പച്ചക്കറികളിലെ മാരകവിഷ കീടനാശിനി കണ്ടെത്തല്‍ നടപടി എന്ന സര്‍ക്കാര്‍ തീരുമാനം തീര്‍ച്ചയായും ഒരു നല്ല ചുവടുവയ്പ്പു തന്നെ.
പക്ഷേ, കേരള വിപണി ലക്ഷ്യമാക്കി അന്യസംസ്ഥാനത്ത് പച്ചക്കറി വിളയിക്കുന്ന പാടങ്ങളില്‍ പോയി കീടനാശിനി പ്രയോഗം നടക്കുന്നത് പരിശോധിക്കാനും നമ്മള് മാത്രം വിചാരിച്ചാല്‍ നടക്കുമോ? നമ്മുടെ ഉദ്യോഗസ്ഥന്മാരെയും ബോധവല്ക്കരണക്കാരെയും അവര്‍ അവരുടെ കൃഷി ഭൂമിയുടെ ഏഴയലത്ത് അടുപ്പിക്കുമോ?
നമ്മുടെ മുന്നില്‍ ഒരു മഹാമേരുപോലെ കിടക്കുന്ന മുല്ലപ്പെരിയാര്‍ വിഷയം എത്രയായി. കേരളത്തിലെ ഉദ്യോഗസ്ഥരോ നിരീക്ഷകരോ മറ്റോ അതുവഴിയൊന്ന് എത്തിനോക്കുന്നതുപോലും തമിഴ്നാട് ഇഷ്ടപ്പെടുന്നില്ലെന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതുമാണ്.
അങ്ങനെയൊരു പ്രശ്നത്തില്‍ ഒരു നാടിന്റെ മനോഭാവം ഇതാണെങ്കില്‍ പഴം, പച്ചക്കറി അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്കായി പല പല സംസ്ഥാനങ്ങളെ നിരന്തരം ആശ്രയിച്ച് കഴിഞ്ഞുപോരുന്ന ഒരു ആള്‍ക്കൂട്ടമായി മാറിപ്പോയ നമ്മള്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ കയറിച്ചെന്ന് പരിശോധനകള്‍ നടത്തി ‘ഇത് നമുക്ക് തിന്നാം’- ‘ഓകെ..’ എന്ന് പറയാന്‍ എത്രകണ്ട് സാധിക്കുമെന്ന കാര്യം സംശയമാണ്.
ഇനി ഈ പരിശോധനാ ബോധവല്‍ക്കരണ ചുമതല അതത് സംസ്ഥാനങ്ങളിലുള്ളവരെ ഏല്‍പ്പിച്ച് നാം മാറിനില്ക്കുന്നുവെന്നിരിക്കട്ടെ. അവര്‍ എത്രമാത്രം ആത്മാര്‍ത്ഥതമായി ഈ പരിശോധനാ പരിപാടി നമ്മുടെ ആരോഗ്യസംരക്ഷണത്തിനായി നടത്തും? നമ്മുടെ ആരോഗ്യത്തിനായി സ്വന്തം നാട്ടിലെ കൃഷിയേയും കര്‍ഷകന്റെ മാരകകീടനാശിനി പ്രയോഗത്തേയും അവര്‍ എത്രകണ്ട് നിയന്ത്രിക്കാന്‍ ശ്രമിക്കും?
ഇനി കേരളത്തിലേക്ക് വരുന്ന പച്ചക്കറി, പഴം മറ്റ് ഭക്ഷണസാധനങ്ങളെയും കീടനാശിനിപ്രയോഗം കണ്ടുപിടിച്ച് തിരിച്ചയച്ചാല്‍ ചിലപ്പോള്‍ മലയാളിക്ക് പച്ചക്കറി എന്ന വസ്തുവേ കണികാണാന്‍ കിട്ടുമോന്ന കാര്യവും സംശയമാണ്. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്നത് അന്യസംസ്ഥാനക്കാര്ക്കാണെന്ന കാര്യവും നമുക്ക് അറിയാം. കാര്യങ്ങള്‍ ഇങ്ങനെ പറയുന്നത് പരിശോധനകളും ബോധവല്‍ക്കരണവും നടത്താതെ നാം മാറിനില്‍ക്കണം എന്ന അര്‍ത്ഥത്തിലല്ല. അതിന്റെ പ്രായോഗികതയില്‍ നമുക്ക് എത്രമാത്രം വിജയം കൈവരിക്കാനാവും എന്ന ആശങ്കകൊണ്ടാണ്.
താല്‍ക്കാലികമായി ഇതിനൊരു പരിഹാരം നമ്മുടെ കൈകളിലെത്തുന്ന പഴം, പച്ചക്കറി മുതലായവ എത്രകണ്ട് ഏതെല്ലാം മാര്‍ഗ്ഗങ്ങളുപയോഗിച്ച് പരമാവധി ശുദ്ധീകരിച്ച് ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ശക്തമായ ബോധവല്‍ക്കരണം ആളുകള്‍ക്കിടയില്‍ നടത്തുക എന്നതാണ്.
പ്രശ്നത്തിലുള്ള ശാശ്വതപരിഹാരത്തിന് ഒറ്റമാര്‍ഗമേയുള്ളൂ കാര്‍ഷികരംഗത്ത് നമ്മള് സ്വയംപര്യാപ്തത കൈവരിക്കുക. വിഷമടിച്ച പഴങ്ങളും പച്ചക്കറികളും മറ്റും ഇനിമുതല്‍ ഞങ്ങള്‍ക്ക് വേണ്ടെന്ന് മറ്റുള്ളവരോട് തലയുയര്‍ത്തിപ്പിടിച്ച് പറയാന്‍ നമ്മുടെ കൈയില്‍ സ്വന്തമായി എന്തെങ്കിലും വേണം. ഏതായാലും കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പല പദ്ധതികളും ഇവിടെ പുരോഗമിക്കുന്നുണ്ടെന്നത് ആശ്വാസത്തിന് വക നല്കുന്നു.
ഏതു നാട്ടിലെ കര്‍ഷകനായാലും സ്വന്തം പാടത്തിലെ വിള കീടങ്ങള്‍ തിന്നൊടുക്കുന്നത് കണ്ടുനില്‍ക്കാനാവില്ല.
അവന്റെ ചങ്ക് പിടക്കും. ജീവിതം കുത്തുപാളയെടുക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തം നിലനില്‍പ്പിന്റെ ഭദ്രതമാത്രം ആലോചിച്ചാണ് പലരും വിളകള്‍ക്ക് മാരകകീടനാശിനികള്‍ അടിച്ചുപോവുന്നതെന്ന കാര്യവും എല്ലാവര്ക്കും അറിയാം.
നാളെ, മറ്റന്നാള്‍ ഒരുപക്ഷേ നമ്മുടെ നാട്ടിലും ഗതികേടുകള്കൊണ്ട് കര്‍ഷകര്‍ ഇതൊക്കെ അടിക്കാന്‍ സാധ്യതയുണ്ട്. അതൊഴിവാക്കാന് ആരോഗ്യത്തിന് ഹാനികരമല്ലാത്ത ശക്തമായ ജൈവകീടനാശിനി കണ്ടെത്തി വികസിപ്പിക്കാനുള്ള പ്രവര്‍ത്തനം നമ്മുടെ ഗവേഷണ കേന്ദ്രങ്ങള്‍ ഊര്‍ജ്ജിതമായിത്തന്നെ നടത്തുകയാണ് ആദ്യം വേണ്ടത്.
അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകളും തൈകളും നിരന്തരം വികസിപ്പിച്ചെടുത്തതുകൊണ്ടുമാത്രം കാര്യമില്ല. അതിനേക്കാള്‍ വേഗത്തില്‍ നാം കണ്ടെത്തേണ്ടതും വികസിപ്പിക്കേണ്ടതും ആരോഗ്യത്തിന് ഹാനികരമല്ലാത്ത അതേസമയം ശക്തങ്ങളായ ജൈവകീടനാശിനികളെയാണ്. വിത്തുകളും പുത്തന്‍ തൈകളും വികസിപ്പിച്ച് പുറത്തുവിടുന്നതോടെ നമ്മുടെ ഗവേഷകരുടെ പണികഴിഞ്ഞു. പക്ഷേ അവയെ വളര്‍ത്തേണ്ടതും വിളകള്‍ ഉല്പ്പാദിപ്പിക്കേണ്ടതും പാവം കര്‍ഷകരാണ്.
അതുകൊണ്ടുതന്നെ. നമുക്കുണ്ടാവുന്ന പുതിയരോഗങ്ങള്ക്ക് മരുന്നുകള്‍ കണ്ടെത്താനുള്ള ഊര്‍ജിതമായ ശ്രമങ്ങളുടെ അതേ ഗൗരവത്തോടെ നാം ആരോഗ്യത്തിന് ഹാനികരമല്ലാത്ത ജൈവകീടനാശിനികള്‍ കണ്ടെത്തുവാനുള്ള ശ്രമങ്ങളും നടത്തേണ്ടിയിരിക്കുന്നു.
പച്ചക്കറിയിലെയും പഴങ്ങളിലേയും കീടനാശിനി കണ്ടെത്തല്‍ നടപടിക്ക് നാം ഒരുങ്ങുമ്പോള്‍ തന്നെ ഈ പറഞ്ഞ കാര്യങ്ങളും ഇവിടെ നല്ലരീതിയില്‍ നടത്തപ്പെടുന്നുണ്ടെന്ന് നാം ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: