദ്ധതി ചില മാറ്റങ്ങളോടെ കയര്‍ മേഖലയില്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പുതുക്കിയ പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് യന്ത്രസാമഗ്രികള്‍ക്കായി ലഭ്യമാക്കുന്ന പദ്ധതി തുക ഇരട്ടിയായി വര്‍ധിക്കും. ഏതുതരത്തിലുള്ള കയര്‍ ഉല്പന്ന നിര്‍മാണ യൂണിറ്റിനും പരമാവധി പത്ത് ലക്ഷം രൂപ വരെ ലഭ്യമാക്കാന്‍ പദ്ധതി സഹായകമാണ്. പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ ഗുണഭോക്താക്കള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ പദ്ധതി തുകയുടെ 25 ശതമാനം പ്രവര്‍ത്തന മൂലധനമായി അനുവദിക്കും.
കയര്‍ മേഖലയില്‍ ലഭ്യമാകുന്ന ഏക ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമാണിത്. 55 ശതമാനം ബാങ്ക് വായ്പയും 40 ശതമാനം കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവും അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി മേഖലയുടെ നവീകരണത്തിനും കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
സമ്മേളത്തില്‍ കയര്‍ ബോര്‍ഡ് ചെയര്മാന് സുരേന്ദ്രനാഥ് ത്രിപാഠി, കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഭാരവാഹികളായ തോമസ് ജോണ്‍ മുത്തൂറ്റ്, വി.കെ. മാത്യൂസ്, എന്‍.എസ്.ഇ സീനിയര്‍ വൈസ്പ്രസിഡന്റ് രവി വാരണാസി, കയര്‍ ബോര്‍ഡ് സെക്രട്ടറി എം. കുമാരരാജ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: