ന്യൂദല്‍ഹി: ക്രിസ്തുമസ് ദിനത്തില്‍ സിബിഎസ്ഇ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രം ഉത്തരവ് നല്‍കിയെന്ന ചില മാധ്യമങ്ങളിലെ വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.തെറ്റായ റിപ്പോര്ട്ടിംഗാണിത്. ക്രിസ്തുമസ് ദിനത്തില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഒരുത്തരവും നല്‍കിയിട്ടുമില്ല. കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയും അറിയിച്ചു.
അടല്‍ ബിഹാരി വാജ്പേയിയുടെ 90ാം ജന്മദിനം കൂടിയായ ഡിസംബര്‍ 25ന് സദ്ഭരണ ദിനമാചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ആഹ്വാനം നല്‍കിയിരുന്നു.ഇതോടനുബന്ധിച്ച് അന്ന് ഒരു ഓണ്‍ലൈന്‍ ഉപന്യാസ മല്‍സരം മാത്രമാണ് സംഘടിപ്പിച്ചിരുന്നത്.അല്ലാതെ അന്ന് വാജ്പേയിയുടേയും പണ്ഡിറ്റ് മദന്മോഹന് മാളവ്യയുടേയും ജന്മദിനം ആഘോഷിക്കാന്‍ നവോദയാ സ്കൂളുകള്‍ തുറക്കാന്‍ ഉത്തരവിട്ടിട്ടില്ല,രാജ്യസഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
ഈ തെറ്റായ റിപ്പോര്‍ട്ടിംഗ് മനപ്പൂര്‍വ്വമാണ്. ദൗര്‍ഭാഗ്യകരമാണ്. പാര്‍ലമെന്റിനുപുറത്ത് സ്മൃതി ഇറാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തലക്കെട്ടുകള്‍ക്കുവേണ്ടി വിവാദം സൃഷ്ടിക്കുകയായിരുന്നു. ഡിസംബര്‍ 25 ക്രിസ്തുമസാണ്. അത് എല്ലാവരും ആഘോഷിക്കും. സ്കൂളുകള്‍ക്ക് അവധിയുമാണ്,അവര്‍ തുടര്‍ന്നു.
അന്ന് സിബിഎസ്ഇ സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ല. കുട്ടികള്‍ക്ക് വേണമെങ്കില്‍ ഓണ്‍ലൈന്‍ ഉപന്യാസ മല്‍സരത്തില്‍ പങ്കെടുക്കാം. റസിഡന്‍ഷ്യല്‍ സ്കൂളുകളായ നവോദയ വിദ്യാലയങ്ങള്‍ മുന്‍പുണ്ടായിരുന്ന അതേരീതിയില്‍ തുടരും, പിന്നീട് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ തുടര്‍ന്നു.
ക്രിസ്തുമസ് ദിനത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ ഉത്തരവിട്ടെന്നു പറഞ്ഞ്, പ്രതിപക്ഷം ഇന്നലെ പാര്‍ലമെന്റില്‍ കോലാഹലം ഉണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: