ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് കുറഞ്ഞചെലവില്‍ മികച്ചചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള അവശ്യ മരുന്നുകളുടെ വിലനിയന്ത്രണത്തില്‍ 52 പുതിയ മരുന്നുകള്‍കൂടി ഉള്‍പ്പെടുത്തി. അര്‍ബുദം, ത്വക്ക് രോഗം തുടങ്ങിയവയ്ക്കായുള്ള മരുന്നുകളാണ് പുതിയതായി കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതോടെ വിപണിയില്‍ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടാക്കാനുള്ള നീക്കങ്ങള്‍ മരുന്നു കമ്പനികള്‍ തുടങ്ങിയിട്ടുണ്ട്.
സ്വകാര്യ മരുന്നുകമ്പനികളുടെ കൊള്ളലാഭത്തിന് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിലനിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. വിലനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കമ്പനികളുടെ ലാഭവിഹിതം കുറഞ്ഞതാണ് ഉത്പ്പാദനം കുറച്ച് വിപണിയില്‍ ലഭ്യതക്കുറവ് വരുത്തി പ്രതിസന്ധി സൃഷ്ടിക്കുവാനുള്ള നീക്കങ്ങള്‍ക്കു പിന്നിലെന്ന സംശയവും ശക്തമാണ്. സെലോറിപ്, ഒസിഡ് തുടങ്ങിയ മരുന്നുകള്‍ക്ക് നാലുമാസത്തോളമായി വിപണിയില്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. മരുന്നുകമ്പനികള്‍ ഇവയുടെ ഉത്പ്പാദനം നടത്തുന്നത് കുറച്ചതാണ് ഇതിനു കാരണം.
അത്യന്താപേക്ഷിതമായ മരുന്നുകളായ സൈലോറികിന്റെ 10 എണ്ണത്തിന് വില 37.40 രൂപയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം പ്രാബല്യത്തില്‍ വന്നതോടെ ഇത് 23.30 ആയാണ് കുറഞ്ഞിരിക്കുന്നത്. ഒസിഡിന്റെ 15 ടാബ്ലെറ്റുകള് അടങ്ങിയ ഒരു ഷീറ്റ് മരുന്നിന് 76 എന്നത് 69 ആയി കുറച്ചിട്ടുണ്ട്.
വിപണിയില്‍ ക്ഷാമം നേരിടുന്ന പല മരുന്നുകളും കിഡ്നി, പ്രമേഹം തുടങ്ങിയവയെ ബാധിക്കുന്ന രോഗങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണ്. ലഭ്യതക്കുറവുള്ള ഈ മരുന്നുകള്‍ നിത്യേന ഉപയോഗിച്ചു വരുന്ന രോഗികള്‍ രാജ്യത്ത് നിരവധിയാണ്. മരുന്നുകള്‍ക്ക് ക്ഷാമംനേരിട്ടാല് ഇവ കരിഞ്ചന്തയില്‍ വാങ്ങിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കും. അത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വില നിയന്ത്രണത്തെ പ്രതികൂലകമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: