കോഴിക്കോട്: ജനവിരുദ്ധ നയം തുടരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും ചെറുവിരല്‍ പോലും അനക്കാന്‍ പറ്റാത്ത തരത്തില്‍ പ്രതിപക്ഷം നിഷ്ക്രിയമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു.
ബിജെപി മെഗാ മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായി ഉത്തരമേഖലാ ദ്വിദിന ശില്‍പ്പശാല കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം നിലവിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന സാഹചര്യമാണുള്ളത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനം തികച്ചും നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കാപട്യത്തെ തുറന്നുകാണിക്കാന്‍ മുതിരാത്ത പ്രതിപക്ഷം പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തെ അയക്കണമെന്നതിനൊപ്പം നില്‍ക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ തുറന്നുകാണിച്ച് ശരിയായ നിലപാടെടുത്തത് ബിജെപി യാണ്. ഇതോടെ സര്‍വകക്ഷി സംഘത്തെ അയക്കുവാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു- അദ്ദേഹം പറഞ്ഞു.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയെന്ന് പറഞ്ഞ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ വില കുറഞ്ഞിട്ടും യാത്രാ നിരക്ക് കുറയ്ക്കാന്‍ തയാറാകാത്തത് ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്തതുകൊണ്ടാണെന്നും മുരളീധരന് പറഞ്ഞു.
കോഴിക്കോട് ജില്ല പ്രസിഡന്റ് പി. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്, സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്, സംഘടനാ സെക്രട്ടറി കെ.ആര്. ഉമാകാന്തന്‍, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ്, ഉപാദ്ധ്യക്ഷന്മാരായ നിര്‍മ്മലാ കുട്ടികൃഷ്ണന്, പ്രമീളാ നായ്ക് എന്നിവര്‍ പ്രസംഗിച്ചു. മെമ്പര്‍ഷിപ്പ് കാമ്പയിന് സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ വി.കെ. സജീവന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: