ന്യൂദല്‍ഹി: സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ഇന്റര്‍നെറ്റ് ടാക്സി സര്‍വ്വീസുകളും ദല്‍ഹിയില്‍ നിരോധിച്ചു.
യുഎസ് ഓണ്‍ലൈന്‍ കാബ് കമ്പനിയായ യൂബര്‍ ആപ്പ് മുഖേന വിളിച്ച ടാക്സി ഡ്രൈവര്‍ ബഹുരാഷ്ട്രകമ്പനി ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് നടപടി. ദല്‍ഹി സര്‍ക്കാരിന്റെ ഗതാഗതവിഭാഗം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറ് റേഡിയോ ടാക്സി കമ്പനികള്‍ക്ക് മാത്രമാണ് സര്‍വ്വീസ് അനുവദിച്ചിട്ടുള്ളത്.
ഇന്റര്‍നെറ്റ് അടിസ്ഥാനത്തിലുള്ള മറ്റ് സര്‍വ്വീസുകള്‍ക്ക് അംഗീകാരമില്ല. അത്തരത്തിലുള്ള സര്‍വ്വീസുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ടാക്സി സര്‍വീസ് നടത്താന്‍ മെരു, മെഗാ, ചാന്‍സണ്‍, യോ, എയര്‍, ഈസി എന്നീ കമ്പനികള്‍ക്ക് മാത്രമെ അനുമതിയുള്ളുവെന്നും ബാക്കിയെല്ലാം അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ദല്‍ഹിയില്‍ 10,000 ടാക്സികള്‍ മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട് സര്‍വീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്.
സംഭവത്തിനുത്തരവാദികളായ യൂബര്‍ ടാക്സിയെ സര്‍ക്കാര്‍ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തി. യുബര്‍ ടാക്സിയെ നിരോധിക്കുവാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു. ഭാരതത്തിലെ പത്ത് നഗരങ്ങളില്‍ യൂബര്‍ ടാക്സി സംവിധാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: