ന്യൂദല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം കൊയ്യുമെന്നും ഒന്നര പതിറ്റാണ്ടിനുശേഷം ഭരണം പിടിച്ചെടുക്കുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതോടെ തികച്ചും ബിജെപിക്ക് അനുകൂലാന്തരീക്ഷമാണ് ഉണ്ടായിട്ടുള്ളത്. ആറുമാസത്തെ ഭരണം ബിജെപിയെയും മോദിയെയും കൂടുതല്‍ ജനകീയമാക്കിയിരിക്കുകയാണെന്ന് ഉപാധ്യായ പറഞ്ഞു. അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ ഭരണപാടവം തന്നെയായിരിക്കും പ്രചാരണത്തിന്റെ മുഖ്യവിഷയം.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് മോദി പ്രധാനമന്ത്രിയായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മാസത്തിനിടെ വലിയ പരിവര്‍ത്തനത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മോദിക്ക് ജനങ്ങള്‍ക്കിടയില്‍ തികഞ്ഞ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുവാന്‍ ഈകാലയളവിനുള്ളില്‍ കഴിഞ്ഞു. മോദിയുടെ പ്രവര്‍ത്തനം തീര്‍ച്ചയായും ദല്‍ഹിയില്‍ വളരെ വളക്കൂറുള്ള ഒരു മണ്ണാക്കിമാറ്റിയിരിക്കുകയാണ്. അതിനാല്‍ ദല്‍ഹി ഭരണം പിടിച്ചെടുക്കുവാന്‍ കഴിയുമെന്നതില്‍ സംശയമില്ല, ഉപാധ്യായ ആത്മവിശ്വാസത്തോടെ പറഞ്ഞു. മോദിയുടെ സൗകര്യത്തിനനുസരിച്ചായിരിക്കും പ്രചാരണറാലികള്‍ ആസൂത്രണം ചെയ്യുക.
തുടര്‍ച്ചയായ വിജയത്തിലൂടെ ബിജെപി അധ്യക്ഷന്‍ അമിത്ഷാ പാര്‍ട്ടിയുടെ പ്രചാരണതാരമായി ഉയര്‍ന്നിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് യുപിയിലും മറ്റ് സംസ്ഥാനങ്ങളിലും അതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലും ഷായുടെ മേല്‍നോട്ടത്തിലാണ് ബിജെപി അഭൂതപൂര്‍വമായ വിജയം കൈവരിച്ചിരിക്കുന്നതെന്ന് ഉപാധ്യായ പറഞ്ഞു.
അമിത്ഷായുടെ നേതൃത്വത്തിലും മേല്‍നോട്ടത്തിലുമായിരിക്കും ദല്‍ഹിയില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുക. അദ്ദേഹത്തിന്റെ ഗൈഡന്‍സ് തങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ഉപാധ്യായ വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ ബിജെപിക്ക് 31 സീറ്റുകളാണ് ലഭിച്ചത്. കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ആ ഭരണം കേവലം 49 ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. ആ ഭരണപരാജയം തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണായുധമായിരിക്കും.
ആറ് നിയമസഭാ സീറ്റില്‍ ബിജെപിയും ആപ്പും തമ്മില്‍ പ്രധാന മത്സരം നടക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി കുറഞ്ഞ വോട്ടുകള്‍ക്ക് പരാജയപ്പെട്ട മണ്ഡലങ്ങളാണ് ഇവ. ഇവിടങ്ങളില്‍ ബിജെപി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പറ്റിയ പാളിച്ച ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ പഴുതുകളും അടച്ചായിരിക്കും പ്രചാരണം. തെരഞ്ഞെടുപ്പ് പ്രചാരണം അതിശക്തമായിരിക്കുമെന്നും ഉപാധ്യായ കൂട്ടിച്ചേര്‍ത്തു. ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട മണ്ഡലങ്ങളില്‍ മിക്കവാറും പഴയ സ്ഥാനാര്ത്ഥികള്തന്നെയായിരിക്കും മത്സരിക്കുവാന്‍ സാധ്യത. വിജയമാണ് തങ്ങളുടെ പ്രധാനലക്ഷ്യം എന്നതിനാല്‍ ചെറിയ വോട്ടിന് പരാജയപ്പെട്ടയിടങ്ങളില്‍ തീര്‍ച്ചയായും അവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.
ഇത്തവണ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ഉപാധ്യായയുടെ നിരീക്ഷണം. ആപ്പില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും നിരവധിപേര്‍ ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.
ആപ്പ് നേതാക്കളായിരുന്ന എം.എസ്. ധിര്‍, അശോക് ചൗഹാന്, അശ്വിനി ഉപാധ്യായ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്ന പ്രമുഖരാണ്. പലരും പിന്നീട് സമീപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ സൂക്ഷ്മതയോടെ മാത്രമേ മറ്റു പാര്‍ട്ടിനേതാക്കളെ ബിജെപിയില്‍ ചേര്‍ക്കുകയുള്ളൂവെന്നും ഉപാധ്യായ കൂട്ടിച്ചേര്‍ത്തു.
ദല്‍ഹിയില്‍ ആപ്പാണ് ബിജെപിയുടെ പ്രധാന എതിരാളി. ആം ആദ്മിക്ക് ജനങ്ങള്‍ക്ക് മുന്നില്‍വെക്കാന്‍ പുതിയ ആശയങ്ങള്‍ ഒന്നുമില്ല. 49 ദിവസത്തെ ഭരണത്തിനിടയില്‍ അവര്‍ക്ക് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. പ്രവര്‍ത്തനം വാചകത്തില്‍ മാത്രമായിരുന്നുവെന്നു മാത്രമല്ല ജനങ്ങളില്‍ നിരാശയുണ്ടാക്കുവാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ആപ്പിന്റെ പ്രസ്താവനകളിലെ വൈരുധ്യങ്ങള്‍ തുറന്നുകാട്ടുമെന്നും ഉപാധ്യായ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: