ന്യൂദല്‍ഹി: പ്രതിരോധ, ആണവ, സാമ്പത്തിക രംഗങ്ങളില്‍ സഹകരണവും സൗഹൃദവും ശക്തമാക്കാന്‍ ഭാരതവും റഷ്യയും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ചേര്‍ന്ന് ഇരുപത് കരാറുകളില്‍ ഒപ്പിട്ടു. ഭാരതം സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് കരാറുകളില്‍ ഒപ്പുവെച്ചത്. ഇരുവരും സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചു.
സിവില്‍,സൈനിക ആവശ്യങ്ങള്‍ക്ക് ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന, റഷ്യയുടെ അത്യാധുനിക ഹെലികോപ്ടര്‍ പൂര്‍ണ്ണമായും ഭാരതത്തില്‍ നിര്‍മ്മിക്കാനുള്ളതാണ് ഒരു കരാര്‍. ഇതിനൊപ്പം ഈ കോപ്ടറിന്റെയും ഭാരതം ഉപയോഗിക്കുന്ന മറ്റ് എല്ലാ റഷ്യന്‍ ആയുധങ്ങളുടെയും ഘടകഭാഗങ്ങളും ഇവിടെ ഉല്‍പ്പാദിപ്പിക്കും. ഇതിനുള്ള സാങ്കേതിക വിദ്യയും റഷ്യ നല്‍കും. ഭാരതത്തില്‍ വന്‍തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന ഈ പദ്ധതി മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാണ്.ഭാരതത്തില്‍ നിര്‍മ്മിക്കുന്ന റഷ്യന്‍ കോപ്ടറുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനും നമുക്ക് സാധിക്കും. ഘടകഭാഗങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിക്കുന്ന സ്ഥലം റഷ്യയ്ക്ക് നിശ്ചയിക്കാം.
കൂടുതല്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ റഷ്യ ഭാരതത്തെ സഹായിക്കും. പുതിയ പന്ത്രണ്ട് റിയാക്ടറുകളാകും സ്ഥാപിക്കുക. ഇവയെല്ലാം മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഭാരതത്തില്‍ തന്നെയാകും നിര്‍മ്മിക്കുക. ആറെണ്ണം കൂടംകുളത്തെ ആണവ നിലയത്തിന്റെ മൂന്ന്, നാല് ഘട്ടങ്ങളിലേക്കാകും. ബാക്കി ആറെണ്ണം ഭാരതം നിര്‍മ്മിക്കുന്ന പുതിയ ആണവ നിലയത്തിനാകും. ഇത് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടില്ല.
ലോകത്തെ ഏറ്റവും മികച്ച സുരക്ഷാ സംവിധാനമാകും ഈ നിലയങ്ങള്‍ക്കുള്ളത്. റിയാക്ടറുകളും അവയുടെ ഘടകങ്ങളും ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കാന്‍ റഷ്യ എല്ലാവിധ സഹായങ്ങളും നല്‍കും.20 വര്‍ഷം കൊണ്ടാകും ഈ കരാര്‍ പൂര്‍ത്തിയാക്കുക.ഭാരതവും റഷ്യയും ചേര്‍ന്ന് മറ്റു രാജ്യങ്ങളില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്ന കാര്യവും ആലോചിക്കും. ആണവ വികിരണമുള്ള മാലിന്യം നശിപ്പിക്കാനും ഇരുരാജ്യങ്ങളും സഹകരിക്കും.
എണ്ണയുടെയും പ്രകൃതി വാതകങ്ങളുടെയും പ്രധാന ഉല്പാദകരില് പ്രമുഖമാണ് റഷ്യ. ഇവയുടെ പര്യവേഷണത്തിലും ഖനനത്തിലും ഇനി ഇരുരാജ്യങ്ങളും സഹകരിക്കും. അതായത് റഷ്യയിലെ എണ്ണ,പ്രകൃതി വാതക ഖനനത്തില്‍ ഭാരതവും പങ്കാളിയാകും. റഷ്യയില്‍ നിന്ന് ഭാരതത്തിലേക്ക് എല്‍എന്‍ജി പൈപ്പ് ഇടുന്ന കാര്യവും സംയുക്തമായി പഠിക്കും.
സാമ്പത്തിക രംഗത്തും സഹകരണം ശക്തമാക്കും. വാര്‍ത്തയും ഫോട്ടോയും സങ്കേതിക വിദ്യയും കൈമാറാനും കരാറായി. ഭാരതത്തിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയും റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസും തമ്മിലാണ് ഈ കരാറില്‍ ഒപ്പിട്ടത്.പത്രപ്രവര്‍ത്തകര്‍ തമ്മിലുള്ള സഹകരണം ഇതിലൂടെ ശക്തമാകും.സൈനിക പരിശീലനം, കാന്‍സര്‍, ന്യൂറോ സയന്‍സ് എന്നിവയില്‍ ഗവേഷണം,മരുന്നു ഗവേഷണം, ധാതു ദ്രവ്യങ്ങളുടെ ഖനനം, ബഹിരാകാശ ഗവേഷണം, ശാസ്ത്ര സങ്കേതിക വിദ്യ തുടങ്ങിയവയിലും സഹകരിക്കും.
ഭാരതത്തിന്റെ ആദ്യ ഉപഗ്രഹം ആര്യഭട്ടയുടെ വിക്ഷേപണ വിജയത്തിന്റെ നാല്പതാം വാര്‍ഷികം സംയുക്തമായി ആഘോഷിക്കും. ആര്യഭട്ട റഷ്യന്‍ റോക്കറ്റായ സോയൂസിലാണ് വിക്ഷേപിച്ചത്.
ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി ഹോര്‍ട്ടികള്‍ച്ചര്‍, ബയോ ടെക്നോളജി രംഗങ്ങളില്‍ സംയുക്ത ഗവേഷണം നടത്തും.പരസ്പരമുള്ള വാണിജ്യം മെച്ചപ്പെടുത്താന്‍ നടപടി എടുക്കും. ഭാരതത്തിലെ സ്മാര്‍ട്ട് സിറ്റി, ചരക്ക് ഇടനാഴി, ടെലികോം, ഊര്‍ജ്ജം, റോഡ് എന്നിവയില്‍ റഷ്യ പണം മുടക്കം. റഷ്യയിലെ വളം, മരുന്ന് നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഭാരതവും പണം മുടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: