ന്യൂദല്‍ഹി: കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ മൊഴിയെടുക്കാന്‍ സിബിഐ സംഘത്തിന് പ്രത്യേക കോടതി ജഡ്ജി നിര്‍ദ്ദേശം നല്കി.
കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ട് തള്ളിയ കോടതി, അന്വേഷണം തുടരാനും ഉത്തരവിട്ടു. കേസിന്റെ തത്സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജനുവരി 27ന് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്കി.
വിവാദ ഇടപാട് നടക്കുമ്പോള്‍ മന്മോഹന് സിംഗ് തന്നെയായിരുന്നു കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കീഴിലുള്ള ഹിന്‍ഡാല്‍കോയ്ക്ക് ലൈസന്‍സ് അനുമതി നല്കിയ കേസിലാണ് മന്മോഹന് സിംഗിന്റെ മൊഴിയെടുക്കേണ്ടത്.ഇതോടൊപ്പം കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി.പരേഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവരുടെ പങ്ക് അന്വേഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബിര്‍ളയ്ക്കും പരേഖിനുമെതിരെ നേരത്തെ സി.ബി.ഐ എഫ്,ഐ,ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. 2005ല്‍ ഒഡിഷയിലെ തലാബിറയിലെ രണ്ട് കല്‍ക്കരി ബ്ളോക്കുകള്‍ ഹിന്‍ഡാല്‍കോയ്ക്ക് ലഭിച്ചത് സംബന്ധിച്ചാണ് അന്വേഷണം നടക്കുക.
മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, വ്യവസായി കുമാര്‍ മംഗലം ബിര്‍ല എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരി പാടം അനുവദിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താല്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദേശം.
കേസില്‍ മന്മോഹന് സിംഗിന്റെ മൊഴി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് കോടതി നേരത്തെ സി.ബി.ഐയോട് ചോദിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ മറ്റു ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നുവെന്നും സിംഗിന്റെ മൊഴിയെടുക്കാന്‍ അനുമതി ലഭിച്ചില്ലെന്നും സി.ബി.ഐ മറുപടി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: