കന്യാകുമാരി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തില്‍ തമിഴ്നാട് സ്വദേശികളായ 26 മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് നേവി അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത തീരത്തു നിന്നും 80 നോട്ടിക്കല്‍ മൈല്‍ ദൂരത്തു നിന്നാണ് നേവി ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കൂടാതെ മൂന്ന് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്നാട് പടിഞ്ഞാറന്‍ ഗ്രാമമായ തൂത്തൂര്‍ സ്വദേശികളാണിവര്‍.
തൊഴിലാളികളേയും പിടിച്ചെടുത്ത ബോട്ടുകളേയും മോചിപ്പിക്കാന്‍ നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ബോട്ടുടമകള്‍ ആവശ്യപ്പെട്ടു. ബോട്ടുകള്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും ബംഗ്ലാദേശ് നേവി ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നെന്നും ബോട്ട് ഉടമയായ ബി. സേബ ആരോപിച്ചു. കസ്റ്റഡിയില്‍ എടുക്കുന്നതിനു മുമ്പ് ബോട്ടില്‍ വെച്ച് മത്സ്യത്തൊഴിലാളികളുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും ഭാരത അതിര്ത്തിയ്ക്കടുത്തായതിനാലാണ് ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചതെന്നും സേബ അറിയിച്ചു.
നാല് വര്‍ഷത്തോളമായി ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തിവരുന്നവരാണ് അറസ്റ്റ് ചെയ്യപ്പെട്ട തൊഴിലാളികള്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തില്‍ ഇവരെ ചെയ്യുന്നത് ആദ്യമായാണ്. എന്നാല്‍ തൊഴിലാളികള്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തിനായി എത്തിയിരുന്നെങ്കിലും മീന്‍ പിടുത്തം ആരംഭിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: