സാംസ്കാരികമായി ഉയര്‍ന്നതലത്തില്‍ ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനുമേല്‍ പലതരത്തിലുള്ള കടന്നുകയറ്റങ്ങള്‍ സര്‍വ്വസാധാരണമാണ്.
ഭാരതസമൂഹം അത്തരം കടന്നുകയറ്റങ്ങള്‍ നിരവധി അനുഭവിച്ച ശേഷമാണ് സ്വാതന്ത്ര്യത്തിലേക്കെത്തിയതും സ്വന്തമായ സാംസ്കാരിക പൈതൃകത്തെ സംരക്ഷിച്ചുനിര്‍ത്തിയതും. വ്യക്തിജീവിതത്തിലും കലയിലും സാഹിത്യത്തിലും സംഗീതത്തിലും ചലച്ചിത്രത്തിലുമെല്ലാം നാമത് കാത്തുസൂക്ഷിക്കുന്നുണ്ട്.
ഭാരതീയ കലാസാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് ലോകത്തിനുള്ള അറിവ് മികച്ചതായതിനാലാണ് ലോകമെങ്ങുമുള്ള കലാപ്രേമികള്‍ അവരുടെ കേട്ടറിവിന്റെയും കണ്ടറിവിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ കേള്‍ക്കാനും അറിയാനുമായി ഭാരതത്തിലേക്കെത്തുന്നത്. ഭാരതത്തിനു മൊത്തത്തിലുള്ളതുപോലെ, കേരളത്തിന് സ്വന്തം സാഹിത്യവും തനതായ കലാപ്രവര്‍ത്തനങ്ങളും മലയാളിയുടെ സാംസ്കാരിക തനിമയ്ക്കിണങ്ങുന്ന ചലച്ചിത്ര രൂപവുമെല്ലാമുണ്ട്.
അത് ലോകം കാണാനും അനുഭവിക്കാനും ആഗ്രഹിക്കുന്നതാണ്. നമ്മുടെ സംഗീതം, നൃത്തം, സിനിമ, നാടകം, പ്രകൃതി, ചിത്രകല തുടങ്ങിയവയെല്ലാം ലോകത്തെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇതൊന്നുമില്ലാത്തതിനാലല്ല അവരെല്ലാം കേരളത്തിലെയോ ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലെയോ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും കാഴ്ചകളെയും ആദരിക്കുന്നത്. കാഴ്ചകളിലെ അര്‍ത്ഥമില്ലായ്മയും മടുപ്പുമാണ് ഭാരത്തിലേക്ക് തങ്ങളുടെ മനസ്സിനെയും കാഴ്ചയെയും തിരിച്ചു വയ്ക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
കലാകാരന്മാരെ ആദരിച്ച പാരമ്പര്യമാണ് ഭാരതത്തിനും കേരളത്തിനും എന്നുമുണ്ടായിട്ടുള്ളത്. കേരളത്തിലെ നാട്ടുരാജാക്കന്മാര് കലാപ്രവര്‍ത്തനത്തിന് കൂടുതല്‍ സമയവും പണവും മുടക്കുന്നതിന് ഒട്ടും മടികാണിച്ചിരുന്നവരല്ല. കലാകാരന്മാര്ക്ക് വേണ്ടതിലധികം നല്കി അവരെ സംരക്ഷിച്ചിരുന്നു. നമ്മുടെ സംസ്കാരത്തോട് ചേര്‍ന്നു നില്ക്കുന്നതാകണം കലയെന്ന ശാഠ്യം മാത്രമാണ് അന്നും ഉണ്ടായിരുന്നത്. വിദേശത്തുനിന്ന് വരുന്നതാണെങ്കില്‍ കൂടി പുതിയ ഒരു കലാസൃഷ്ടിയെ അംഗീകരിക്കുന്നതിന് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. നമ്മുടെ പൈതൃകത്തെ മറന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തനത്തിനും തയ്യാറായിരുന്നില്ലെന്നു മാത്രം.
വൈദേശികാധിപത്യമുണ്ടായപ്പോഴും ഇവിടുന്ന് കൂടുതലായി കൊള്ളയടിക്കപ്പെട്ടത് നമ്മുടെ കലകളാണ്. പ്രശസ്തമായ പല ചിത്രരചനകളും ശില്പങ്ങളുമെല്ലാം കടത്തപ്പെട്ടു. ലോകത്ത് അതിന് അത്രയധികം മൂല്യവും സ്വീകാര്യതയുമുണ്ടായിരുന്നു. വിദേശികള്‍ ഭാരതത്തിന്റെ രാഷ്ട്രീയാധികാരം പിടിച്ചെടുത്തപ്പോള്‍ സാംസ്കാരിക മേഖലയിലും അധിനിവേശത്തിന്റെ അലയൊലികള്‍ ഉണ്ടായെങ്കിലും നമ്മുടെ ജനത അതിനെ അത്രകണ്ട് സ്വീകരിച്ചില്ല.
മുമ്പ് ഭാരതത്തിനുമേല്‍ വൈദേശിക ശക്തികള്‍ അധികാരമുറപ്പിച്ചത് അവരുടെ സമ്പത്തും കയ്യൂക്കും ഉപയോഗിച്ചായിരുന്നെങ്കില്‍ ഇപ്പോള്‍ അധിനിവേശത്തിന്റെ സ്വാഭാവം മാറിയിരിക്കുന്നു. കലാസാംസ്കാരിക മേഖലകളിലേക്ക് കടന്നുകയറുകയാണ് അവര്‍ ചെയ്യുന്നത്.
ചിത്രകലയിലും സാഹിത്യത്തിവും സംഗീതത്തിലും ചലച്ചിത്രത്തിലുമെല്ലാം നിലനില്‍ക്കുന്ന പൈതൃകവും മൂല്യവും ഇല്ലാതാക്കി വൈദേശികമായതിനെ പ്രതിഷ്ഠിക്കാനും നമ്മുടേതിനൊപ്പം ചേര്ത്തുവയ്ക്കാനുമുള്ള ഗൂഢമായ ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. സര്‍ക്കാരുകളും അതിന് അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കുന്നു. ഭാരതീയ കലാപാരമ്പര്യത്തിന്റെ ഏറ്റവും വലിയ മേന്മയായി അവകാശപ്പെടാന്‍ കഴിഞ്ഞിരുന്നത് അത് കച്ചവടവത്കരിക്കപ്പെട്ടിരുന്നില്ല എന്നതായിരുന്നു. എന്നാല്‍ കച്ചവടത്തെമാത്രം മുന്നില്‍കണ്ടുകൊണ്ടുള്ള ഒരു ദൃശ്യ സംസ്കാരത്തെ വളര്‍ത്താനുതകുന്ന വികല മൂല്യങ്ങളെ ഇറക്കുമതി ചെയ്ത്, അതടിച്ചേല്പിച്ച് അധിനിവേശം നടത്തുകയാണ് ഒരു കൂട്ടര്.
തദ്ദേശീയമായതിനെയെല്ലാം അകറ്റിനിര്‍ത്തി, വൈദേശികമായതിനെ ചേര്‍ത്തുവച്ച്, അത് വലിയ കലയാണെന്ന് കൊട്ടിഘോഷിക്കുകയാണ് അവര്‍. കേരളത്തിന്റെയോ, ഭാരതത്തിന്റെയോ തനതായ കലാപാരമ്പര്യത്തിന് ഒരുതരത്തിലുമുള്ള പ്രയോജനം നല്‍കാത്ത കലാപ്രകടനങ്ങളുടെ പേരില്‍ നമ്മുടെ ജനതയുടെ പണംകൂടി ഇത്തരക്കാര്‍ സംഘടിപ്പിച്ചെടുക്കുന്നു എന്ന ദാരുണമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. കൊച്ചിയുടെ സാംസ്കാരിക ജീവിതത്തിനുമേല്‍ കടന്നുകയറി, അക്ഷരാര്‍ത്ഥത്തില്‍ വലിയ കൊലക്കത്തി അതിനുമേല്‍ ആഴത്തിലാഴ്ത്തി രണ്ടാംവര്‍ഷവും കൊട്ടിഘോഷിച്ചു നടത്തപ്പെടുന്ന ‘കൊച്ചി ബിനാലെ’ അധിനിവേശത്തിന്റെ പുതിയതും ഭീകരവുമായ രൂപമാണ്.
ബിനാലെ എന്ന വാക്ക് മലയാളിക്ക് അത്രയ്ക്ക് പരിചിതമായിരുന്നില്ല. കൊച്ചിയില്‍ നടക്കുന്ന ബിനാലെ എന്നു പേരുള്ള ഒരു പരിപാടിക്ക് സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ചു എന്ന് നിരന്തരം പത്രവാര്‍ത്തകള്‍ വന്നത് ചിലര്‍ക്കെങ്കിലും അറിയാം. കഴിഞ്ഞ ബിനാലെ നടത്തിപ്പിലെ അഴിമതിക്കഥകള്‍ വിജിലന്‍സ് അന്വേഷണത്തില്‍ വരെയെത്തി. ഇറ്റലിയില്‍നിന്നുള്ള സന്തതിയാണ് ബിനാലെ. ബിനാലെ എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം രണ്ടുകൊല്ലത്തിലൊരിക്കല്‍ നടക്കുന്നത് എന്നാണ്. 1895ല്‍ വെനീസിലാണ് ലോകത്തെ ആദ്യത്തെ ബിനാലെ സംഘടിപ്പിക്കപ്പെട്ടത്.
കൊച്ചിയില്‍ പണ്ടൊരു തുറമുഖവും അതോടനുബന്ധിച്ചൊരു പട്ടണവുമുണ്ടായിരുന്നു. മുസ്സിരിസ് തുറമുഖപട്ടണം. കൊടുങ്ങല്ലൂര്‍, പറവൂര്‍ മേഖലയുമായി ബന്ധപ്പെട്ടതാണ് മുസ്സിരിസ് പട്ടണം. കൊച്ചി കേരളത്തിന്റെ ഏറ്റവും വലുതും തിരക്കേറിയതുമായ പട്ടണമാണ്. കൊച്ചിയുടെ മുന്‍ഗാമിയായ മുസ്സിരിസ് പട്ടണവും അത്തരത്തിലുള്ളതായിരുന്നു. എന്നാല്‍ മുസ്സിരിസ് പട്ടണത്തിന് പ്രത്യേകമായ പൈതൃകവും കലാപാരമ്പര്യവും അവകാശപ്പെടാനുണ്ടായിരുന്നു. മട്ടാഞ്ചേരിയുടെ എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ വിവിധ സംസ്കാരങ്ങള്‍ പേറുന്ന സമൂഹം താമസിക്കുന്നുണ്ട്.
ഇവര്‍ മലയാളം ഉള്‍പ്പടെ 15ലധികം ഭാഷകള്‍ സംസാരിക്കുന്നവരാണ്. മണ്മറഞ്ഞ മുസ്സിരിസിന്റെ പിന്തുടര്ച്ചയായി പതിനാലാം നൂറ്റാണ്ട് മുതല്‍ വളര്‍ന്നുവന്നതാണ് കൊച്ചി തുറമുഖപട്ടണമെന്നാണ് ചരിത്രഗവേഷകരുടെ കണ്ടെത്തല്‍. മുസ്സിരിസിന്റെ പശ്ചാത്തലത്തില്‍ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന കലാസാംസ്കാരിക പ്രവര്‍ത്തനമാണ് ബിനാലെ. വിദേശ ആശയമായ ബിനാലെ കേരളീയ സവിശേഷതകളോടെ നടത്തപ്പെടുമെന്നു പറഞ്ഞെങ്കിലും സംഭവിച്ചതും സംഭവിക്കുന്നതും അങ്ങനെയല്ല. കേരളത്തില്‍നിന്നുള്ള കലാപ്രവര്‍ത്തകരെ ഒഴിവാക്കി, മുംബൈ കേന്ദ്രമാക്കിയുള്ള ഒരു കമ്പനിക്ക് ബിനാലെ നടത്താനുള്ള അനുവാദം സംസ്ഥാനസര്‍ക്കാര്‍ നല്കി. അവരുടെ ലക്ഷ്യം അവര്‍ക്ക് വൈദേശിക മാര്‍ക്കറ്റില്‍ പേരുണ്ടാക്കുക എന്നതായിരുന്നു.
അധിനിവേശത്തിന്റെ ഏറ്റവും ഭീകരരൂപമായ സംസ്കാരികാധിനിവേശത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു അവര്‍.
ഒരു സ്വകാര്യ ട്രസ്റ്റായാണ് ബിനാലെ ഫൗണ്ടേഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ ട്രസ്റ്റില്‍ കേരളത്തില്‍നിന്നുള്ള കലാകാരന്മാര് ആരുമില്ല. ‘ലോകാന്തരങ്ങള്‍’ എന്നാണ് ഇത്തവണത്തെ ബിനാലെയ്ക്ക് പേരിട്ടിരിക്കുന്നത്. 108 ദിവസം നീളുന്ന കലാമാമാങ്കത്തിനു സമാന്തരമായി നൃത്തവും നാടകവും സിനിമയും ഉള്‍പ്പെടെ വ്യത്യസ്തങ്ങളായ ഒട്ടേറെ കലാപരിപാടികളും സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
ഒരു ദേശത്തിന്റെ സംസ്കാരം പ്രതിഫലിക്കുന്നത് അവരുടെ കലാപ്രവര്‍ത്തനത്തിലൂടെയാണ്. ബിനാലെ പ്രതിഫലിപ്പിക്കുന്ന സംസ്കാരം ഭാരതത്തിന്റെയോ കേരളത്തിന്റെയോ അല്ല. വജ്രത്തില്‍ സ്വന്തം രക്തം ചാലിച്ച് നിറംപിടിപ്പിച്ചാല് അതിനെ ഉത്തമ കലാസൃഷ്ടിയായി വിശേഷിപ്പിക്കാന്‍ കഴിയില്ല. കലകളെപ്പോഴും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശമാണ് പ്രചരിപ്പിക്കേണ്ടതും പ്രതിഫലിപ്പിക്കേണ്ടതും. ഒരാള്‍ രചിച്ച ചിത്രം ഒരുകോടി രൂപയ്ക്ക് വിറ്റുപോയാല്‍ അത് മഹത്തായ കലാസൃഷ്ടിയായി വാഴ്ത്തപ്പെടുകയാണിപ്പോള്. കലാമൂല്യം പണത്തിന്റെ തോതിലല്ല വിലയിരുത്തേണ്ടത്. കലയെ ഉപാസിച്ച സമൂഹമാണ് നമ്മുടേത്. കലയെ വില്പനച്ചരക്കാക്കുകയായിരുന്നില്ല ചെയ്തിരുന്നത്. എന്നാല്‍ ബിനാലെപോലുള്ള സംഭവങ്ങള്‍ കലയെ വില്പനച്ചരക്കാക്കുകയും കലാമൂല്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
ഒരു പുതിയ കലാസംസ്കാരം അടിച്ചേല്പിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. അതില്‍ രാഷ്ട്രീയാധിനിവേശത്തേക്കാള് കൂടുതലായി മതത്തിന്റെ അധിനിവേശമാണുള്ളത്. ഭാരതീയമായ കലാപാരമ്പര്യം നമ്മുടെ ദേശീയത അടിസ്ഥാനമാക്കിയുള്ളതാണ്. കലയുടെ നേരെയുള്ള അധിനിവേശത്തിലൂടെ ദേശീയതയെ തകര്‍ക്കുകയാണ് ലക്ഷ്യം. അതിന് നമ്മുടെ കലാപ്രവര്‍ത്തകരെ ആയുധമാക്കുകയാണ്.
കുറേ കലാസൃഷ്ടികള്‍ തെരുവില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ കലയുടെ ജനകീയവത്കരണമാണ് നടക്കുന്നതെന്നാണ് മറ്റൊരു വാദം. രണ്ടു വര്‍ഷം കൂടുമ്പോള്‍ മാത്രം ഇത്തരം ജനകീയവത്ക്കരണം നടന്നാല്‍ മതിയോ? മലയാളി കണ്ടിട്ടുള്ള ഏറ്റവും വലിയ കലയുടെ ജനകീയവത്ക്കരണമല്ലെ മലമ്പുഴയിലെയും ശംഖുമുഖത്തെയും യക്ഷിപ്രതിമകള്‍.എത്രയോ വര്‍ഷങ്ങളായി ആ കലാസൃഷ്ടികള്‍ സന്ദര്‍ശകരുടെ കലാസ്വാദന പാരമ്പര്യത്തെ പരിപോഷിപ്പിച്ചു കൊണ്ട് നിലനില്ക്കുന്നു.
ബിനാലെയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന കലാസൃഷ്ടകള് രേഖപ്പെടുത്തുന്ന അടയാളങ്ങള്‍ ദുരൂഹതയുണര്‍ത്തുന്നതാണ്. കഴിഞ്ഞ ബിനാലെയില്‍ പാക്കിസ്ഥാന്റെയും താലിബാന്റെയുമൊക്കെ പതാകകളും ചിഹ്നങ്ങളും പ്രദര്‍ശിപ്പിച്ച് വിവാദമായത് മറക്കാന്‍ കഴിയുമോ? അതില്‍ നിന്നുതന്നെ വ്യക്തമാണ് ഇതിന്റെ സംഘാടകരുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന അജണ്ട ഏതുതരത്തിലുള്ളതാണെന്ന്.
ബിനാലെ നടത്തുന്നത് തടയേണ്ടതില്ല. പക്ഷേ, അത് നമുക്കു സ്വന്തമായതിനെയും പൈതൃകമായതിനെയുമെല്ലാം നശിപ്പിച്ചുകൊണ്ടാകുന്നത് വിലക്കുക തന്നെ വേണം. സ്വന്തം പാരമ്പര്യത്തെ ഇല്ലായ്മചെയ്യാനുള്ള ചിലരുടെ നീക്കത്തെ തിരിച്ചറിയാനുള്ള ശേഷിയും അതിനെതിരായ കരുതലും നമ്മുടെ കലാകാരന്മാര്ക്കുണ്ടാകണം. ഇത്തരം സംഘാടനങ്ങളും പ്രദര്‍ശനങ്ങളും മധുരത്തില്‍ പൊതിഞ്ഞ കറുപ്പാണ്. നമ്മളൊരോരുത്തരെയും മയക്കി കിടത്താനുള്ള കറുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: