ന്യൂദല്‍ഹി:ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയ്ക്ക് ഭാരതത്തില്‍ നിരോധനം ഏര്‍പ്പെടുത്തി. ട്വിറ്ററിലൂടെ ഐഎസിനുവേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തെന്ന കുറ്റത്തില്‍ ഭാരതീയനായ എഞ്ചിനീയര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇതിനെതുടര്‍ന്നാണ് ഈ സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഐഎസിനുവേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത് ഭാരതത്തില്‍ നിന്നുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴിയാണെന്നത് കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയാല്‍ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് എളുപ്പത്തിലാകും.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയെ പ്രതിരോധിക്കുന്നതിനുള്ള ആദ്യപടിയായാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചു. ഭാരതം ഈ വിഷയത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്നും രാജ്നാഥ് സിംങ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഇറാഖില്‍ നിര്‍മ്മാണത്തൊഴിലാളികളായ 39 ഭാരതീയരെ കഴിഞ്ഞവര്‍ഷം കാണാതായിരുന്നു. ഇവരെ ഐഎസ് തട്ടിക്കൊണ്ടുപോയതാണെന്നും കേന്ദ്രം സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഐഎസിനുവേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തെന്ന കുറ്റത്തില്‍ മെഹ്ദി മസൂര്‍ ബിസ്വാസ് എന്ന 24കാരനായ ഫുഡ്കമ്പനി എക്സിക്യൂട്ടീവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഷാമിവിറ്റ്നസ് എന്ന പേരിലുള്ള ഈ ട്വിറ്റര്‍ അക്കൗണ്ടിന് 17800ഓളം ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്. മെഹ്ദി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ 129000 ട്വീറ്റുകളാണ് ചെയ്തിട്ടുള്ളത്. മെഹ്ദി ഓണ്‍ലൈന്‍ റിക്രൂട്ടര്മാര്ക്കിടയിലെ നേതാവായിരുന്നെന്ന് അന്വേഷണ സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: