കൊച്ചി: ചിലവന്നൂര്‍ കായല്‍ കയ്യേറി പണിത ഡിഎല്‍എഫ് ഫഌറ്റ് പൊളിച്ചുനീക്കാനും അനധികൃത കെട്ടിട നിര്‍മാണം നിര്‍ത്താനും ഹൈക്കോടതി ഉത്തരവിട്ടു. തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫഌറ്റിന്റെ ഭാഗങ്ങളാണ് പൊളിച്ചുമാറ്റേണ്ടത്.
ഫഌറ്റിന്റെ തുടര്‍ നിര്‍മാണം നിര്‍ത്തിവെക്കാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
കായല്‍ കയ്യേറി കെട്ടിടം പണിയാന്‍ ഡിഎല്‍എഫിന് അനുമതി നല്കിയ കൊച്ചി നഗരസഭയുടെ നടപടി നിയമലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
ചിലവന്നൂര്‍ കായല്‍ കയ്യേറി ഫഌറ്റ് നിര്‍മ്മിച്ചതില്‍ തീരദേശസംരക്ഷണ നിയമവും പരിസ്ഥിതി സംരക്ഷണ നിയമവും ലംഘിച്ചതായി ചീഫ് സെക്രട്ടറി ജൂലൈയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
2007ലാണ് ഫഌറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് അധികൃതരെ ഡിഎല്‍എഫ് സമീപിക്കുന്നത്. ആ വര്‍ഷം സപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മൂന്ന് മാസക്കാലയളവിനിടെ എല്ലാ വകുപ്പുകളുടെയും ക്ലിയറന്‍സ് ഇവര്‍ നേടി. കൊച്ചി കോര്‍പ്പറേഷനില്‍ നിന്ന് ബില്‍ഡിങ് പെര്‍മിറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗത്തില്‍ നിന്നും എതിര്‍പ്പില്ലാരേഖ, കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് ഉയരാനുമതി എന്നിവ നേടിയെടുത്തത് ദിവസങ്ങള്‍ക്കുള്ളിലാണ്.
പ്രകൃതി ആരുടെയും വ്യക്തിപരമായ സ്വത്തല്ലെന്നും അതിന്റെ സംതുലിതാവസ്ഥ സംരക്ഷിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: