ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ അനാവശ്യ പിടിവാശിയെത്തുടര്‍ന്ന് പാര്‍ലമെന്റ് സ്തംഭിക്കുമ്പോള്‍ നിയമമാകാതെ പോകുന്നത് ഒട്ടേറെ പ്രധാന ബില്ലുകള്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കാന്‍ രണ്ടുനാള്‍ മാത്രം ശേഷിക്കെ ഈ ബില്ലുകളുടെ കാര്യത്തില്‍ അനിശ്ചിതത്വമാണ്. ഡിസംബര്‍ 23-ന് സമ്മേളനം കഴിയും.
ഇന്‍ഷുറന്‍സ് ബില്‍, ജിഎസ്ടി ബില്‍ എന്നിവ ഈ സമ്മേളനത്തില്‍ പാസാക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. ഇതുകൂടാതെ ഒട്ടേറെ പ്രധാന നടപടികള്‍ പാര്‍ലമെന്റിനു മുന്നില്‍ പരിഗണനയ്ക്കുണ്ട്. എന്നാല്‍, സര്‍ക്കാരിനെ ഏതുരീതിയിലും പ്രതിരോധിച്ച്, മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എന്ന പേരില്ലാതാക്കാനുള്ള ആസൂത്രിത ശ്രമത്തിലാണ് പ്രതിപക്ഷം.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സഭ നടക്കാനുണ്ടെങ്കിലും ചൊവ്വാഴ്ചത്തെ സഭാനടപടികള്‍ പരമാവധി അലങ്കോലപ്പെടുത്താനാണ് പ്രതിപക്ഷ പദ്ധതി. അന്നാണ് ജമ്മുകശ്മീര്‍- ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നത്. രണ്ടിടത്തും ബിജെപിക്ക്അനുകൂലമായിരിക്കും ഫലമെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരിനും ബിജെപിക്കും വലിയ നേട്ടമായിരിക്കും. ഈ സാഹചര്യത്തില്‍ ആ നേട്ടത്തിന്റെ തിളക്കം കുറയ്ക്കാനുള്ള നടപടികളാണ് പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നത്.
ഡിസംബര്‍ 25-ന് മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ പിറന്നാള്‍ സദ്ഭരണ ദിനമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
ആ ആഘോഷത്തിന്റെ പകിട്ടുകുറയ്ക്കാനാണ് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്. ഈ സമ്മേളനകാലത്ത് സര്‍ക്കാരിന് ഒരു കാര്യപരിപാടിയും നടത്താന്‍ കഴിഞ്ഞില്ലെന്നും സദ്ഭരണമെന്ന മുദ്രാവാക്യം കഴമ്പില്ലാത്തതാണെന്നും സ്ഥാപിക്കാനാണ് നീക്കം.
അതേസമയം പ്രതിപക്ഷം നടത്തുന്ന കള്ളക്കളികള്‍ തുറന്നുകാട്ടുകയും സദ്ഭരണദിനം അതിഗംഭീരമായി ആഘോഷിക്കുകയും ചെയ്യുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: